Saturday, September 27, 2014

KSSP Mars Orbiter Mission Presentation - Video

Presentation Slideshow regarding India's Mars Orbiter Mission and the Planet Mars.

ഇന്ത്യയുടെ ചൊവ്വാപര്യവേഷണമായ മംഗള്‍യാനെക്കുറിച്ചും ചൊവ്വയെക്കുറിച്ചും മലയാളത്തിലുള്ള ഒരു പ്രസന്റേഷന്‍. തയ്യാറാക്കിയത് പാപ്പുട്ടി മാഷും പി.എം സിദ്ധാര്‍ത്ഥനും. വീഡിയോ രൂപത്തിലാക്കിയത് ബ്രിജേഷ് പൂക്കോട്ടൂര്‍.

Download



Wednesday, September 24, 2014

നിങ്ങള്‍ക്കും ചൊവ്വയെ കാണാം...!

നമ്മള്‍ ചൊവ്വയിലേക്ക് അയച്ച പേടകം വിജയകരമായി ചൊവ്വയെ ചുറ്റാന്‍ തുടങ്ങി...

നിങ്ങള്‍ ആകാശത്ത് ചൊവ്വയെ കണ്ടിട്ടുണ്ടോ...

എങ്കില്‍ ഇന്നു വൈകീട്ടു തന്നെ വെറും കണ്ണുകൊണ്ട് കാണൂ...



പടിഞ്ഞാറ് ചക്രവാളത്തില്‍ നിന്നും കുറച്ചുയര്‍ന്ന് തെക്കു കിഴക്കായി തിളക്കമാര്‍ന്ന രണ്ടു നക്ഷത്രങ്ങള്‍ കാണുന്നില്ലേ... അതു രണ്ടും നക്ഷത്രങ്ങളല്ല, അവയില്‍ കൂടുതല്‍ ചുവന്നു കാണുന്നതാണ് നമ്മുടെ ചൊവ്വ. മറ്റേത് 620 പ്രകാശവര്‍ഷം അകലെ നില്‍ക്കുന്ന ചുവപ്പ് ഭീമന്‍ തൃക്കേട്ട നക്ഷത്രവും...!

ആദ്യം നിങ്ങള്‍ ചൊവ്വയെ കാണൂ... ചോദിക്കൂ... അറിവ് നേടൂ... എന്നിട്ട് മാത്രം ചൊവ്വാദോഷത്തെക്കുറിച്ച് ചിന്തിക്കൂ...

ഓര്‍ക്കുക, ഈ നൂറ്റാണ്ടിലും 16-ാം നൂറ്റാണ്ടിലെ അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും പേറിയാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ കുറേപേരും അവരുടെ കപടശാസ്ത്രവും ഉണ്ടാവും. 

ഉണരൂ ജനങ്ങളേ...
നഷ്ടപ്പെട്ടുപോയ ശാസ്ത്രബോധം തിരിച്ചു പിടിക്കൂ...

ഈ മനോഹരവസ്തുക്കളെ കല്യാണം മുടക്കികളും ദുശ്ശകുനങ്ങളും ആക്കുന്ന ജ്യോതിഷമെന്ന കപടശാസ്ത്രത്തിന്റെ പൊയ്മുഖം അറിയാന്‍ താഴെ പറയുന്ന ലേഖനം വായിക്കൂ...

ലേഖനം : രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്...


ചൊവ്വയെക്കുറിച്ചുള്ള ശരിയായ വസ്തുുതകള്‍ അറിയുവാന്‍ താഴെ പറയുന്ന പ്രസന്‍റേഷന്‍ കാണൂ...


മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ ഉപകരണങ്ങള്‍

മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ ഉപകരണങ്ങള്‍

ഒടുവില്‍ മംഗള്‍യാന്‍ ചൊവ്വയ്ക്ക് ചുറ്റും ഭ്രമണം ചെയ്തു തുടങ്ങി. ചൊവ്വയില്‍ പ്രവേശിക്കുന്ന സമയത്ത് മാത്രം പ്രവര്‍ത്തിക്കാനായി പേ ലോഡുകള്‍ എന്നുവിളിക്കുന്ന അഞ്ച് ഉപരണങ്ങള്‍ പേടകത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

മാഴ്‌സ് കളര്‍ ക്യാമറ (MCC)


ചൊവ്വയുടെ ഉപരിതലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, അതിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക, മറ്റു ഉപകരണങ്ങള്‍ക്കു വേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് (MSM)


പേര് സൂചിപ്പിക്കുന്നതു പോലെ, ചൊവ്വയ്യുടെ അന്തരീക്ഷത്തിലെ മീഥെയ്‌നിന്റെ അളവ് പരിശോധിക്കുക എന്നതാണ് എംഎസ്എമിന്റെ ലക്ഷ്യം. ജീവന്റെ നിലനില്‍പിന്റെ സൂചകമാണ് മീഥെയ്ന്‍. നാസയുടെ ക്യൂരിയോസിറ്റിക്ക് ചൊവ്വയില്‍ മീഥെയ്ന്‍ കണ്ടെത്താനായിരുന്നില്ല.

മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍ (MENCA)


ചൊവ്വാന്തരീക്ഷത്തിലുള്ള കണികകളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടയാണ് മെന്‍ക ഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 372കി.മീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങള്‍, രാപ്പകലുകള്‍, ഋതുഭേദങ്ങള്‍ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ എന്നിവ ഇതിലൂടെ കണ്ടെത്താനാവും.

ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ (LAP)


ഹൈഡ്രജന്റെയും അതിന്റെ ഐസോടോപ്പായ ഡ്യുറ്റീരിയത്തിന്റെയും അളവ് പഠിച്ച് അവിടെനിന്നുണ്ടായ ജലനഷ്ടം എങ്ങനെ സംഭവിച്ചു എന്നറിയുകയാണ് ലാപിന്റെ ലക്ഷ്യം.

തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ (TIS)


ചൊവ്വയിലെ താപ വ്യതിയാനങ്ങളുടെ അളവ് പഠിക്കുക. ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്ററിനുള്ളത്‌

http://www.indiavisiontv.com/2014/09/24/355376.html

മംഗള്‍യാന്‍ പ്രസന്റേഷന്‍

മംഗള്‍യാന്‍ പ്രസന്റേഷന്‍



ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള പ്രസന്റേഷന്‍ ഇവിടെ ചേര്‍ക്കുന്നു. താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം. വീഡിയോയും പ്രസന്റേഷനും ഒരു ഫോള്‍ഡറില്‍ ഇട്ടാലേ പ്രസന്റേഷനിലെ ലിങ്കില്‍ വീഡിയോ കാണൂ. 

ചൊവ്വയെന്താണ് ചുവന്നിരിക്കുന്നത് ?
ചൊവ്വയുടെ ശോഭ കുറഞ്ഞും കൂടിയും കാണുന്നത് ശക്തി കൂടുന്നതും കുറയുന്നതും കൊണ്ടാണോ ? 
ചൊവ്വാ ദോഷമുള്ളയാളെ വിവാഹം കഴിച്ചാല്‍ കുഴപ്പമെന്താണ് ? എന്താണ് മേവാനും മംഗള്‍യാനും ?
എന്താണ് ഗ്രഹപര്യവേക്ഷണം ? 
പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ ? 

നിങ്ങളുടെ സംശങ്ങള്‍ കുട്ടികളുടേതുമാണ്… അവ ദൂരികരിക്കാന്‍ മാവേന്‍ – മംഗള്‍യാന്‍ യാത്രകളുടെ അവസരം ഉപയോഗിക്കൂ… സ്ലൈഡുകള്‍ ഉപയോഗിച്ച് സ്കൂളുകളില്‍ ക്സാസ്സുകള്‍ സംഘടിപ്പിക്കൂ… ജ്യോതിശാസ്ത്ര കൗതുകത്തോടൊപ്പം സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തൂ…

ചൊവ്വയുടെ വക്രഗതി

DOWNLOAD PRESENTATION

തയ്യാറാക്കിയത് : പ്രൊഫ. കെ. പാപ്പൂട്ടി.
സാങ്കേതിക സഹായം. കെ. ശ്രീനിവാസന്‍ കര്‍ത്ത

ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍..

ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍



മനുഷ്യന്റെ ബഹിരാകാശ ഗവേഷണ ത്വരയിലെ നാഴികകല്ലായ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(മോം – MOM) ലക്ഷ്യം കണ്ടു. 2013 നവംബര്‍ 5ന് പകല്‍ 2.38 ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എൽ.വി.-എക്സ്.എല്‍ എന്ന വിക്ഷേപണ വാഹനമാണ് ഇതിനുപയോഗിച്ചത്. ഈ ദൗത്യത്തെ അനൗദ്യോഗികമായി മംഗള്‍യാന്‍ എന്നും വിളിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. ചൊവ്വാദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. 

ചൊവ്വയിൽ നിന്നും മോംമിന്റെ ഭ്രമണപഥത്തിന്റെ ഏറ്റവും കൂടിയ ദൂരം (അപഭൂ) (Apo-Apsis) 80000 കി.മീ.യും ഏറ്റവും കുറഞ്ഞ ദൂരം (ഉപഭൂ)(Peri-Apsis) 365.3 കി.മീ.യും ആയിരിക്കും. ഉപഗ്രഹം ചൊവ്വയെ ഒരു തവണ പൂര്‍ണ്ണമായി ചുറ്റാന്‍ എടുക്കുന്ന സമയം 76.72 മണിക്കൂർ ആയിരിക്കും. 1,350 കി.ലോ ഭാരമുള്ള മോം ഉഗ്രഹത്തില്‍ ചൊവ്വാ പഠനത്തിന് ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ലിമാന്‍ ആൽഫാ ഫോട്ടോമീറ്റര്‍(LAP), മാര്‍സ് കളര്‍ കാമറ(MCC), മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്(MSM), മാര്‍സ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷന്‍അനലൈസര്‍(MENCA), തെര്‍മൽ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍(TIS) എന്നിവയാണ് പ്രധാന ഉപകരണങ്ങൾ. 

അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാന്‍ആൽഫാഫോടോമീറ്ററിന്റെ ദൗത്യം. ഇതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, മറ്റു ഉപകരണങ്ങൾക്കു വേണ്ട അടിസ്ഥാനവിവരങ്ങൾ നൽകുക എന്നീ ജോലികളാണ് മാര്‍സ് കളര്‍ കാമറക്കു ചെയ്യാനുള്ളത്. ചൊവ്വയിലെ മീഥേയിനിന്റെ അളവു കണക്കാക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണ് മീഥേന്‍സെന്‍സര്‍. ഇതിലൂടെ ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്സോസ്‌ഫിയറിനെ പഠിക്കുന്നതിനുള്ള ഉപകരണമാണ് മാര്‍സ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷന്‍അനലൈസര്‍. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 372കി.മീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങൾ, രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ ഇതിലൂടെ കണ്ടെത്താനാവും. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമൽ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്ററിനുള്ളത്. 

ചൊവ്വയുടെ പരിക്രമണ പഥത്തില്‍ കുറഞ്ഞത് ആറുമാസത്തോളം ചൊവ്വയുടെ മനുഷ്യനിര്‍മ്മിത ഉപഗ്രഹമായി മോം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പത്തുമാസംവരെ മോമിന്റെ ആയുസ്സ് ദീര്‍ഘിച്ചേക്കാമെന്നും കരുതുന്നു.


 - See more at: http://luca.co.in/mom-enters-martian-orbit/#sthash.FxCRPQiX.dpuf

അഭിമാന മുഹൂര്‍ത്തം; ഇന്ത്യ ചൊവ്വയില്‍...

അഭിമാന മുഹൂര്‍ത്തം; ഇന്ത്യ ചൊവ്വയില്‍



ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദ്യത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍. 

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി-സി25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( കടഞഛ ) യിലെ ശാസ്ത്രജ്ഞര്‍. 

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ അറിയിച്ചു. 

'ലാം' തുണച്ചു

മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്. 

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി. 

മംഗള്‍യാന്റെ ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍, ദൗത്യത്തിന്റെ വിജയത്തിന് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. ബുധനാഴ്ച രാവിലത്തെ ദൃശ്യം

പത്തുമാസമായി നിദ്രയിലായിരുന്ന ലാം യന്ത്രം പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നാലുസെക്കന്‍ഡ് നേരം യന്ത്രത്തെ പരീക്ഷണാര്‍ഥം ജ്വലിപ്പിച്ചിരുന്നു. അത് വിജയിച്ചത് ഐഎസ്ആര്‍ഒ ഗവേഷകരില്‍ വലിയ ആത്മവിശ്വാസമുണര്‍ത്തി.

ചൊവ്വയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ 366 കിലോമീറ്ററും ഏറ്റവും അകലെ 80,000 കിലോമീറ്ററും പരിധിയുള്ള വാര്‍ത്തുള ഭ്രമണപഥത്തില്‍ ചുറ്റിയാണ് മംഗള്‍യാന്‍ നിരീക്ഷണങ്ങള്‍ നടത്തുക.

450 കോടി രൂപ ചെലവും 1337 കിലോഗ്രാം ഭാരവുമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആ ഉപകരണങ്ങള്‍. 

ചൊവ്വാദൗത്യം വിജയിച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്കിലിട്ട് പോസ്റ്റ് 

അതില്‍ മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ( എം.എസ്.എം) ആണ് ഏറ്റവും പ്രധാനം. ആ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാകും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യമാണ് മംഗള്‍യാന്‍ തേടുന്നതെന്ന് സാരം.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അയച്ച മേവന്‍ പേടകം ( Mars Atmosphere and Volatile Evolution þ MAVEN ) രണ്ടുദിവസം മുമ്പേ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് മേവന്റെ ലക്ഷ്യം

http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-486722/

ചൊവ്വയിലെ പുതിയ സന്ദര്‍ശകര്‍ (ഡോ. ജീവന്‍ ജോബ് തോമസ്)

ചൊവ്വയിലെ പുതിയ സന്ദര്‍ശകര്‍

(ഡോ. ജീവന്‍ ജോബ് തോമസ്)



പുരാതന റോമാക്കാര്‍ക്ക് ചൊവ്വ യുദ്ധദേവനായിരുന്നു. ഇരുമ്പിന്റെ കരുത്ത് കൊണ്ട് ചുവന്നു തുടുത്ത കരുത്തിന്റെ പ്രതീകം. പൗരുഷത്തിന്റെ മാനത്തെ പ്രതിനിധാനം. ഭൂമിയിലെ ആണുങ്ങള്‍ മുഴുവന്‍ വന്നത് ചൊവ്വയില്‍ നിന്നാണെന്നു പറയുന്നത് അതുകൊണ്ടാണ്. ഇരുമ്പും ആണും തമ്മിലുള്ള തീവ്ര ബന്ധം കൊണ്ട്. വെട്ടിമരിക്കാനും കുത്തി കൊല്ലാനും പിടിച്ചടക്കാനും പൗരുഷത്തിന്റെ അട്ടഹാസങ്ങള്‍ മുഴക്കാനും ഇരുമ്പിനെ പോലെ മനുഷ്യനെ സഹായിച്ച മറ്റൊരു ലോഹമില്ല. ചൊവ്വയുടെ പ്രതലമാകെ ഇരുമ്പാണ്. ഇരുമ്പ് പുതച്ച ചുവപ്പ്. പുരാതന സംസ്‌കാരങ്ങള്‍ മുഴുവനും ചൊവ്വയെ ഇങ്ങനെ പലവിധത്തില്‍ കരുത്തിന്റെ രൂപാന്തരീകണങ്ങളായി ഉള്‍ക്കൊണ്ടു.

ഗ്രീക്ക് ദേവന്‍ മാര്‍സിന് രണ്ടു ആണ്മക്കളാണ്. ആഫ്രോഡിറ്റിയില്‍ ഉണ്ടായ ഇരട്ടകള്‍, ഫോബോസും ഡൈമൊസും. രണ്ടും ഭീതിതമായ മനുഷ്യഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍. ഒന്ന് സംഭ്രമത്തിന്റെയും മറ്റൊന്ന് ബീഭല്‍സത്തിന്റെയും. ജാതകത്തില്‍ അതിന്റെ അപഗ്രഹം മനുഷ്യനെ സംഭീതനാക്കി. സമയ ദോഷങ്ങള്‍ ഗണിക്കപ്പെട്ടതുകൊണ്ട് ജീവിതം തന്നെ നിയന്ത്രിക്കപ്പെടുന്ന തരത്തിലേക്ക് മിത്തിക്കല്‍ തലത്തില്‍ വളര്‍ന്ന് മനുഷ്യ ജീവിതത്തെ തന്നെ വഴിതിരിച്ചു വിടുന്ന ശക്തിയായി മാറി ചൊവ്വ എന്ന സൗരയൂഥത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഗ്രഹം. ചൊവ്വ അങ്ങനെ മനുഷ്യജീവിതത്തെ തലമുറ തലമുറകളായി വിചിത്രങ്ങളായ രീതികളില്‍ ഇടപെട്ടുകൊണ്ടിരുന്നു. ആ ചൊവ്വയുടെ അന്തരീക്ഷത്തിലെക്കാണ് മനുഷ്യന്‍ തൊടുത്തുവിട്ട രണ്ടു പുതിയ സന്ദര്‍ശകര്‍ ചെന്ന് കയറുന്നത്. അമേരിക്കയില്‍ നിന്നും പോയ മാവെനും ഇന്ത്യയില്‍ നിന്നും പോയ മംഗള്‍യാനും. ചൊവ്വ എങ്ങനെ ജീവിക്കുന്നു?, അതില്‍ ജീവന്‍ നിലനില്‍ക്കുമോ തുടങ്ങി, പലവിധ കാര്യങ്ങള്‍ അന്വേഷിക്കുന്നു ഇവര്‍ രണ്ടും. എങ്കിലും ഇത്തരം ഗോളാന്തരയാത്രകളുടെ പുതിയ ട്രെന്‍ഡ് രൂപപ്പെട്ടു വരുന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗോളാന്തര യാത്രകളുടെ പുതുയുഗമാണ് ഈ രണ്ടു പേടകങ്ങള്‍ ഒരുമിച്ചു ചെന്ന്! ചോവ്വാന്തരീക്ഷത്തില്‍ കയറുമ്പോള്‍ പിറന്നു വീഴുന്നത്. ഇനി വരാനിരിക്കുന്ന ഗോളാന്തര യാത്രകളില്‍ ഇന്ത്യ എന്ന രാജ്യത്തിനുള്ള പങ്കെന്തായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ യുഗപ്പിറവി.


അന്‍പത്തെഴു കോടി ഡോളറിന്റെ അമേരിക്കന്‍ പേടകവും ഏഴു കോടി ഡോളറിന്റെ ഇന്ത്യന്‍ പേടകവും തമ്മില്‍ താരതമ്യങ്ങള്‍ കേവലം ശാസ്ത്ര സത്യങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന്റെ കണക്ക് കൂട്ടലുകളില്‍ അല്ല നിലനില്‍ക്കുന്നത്. മറിച്ച് ഭാവിയിലേക്ക് നമുക്ക് എത്ര ചുവടു വെയ്ക്കാനായി എന്നതിലാണ്. ആകണക്കിന് ഇന്ത്യ വച്ച ചുവട് വളരെ വലുതാണ്. ഭാവിയിലേക്കുള്ള അനേകം വാതായനനങ്ങള്‍ തുറന്നിടുന്ന സാങ്കേതിക വിദ്യയെയാണ് ഈ ചുവടിലൂടെ ഒരു ചെറിയ സാമ്പത്തിക ശക്തി ഭൗതികവല്ക്കരിക്കുന്നത്. പുതിയ ഊര്‍ജ്ജ സാധ്യതകളെയും ഒരു പക്ഷെ പുതിയ ജീവിത ഭൂമികകളെ പോലും തിരയേണ്ടി വരുന്ന കാലത്തിലേക്കുള്ള ഒരു മുന്നൊരുക്കമാണിത്. ഭീതിയുടെ നിഴലുകളായി മനുഷ്യന്റെ ജീവിതത്തെ പിന്തുടര്‍ന്ന് പോന്ന മിത്തില്‍ നിന്നും ഒരു പക്ഷെ പുതിയ വാഗ്ദത്ത ദേശത്തെ സംബന്ധിച്ച സങ്കല്പ്പത്തിലെക്കാന് ചൊവ്വ ഇതിലൂടെ പരിണമിക്കുന്നത്.

http://www.indiavisiontv.com/2014/09/23/355091.html

ചൊവ്വയും നമ്മളും (പ്രൊഫ. കെ പാപ്പൂട്ടി)


ചൊവ്വയും നമ്മളും 
(പ്രൊഫ. കെ പാപ്പൂട്ടി)



മംഗള്‍യാന്‍ ചൊവ്വയുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു.ഇനി യാത്രാ വേഗം ഒന്നു കുറച്ചാല്‍ ചൊവ്വയുടെ ആലിംഗനത്തില്‍ അമരാം. പിന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒന്നൊന്നര വര്‍ഷം കറങ്ങിക്കൊണ്ട് ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാം. ഏറെ ഉപകരണങ്ങളൊന്നും മംഗള്‍യാനിലില്ല. അതിനു കാരണം നമ്മുടെ റോക്കറ്റിന്റെ ശക്തികുറവ് തന്നെ. 2000 കിലോഗ്രാമില്‍ താഴെ വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയെച്ചുറ്റുന്ന പഥങ്ങളില്‍ എത്തിക്കാനുള്ള ശേഷിയേ പിഎസ്എല്‍വി റോക്കറ്റിനുള്ളു. ഗ്രഹാന്തരയാത്രയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത റോക്കറ്റല്ല അത്. അതിനായി ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ജിഎസ്എല്‍വി തയ്യാറായി വരുന്നതേയുള്ളു. എങ്കിലും ജിഎസ്എല്‍വിക്ക് ഒരു വലിയ ഗുണമുണ്ട്-അതിനെ പൂര്‍ണമായി വിശ്വസിക്കാം, ചതിക്കില്ല.


ശരിക്കും നമ്മുടെ ശാസ്ത്രജ്ഞര്‍ വലിയ ഒരു റിസ്‌ക് ആണ് ഏറ്റെടുത്തത്. ഇത്ര ശക്തി കുറഞ്ഞ ഒരു റോക്കറ്റുമായി ഗ്രഹാന്തരയാത്രക്ക് പുറപ്പെടാന്‍ ചില്ലറ ധൈര്യമൊന്നും പോരാ. യുഎസ്സും റഷ്യയും എല്ലാം ഇതിനായി ഉപയോഗിക്കുന്ന റോക്കറ്റുകള്‍ക്ക് പിഎസ്എല്‍വിയുടെ പത്തിരട്ടിയിലധികം ശക്തിയുണ്ട്. ചൈനയ്ക്കും ജപ്പാനും അതുപോലെ ശക്തിയുള്ള റോക്കറ്റുകളുണ്ട്. എന്നിട്ടും അടുത്തകാലത്ത് അവര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. നമുക്ക് മുമ്പേ ചൊവ്വയിലെത്താന്‍ കഴിഞ്ഞത് റഷ്യക്കും അമേരിക്കക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും മാത്രമാണ്.

ശക്തിക്കുറവിന് ലളിതമായ ഒരു പരിഹാരമാണ് നമ്മള്‍ കണ്ടെത്തിയത്. ശക്തന്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യുന്ന പണി അശക്തര്‍ക്ക് കൂടുതല്‍ സമയമെടുത്ത് ചെയ്യാന്‍ പറ്റും. ഉദാഹരണത്തിന്, മംഗള്‍യാന്‍ പുറപ്പെട്ട് ഏതാനും ദിവസത്തിന് ശേഷം അമേരിക്ക വിക്ഷേപിച്ച മാവെന്‍ ഭൂമിയെ ഏതാനും തവണ ചുറ്റിയശേഷം നേരെ ചൊവ്വയിലേക്ക് കുതിക്കുകയായിരുന്നു. മംഗള്‍യാന്‍ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് അവിടെ എത്തുകയും ചെയ്തു. നമ്മളോ, ആദ്യം വാഹനത്തെ ഭൂമിയ്ക്ക് ചുറ്റുമുള്ള ഒരു ദീര്‍ഘവൃത്തപഥത്തില്‍ എത്തിച്ചു. എന്നിട്ട്, അത് അപോജിയില്‍(ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ-ഭൂ ഉച്ചം എന്നും പറയും)എത്തിയപ്പോള്‍ റോക്കറ്റ് കത്തിച്ചു (ഇതിനെ അപോജി ഫയറിംഗ് എന്നു പറയും). അപ്പോള്‍ അത് കുറച്ച്കൂടി ദീര്‍ഘിച്ച പഥത്തിലെത്തും. വീണ്ടും അപോജി ഫയറിംഗ്, വീണ്ടും കൂടുതല്‍ ഉയര്‍ന്ന പഥം; ഇങ്ങനെ അഞ്ചാമത്തെ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും റോക്കറ്റ് ഫയര്‍ ചെയ്യുന്നു. അതോടെ വാഹനം ഭൂമിക്ക് പകരം സൂര്യനെ ചുറ്റുന്ന പഥത്തിലെത്തുന്നു. പിന്നെ,പഥം പതുക്കെ ഉയര്‍ത്തി,ചൊവ്വയെ പിന്തുടര്‍ന്ന്,അതിന്റെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു.


ഇനിയാണ് പ്രയാസമേറിയ പണി. ഇതുവരെ വേഗം കൂട്ടാനും പഥം ഉയര്‍ത്താനും കത്തിച്ചിരുന്ന റോക്കറ്റിനെ എതിര്‍ദിശയിലേക്ക് തിരിക്കണം. എന്നിട്ട് റോക്കറ്റ് കത്തിച്ചാല്‍ ബലം എതിര്‍ദിശയിലാകും. അപ്പോള്‍ വാഹനത്തിന്റെ വേഗം കുറയും. സെക്കന്റില്‍ 20 കിലോമീറ്ററോളം വേഗത്തില്‍ (മണിക്കൂറില്‍ 70,000 കിലോമീറ്ററിലധികം) സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗം സെക്കന്റില്‍ ഒരു കിലോമീറ്ററിലേക്ക് താഴ്ത്തണം. അപ്പോള്‍ ചൊവ്വ അതിനെ പിടിച്ചെടുക്കും. ഒരു ദീര്‍ഘവൃത്തപഥത്തില്‍ അതു ചൊവ്വയെ ചുറ്റിത്തുടങ്ങും. തുടര്‍ന്നും റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച്,പഥം താഴ്ത്തി,ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു പഥത്തിലെത്തിക്കണം. അപ്പോള്‍ സോളാര്‍ പാനലുകള്‍ വിടരും,ക്യാമറയും സ്‌പെക്ട്രോമീറ്ററുകളും പ്രവര്‍ത്തിച്ച് തുടങ്ങും. ചൊവ്വയുടെ അന്തരീക്ഷത്തില്‍ എന്തെല്ലാം ഘടകങ്ങളുണ്ട്,ഓരോന്നും ഏത് അനുപാതത്തില്‍,മീഥെയ്ന്‍ ഒരു നിശ്ചിത അനുപാതത്തില്‍ കൂടുതലുണ്ടോ (എങ്കില്‍ അത് അവിടെ ജീവന്‍ ഉണ്ട് എന്നതിന്റെയോ ഉണ്ടായിരുന്നു എന്നതിന്റെയോ അടയാളമാകാം) തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പഠനവിധേയമാക്കുക.

ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ചൊവ്വയെക്കുറിച്ച് ഏറെ പഠിക്കാന്‍ പറ്റിയ സംവിധാനങ്ങളൊന്നും മംഗള്‍യാനിലില്ല. അത് അത്രയ്ക്ക് ചെറുതാണ്. മംഗള്‍യാനിന്റെ ഉദ്ദേശ്യം ഇന്ത്യയുടെ സാങ്കേതിക ശേഷി പരിശോധിക്കലാണ്. ഭൂമിയിലിരുന്നുകൊണ്ട് ചൊവ്വയ്ക്ക് അടുത്തെത്തിയ ഒരു വാഹനത്തെ അതതുസമയത്ത് നിയന്ത്രിക്കുക സാധ്യമല്ല. കാരണം, ഇവിടെ നിന്ന് ഒരു സന്ദേശം അവിടെയെത്താന്‍ 1012 മിനിറ്റ് എടുക്കും. തകരാറുണ്ടെങ്കില്‍ അതിനകം വാഹനം നിയന്ത്രണം വിട്ടുപോയിരിക്കും. അതുകൊണ്ട് ഒരു സ്വയംനിയന്ത്രണസംവിധാനംഇന്റലിജന്റ് സിസ്റ്റം ആണ് വേണ്ടത്. പ്രോഗ്രാമുകള്‍ നേരത്തെ അപ്‌ലോഡ് ചെയ്യണം. അതില്‍ പാളിച്ച വന്നാല്‍ പരാജയപ്പെടും. അപ്പോഴും സന്ദേശങ്ങള്‍ കൈമാറേണ്ടത് ആവശ്യമായി വരും. അവിടെ മറ്റൊരു പ്രശ്‌നമുണ്ട്. ഇവിടെ നിന്ന് അയയ്ക്കുന്ന സിഗ്‌നലുകള്‍ അവിടെയെത്തുമ്പോള്‍ വലിയ വിസ്തൃതിയില്‍ പരന്ന് തീര്‍ത്തും ദുര്‍ബലമായിരിക്കും. അത് സ്വീകരിച്ച്,ശക്തിവര്‍ധിപ്പിച്ച് വായിച്ചെടുക്കാന്‍ വാഹനത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കഴിയുമോ? ഇത്തരം സാങ്കേതിക കാര്യങ്ങളിലും നമ്മുടെ ശേഷി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതില്‍ വിജയിച്ചാല്‍,ഭാവിയില്‍ മികച്ച റോക്കറ്റുകളില്‍,വലിയ വാഹനങ്ങളെ എത്തിച്ച് ചൊവ്വയെക്കുറിച്ചു പഠിക്കാന്‍ നമുക്ക് കഴിയും.


ചൊവ്വയെ പേടിയുള്ളവര്‍ ഇന്ത്യയില്‍ ഏറെയാണ്. ചൊവ്വാദോഷവും ചൊവ്വയുടെ ദശയും അപഹാരവുമൊക്കെ അവരെ ഭയപ്പെടുത്തുന്നു. ജോത്സ്യന്മാര്‍ പരത്തുന്ന അന്ധവിശ്വാസങ്ങളാണ് ഇതിനൊക്കെ കാരണം. ചൊവ്വയുടെ ചുവപ്പ് നിറം അത് കുജന്‍ എന്ന പാപഗ്രഹമായതുകൊണ്ടാണ്, കുജന്‍ യുദ്ധത്തിന്റെ ദേവനാണ് എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ചൊവ്വ ഭൂമിയുടെ പത്തിലൊന്ന് മാത്രം വരുന്ന ഒരു ചെറുഗ്രഹമാണ്. ഇത് ശരിക്കും ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഏറെ താല്പര്യമുള്ള ഒരു വിഷയമാണ്. സൂര്യനില്‍ നിന്നുള്ള അകലം അനുസരിച്ച് ഗ്രഹങ്ങളഉടെ വലിപ്പം കൂടും എന്നാണ് ഗ്രഹരൂപീകരണം സംബന്ധിച്ച ഗണിതപഠനങ്ങള്‍ വെളിവാക്കുന്നത്. ബുധനേക്കാള്‍ വലുത് ശുക്രന്‍,അതിലും വലുത് ഭൂമി,വ്യാഴമാണെങ്കില്‍ ഭൂമിയുടെ 1300 ഇരട്ടി, പക്ഷേ,അതിനിടക്ക് ചൊവ്വ ഇങ്ങനെ ചെറുതായിപ്പോയതെന്ത്? രൂപീകരണഘട്ടത്തില്‍ എന്ത് അത്യാഹിതമാണ് സംഭവിച്ചത്?ഇതറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് താല്പര്യമുണ്ട്. അനേകം നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശരിയായ ഒരു ഗ്രഹരൂപീകരണ സിദ്ധാന്തം വികസിപ്പിച്ചെടുക്കാന്‍ ചൊവ്വാപഠനം ഭാവിയില്‍ സഹായിച്ചേക്കും. അതുപോലെ ജീവന്റെ ഉദ്ഭവം, ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട മിനിമം സാഹചര്യങ്ങള്‍, ഇവയൊക്കെ മനസ്സിലാക്കാനും ചൊവ്വാപഠനം ഭാവിയില്‍ ആവശ്യമായി വരും. ഇന്ത്യ സ്വീകരിച്ച മാര്‍ഗം ശരിയായിട്ടുള്ളതാണ് എന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല.

http://www.indiavisiontv.com/2014/09/23/355232.html

മംഗള്‍യാന്‍ പഥപ്രവേശം ഉടന്‍

മംഗള്‍യാന്‍ പഥപ്രവേശം ഉടന്‍


ബാംഗ്ലൂര്‍:
 പത്തുമാസത്തിലേറെ രാജ്യം കാത്തിരുന്ന ദൗത്യം സഫലമാകുന്നത് ഇന്ന്. അഭിമാനദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ ചൊവ്വാ ഗ്രഹത്തെ വലംവെച്ചുതുടങ്ങവെ ഇന്ത്യയ്ക്കത് ചരിത്രനേട്ടമാകും. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ. നിലയത്തില്‍ ദൗത്യഫലം തെളിയുന്നത് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ട് ബാംഗ്ലൂരിലെത്തി.

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ഈ ബഹിരാകാശപേടകം പുതിയ പഥത്തില്‍ കയറുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അതിന്റെ സൂചന രാവിലെ എട്ടുമണി കഴിഞ്ഞാവും കിട്ടുക.

ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാംശക്തിയാകും ഈ പഥപ്രവേശത്തോടെ ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാകും; ഒപ്പം ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍രാജ്യമെന്ന മികവും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അതുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചിരിക്കുകയാണ് പേടകം.

ബുധനാഴ്ച പേടകം പുതിയ പഥത്തില്‍ കയറുമ്പോഴുള്ള സംഭവങ്ങള്‍ ഇങ്ങനെയാണ്.

പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരിക്കും. 6.56നുശേഷം പേടകം തനിയെ പുറംതിരിയും.
7.12നുശേഷം പേടകം ചൊവ്വയുടെ നിഴലിലാകും. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലാകുന്നതാണ് കാരണം.
7.17മുതല്‍ 7.41വരെ പേടകത്തിലെ പ്രധാന ദ്രവഇന്ധനയന്ത്രവും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിക്കും. പുറംതിരിഞ്ഞശേഷം നടക്കുന്ന ഈ ജ്വലനത്തിന്റെ ഫലമായി പേടകത്തിന് പിന്നിലേക്കാണ് തള്ളല്‍ കിട്ടുക. അതിനാല്‍, അതിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറയും. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങും.

ഭൂമിയില്‍നിന്ന് 22 കോടി കിലോമീറ്റര്‍ അകലെ നടക്കുന്ന ഈ സംഭവങ്ങള്‍ ഓരോന്നും പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞേ ഭൂമിയില്‍ അറിയൂ.
ചൊവ്വയെ വലംവെച്ച് പഠനം നടത്താനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. ഗ്രഹാന്തരദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കാകുമെന്ന് തെളിയുന്നതാണ് കൂടുതല്‍ പ്രധാനകാര്യം.

മംഗള്‍യാന്റെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍വരവേല്പ് ലഭിച്ചു. അദ്ദേഹം ബുധനാഴ്ച രാവിലെ ആറരയോടെ പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ എത്തും. 

http://www.mathrubhumi.com/story.php?id=486624

Tuesday, September 23, 2014

Mars Orbiter Mission Special Page by Indiavision

Mars Orbiter Mission Special Page by Indiavision




ജ്വലനം മംഗളം, മംഗള്‍യാന്റെ പഥപ്രവേശം നാളെ...

ജ്വലനം മംഗളം, മംഗള്‍യാന്റെ പഥപ്രവേശം നാളെ



ബാംഗ്ലൂര്‍ : മംഗളമുഹൂര്‍ത്തം അരികെയെത്തി. തിങ്കളാഴ്ച മംഗള്‍യാനില്‍ നടത്തിയ പരീക്ഷണജ്വലനം വിജയം; ദ്രവഇന്ധനയന്ത്രം 'ലാം' പത്തുമാസത്തെ വിശ്രമം വിട്ടുണര്‍ന്നു. മംഗള്‍യാന്‍ ബുധനാഴ്ച ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യ ചൊവ്വാദൗത്യംതന്നെ വിജയിച്ച രാജ്യമാകാന്‍ ഇന്ത്യക്കിനി ഒരുദിവസമേ കാത്തിരിക്കേണ്ടൂ.

ചൊവ്വയെ ലക്ഷ്യമിട്ട് ഇപ്പോള്‍ മംഗള്‍യാന്‍ പായുന്ന പഥത്തിന്റെ ക്രമപ്പെടുത്തലും തിങ്കളാഴ്ച നടന്നു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) പ്രധാന യന്ത്രമാണ് ലാം (ലിക്വിഡ് അപ്പോജീ മോട്ടോര്‍). ബുധനാഴ്ച രാവിലെ ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചൊവ്വയെ ചുറ്റാനുള്ള പഥത്തിലാക്കേണ്ടത്.

നീണ്ട വിശ്രമത്തിലിരുന്ന 'ലാം' മടിച്ചിരിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അതിനെ കഷ്ടിച്ച് നാലു സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചതോടെ ആശങ്ക വഴിമാറി. പ്രധാന ദ്രവഇന്ധനയന്ത്രത്തിന്റെ ജ്വലനപ്പരീക്ഷണം വിജയമായെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. നിശ്ചയിച്ചിരുന്നതുപോലെ കൃത്യമായി നാലു സെക്കന്‍ഡ് യന്ത്രം ജ്വലിച്ചു. പഥം ക്രമപ്പെടുത്തലും നടന്നു. ചൊവ്വാപഥപ്രവേശത്തിനായി മുന്‍ പദ്ധതിപ്രകാരം മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ മുന്നേറുകയാണെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

തിങ്കളാഴ്ച നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും ബുധനാഴ്ചത്തെ പഥപ്രവേശത്തിനുമുള്ള നിര്‍ദേശങ്ങള്‍ ഒരാഴ്ചമുമ്പേ പേടകത്തില്‍ ഐ.എസ്.ആര്‍.ഒ. അപ്ലോഡ് ചെയ്തിരുന്നു. പേടകം അത് സ്വയം തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിച്ചത്; ഇനി ബുധനാഴ്ച പ്രവര്‍ത്തിക്കുന്നതും. 
2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ചതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വലുതാക്കിയത് ലാം പ്രവര്‍ത്തിപ്പിച്ചാണ്. നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനുമാണ് ഈ യന്ത്രം അതിനായി പ്രവര്‍ത്തിപ്പിച്ചത്. പേടകം ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഇതിനെ ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്. അതില്‍പ്പിന്നെ, വിശ്രമത്തിലായിരുന്ന യന്ത്രത്തെയാണ് തിങ്കളാഴ്ച ഉണര്‍ത്തിയത്. 

പേടകം ചൊവ്വാഗ്രഹത്തോട് കൂടുതല്‍ അടുത്തെത്താനാണ് തിങ്കളാഴ്ച പഥം ക്രമപ്പെടുത്തിയത്. ചൊവ്വയില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ എത്തുമായിരുന്ന പേടകത്തെ 512 കിലോമീറ്റര്‍മാത്രം അകലെ എത്തുംവിധമാക്കി. ഡിസംബറിലും ജൂണിലുമാണ് ഇതിനുമുമ്പ് പഥം തിരുത്തിയത്. 

കെ.എസ് വിപിനചന്ദ്രന്‍ | Sep 23, 2014

http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-486502/


മംഗല്‍യാന്‍ - "തൊട്ടു...തൊട്ടില്ല..."

മംഗല്‍യാന്‍ - "തൊട്ടു...തൊട്ടില്ല..."

on 23-September-2014
തൊട്ടു...തൊട്ടില്ല


മംഗല്‍യാന്‍ ചൊവ്വക്കരികെ ആഹ്ലാദം "വലിയമല'യോളം
തിരു: വലിയമല എല്‍പിഎസ്സിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഉദ്വേഗംമാത്രമായിരുന്നു നിറഞ്ഞുനിന്നത്. അനന്ത വിഹായസില്‍ തങ്ങളുടെ സ്വന്തം എന്‍ജിന്‍ ജ്വലിച്ചപ്പോള്‍ ഉദ്വേഗം ആഹ്ലാദത്തിന് വഴിമാറി. ചുവപ്പന്‍ ഗ്രഹത്തിലേക്ക് പാഞ്ഞുകയറുന്ന മംഗള്‍യാനെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ലിക്വിഡ് അപോജി എന്‍ജിന്‍(ലാം) വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയാണ്. മോട്ടോറിന്റെ ക്ഷമതാപരിശോധന ദിവസമായ തിങ്കളാഴ്ച മറ്റ് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളെപ്പോലെ എല്‍പിഎസ്സിയിലും ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു. 300 ദിവസമായി പ്രവര്‍ത്തിക്കാതിരുന്ന മോട്ടോര്‍ വീണ്ടും ജ്വലിപ്പിക്കുക എന്നത് സങ്കീര്‍ണമായ പ്രവര്‍ത്തനമായിരുന്നു.
ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുക എന്നതും ആദ്യ അനുഭവം. എന്നാല്‍, എല്‍പിഎസ്സിയുടെ വിശ്വാസ്യത ഒരിക്കല്‍ക്കൂടി തെളിയിച്ച് മോട്ടോര്‍ നാല് സെക്കന്‍ഡ് ജ്വലിച്ച വിവരം അറിഞ്ഞതോടെ മറ്റ് കേന്ദ്രങ്ങള്‍ക്കൊപ്പം എല്‍പിഎസ്സിയിലും ആഹ്ലാദം നിറഞ്ഞു. ബുധനാഴ്ച മോട്ടോര്‍ വീണ്ടും കരുത്തുകാട്ടി ദൗത്യം വിജയകരമാക്കുമെന്ന് പൂര്‍ണ വിശ്വാസത്തിലാണ് എല്‍പിഎസ്സി.ദീര്‍ഘമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് മോട്ടോര്‍ വികസിപ്പിച്ചത്. ബഹിരാകാശ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് മഹേന്ദ്രഗിരിയിലെ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. മംഗള്‍യാനിലുള്ളതിന്റെ അതേരീതിയിലുള്ള മറ്റൊരു മോട്ടോര്‍ പരീക്ഷണശാലയില്‍ പ്രവര്‍ത്തിപ്പിച്ച് നിരീക്ഷിക്കുന്നുണ്ട്. തനതു സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച ലിക്വിഡ് മോട്ടോര്‍ ഭാവി ദൗത്യങ്ങള്‍ക്ക് കരുത്താകുമെന്ന് വിഎസ്എസ്സി ഡയറക്ടറും മുന്‍ എല്‍പിഎസ്സി ഡയറക്ടറുമായ എം സി ദത്തന്‍ പറഞ്ഞു.
"ലാം' മംഗള്‍യാന്റെ "ബ്രേക്ക് '
തിരു: മംഗള്‍യാനെ വഴിതെറ്റാതെ നയിക്കുന്ന ലിക്വിഡ് അപോജി മോട്ടോര്‍ (ലാം) പേടകത്തെ ബ്രേക്കിട്ട് നിയന്ത്രിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിവേഗം ചൊവ്വാപഥത്തിലേക്ക് കടക്കുന്ന പേടകത്തെ എതിര്‍ദിശയില്‍ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്ന സംവിധാനം. ബഹിരാകാശത്തെത്തുന്ന പേടകങ്ങളെ ആഗ്രഹിക്കുന്ന വേഗത്തില്‍ പഥത്തിലേക്ക് എത്തിക്കാനും വേഗം കുറച്ച് നിയന്ത്രിക്കാനും ലാം ഉപയോഗിക്കുന്നു. നിശ്ചിത ഭ്രമണപഥത്തില്‍ പേടകത്തിലുറപ്പിക്കാനും ഇത് അനിവാര്യമാണ്.ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ഘട്ടം ഘട്ടമായി പഥം ഉയര്‍ത്തുന്നതിന് മംഗള്‍യാനില്‍ ഒന്നിലേറെ തവണ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. വ്യത്യസ്ത ടാങ്കുകളിലുള്ള ഇന്ധനവും ഓക്സൈഡറും ആവശ്യമനുസരിച്ച് പ്രധാന എന്‍ജിനിലെത്തിച്ച് ജ്വലിപ്പിച്ച് തള്ളല്‍ശേഷി സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് ലാമിന്റേത്. മംഗള്‍യാനിലെ ലിക്വിഡ് മോട്ടോറിന് 440 ന്യൂട്ടന്‍ തള്ളല്‍ശേഷിയാണുള്ളത്. സൂക്ഷ്മമായ വാല്‍വുകളും.ലാം കൂടാതെ 22 ന്യൂട്ടന്‍ ശേഷിയുള്ള എട്ട് ത്രസ്റ്ററുകള്‍കൂടി മംഗള്‍യാനില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം നിര്‍മിച്ചത് വലിയമല എല്‍പിഎസ്സിയാണ്. 825 കിലോഗ്രാം ഇന്ധനമാണ് മംഗള്‍യാനില്‍ ഉണ്ടായിരുന്നത്. 295 കിലോഗ്രാം ശേഷിക്കുന്നു.
മംഗള്‍യാനൊപ്പം"സെല്‍ഫി' എടുക്കാം
ഹൈദരാബാദ്: പ്രതീതി യാഥാര്‍ഥ്യത്തിന്റെ സഹായത്തോടെ മംഗള്‍യാനൊപ്പം നിന്ന് സ്വന്തം ചിത്രമെടുക്കാന്‍ (സെല്‍ഫി) അവസരമൊരുങ്ങുന്നു. ഹൈദരാബാദിലെ "സ്മാര്‍ട്ടര്‍' കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതികസംവിധാനത്തിലൂടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മംഗള്‍യാനൊപ്പം സെല്‍ഫിയെടുക്കാം. മംഗള്‍യാന്റെ ത്രിമാന (ത്രീഡി) മാതൃകയാണ് സ്മാര്‍ട്ടര്‍ കമ്പനി തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ മംഗള്‍യാനെ വെല്ലുന്നതാണ് ത്രീഡി മാതൃകയെന്ന് കമ്പനിയുടെ പ്രതിനിധികള്‍ അവകാശപ്പെട്ടു. സ്മാര്‍ട്ടര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഉപയോക്താക്കള്‍ക്ക് അവരുടെ കൈയില്‍നിന്നോ കാറില്‍നിന്നോ ഒക്കെ മംഗള്‍യാന്‍ വിക്ഷേപിക്കുന്നതരത്തില്‍ ചിത്രങ്ങള്‍ തയ്യാറാക്കാമെന്ന സൗകര്യവുമുണ്ട്. സൗജന്യമായി സെല്‍ഫി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ആത്മവിശ്വാസം വര്‍ധിച്ചു: ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ബംഗളൂരു: ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിക്കാനായത് ഐഎസ്ആര്‍ഒയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍. ബുധനാഴ്ച നടക്കുന്ന ചൊവ്വാ പഥ പ്രവേശനവും ലക്ഷ്യം കാണുമെന്ന് ഇതോടെ ഉറപ്പാക്കാനാവുമെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മുന്‍ നിശ്ചയപ്രകാരം എല്ലാ പ്രവര്‍ത്തനവും പുരോഗമിക്കുന്നു. ജ്വലന ശേഷം പേടകത്തിലെ എല്ലാ ഉപകരണങ്ങളും സജ്ജമാണ്. ഇനിയുള്ള മണിക്കൂറുകളും നിര്‍ണായകമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ലിക്വിഡ് മോട്ടോര്‍ പ്രവര്‍ത്തിച്ച് പാത തിരുത്തല്‍ പ്രതീക്ഷിച്ചതിലും കൃത്യതയോടെ നിര്‍വഹിക്കാനായെന്ന് പ്രൊജക്ട് ഡയറക്ടര്‍ എസ് അരുണന്‍ പറഞ്ഞു.

Courtesy : Desabhimani Daily
- See more at: http://www.deshabhimani.com/news-special-all-latest_news-401932.html#sthash.m61aWX2F.dpuf

അമേരിക്കയുടെ 'മേവന്‍ പേടകം' ചൊവ്വയുടെ ഭ്രമണപഥത്തില്‍

അമേരിക്കയുടെ 'മേവന്‍ പേടകം' ചൊവ്വയുടെ ഭ്രമണപഥത്തില്‍



അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'മേവന്‍ പര്യവേക്ഷണ പേടകം' ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി. ചൊവ്വായുടെ ഗ്രഹാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച പേടകം പത്തുമാസത്തെ യാത്രയ്‌ക്കൊടുവിലാണ് ചൊവ്വയിലെത്തിയത്.

ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ( Mars Orbiter Mission ) എന്ന 'മംഗള്‍യാന്‍' ബുധനാഴ്ച ചൊവ്വായുടെ ഭ്രമണപഥത്തില്‍എത്താനിരിക്കെയാണ്, നാസയുടെ പേടകം വിജയകരമായി അവിടെ എത്തിയത്.

'മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍' ( Mars Atmosphere and Volatile Evolution ) എന്നതിന്റെ ചുരുക്കപ്പേരാണ് 'മേവന്‍' ( MAVEN ). 2013 നവംബര്‍ 18 ന് ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റിലാണ് മേവന്‍ പേടകം വിക്ഷേപിച്ചത . ഇന്ത്യയുടെ മംഗള്‍യാന്‍ വിക്ഷേപിച്ച് 13 ദിവസം കഴിഞ്ഞായിരുന്നു അത്.

പത്തുമാസംകൊണ്ട് 71.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് മേവന്‍ ഇപ്പോള്‍ ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ചൊവ്വായ്ക്കുചുറ്റുമുള്ള വാര്‍ത്തുള ഭ്രമണപഥത്തിലേക്ക് മേവനെ എത്തിക്കാന്‍ നാസയ്ക്കായി. 33 മിനിട്ട് നീണ്ട ജ്വലനം വേണ്ടിവന്നു പേടകത്തിന് ചൊവ്വയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ കടക്കാന്‍.

35 മണിക്കൂര്‍കൊണ്ട് ഒരു തവണ ചൊവ്വയെ ഭ്രമണം ചെയ്യുന്ന തരത്തിലുള്ള പഥത്തിലാണ് ഇപ്പോള്‍ മേവന്‍. വരുംദിവസങ്ങളില്‍ അത് 4.30 മണിക്കൂര്‍ ഭ്രമണപഥമാക്കി ചുരുക്കും. ചൊവ്വായില്‍നിന്ന് ഏറ്റവും കുറഞ്ഞ അകലം 150 കിലോമീറ്ററും കൂടിയ അകലം 6,200 കിലോമീറ്ററുമുള്ളതാകും ആ ഭ്രമണപഥം.

ഏതാനും ആഴ്ച്ചക്കാലം പേടകത്തിലെ പരീക്ഷണോപകരണങ്ങള്‍ (പേലോഡുകള്‍) പ്രവര്‍ത്തിച്ചുനോക്കാനുള്ള സമയമാണ്. അതുകഴിഞ്ഞാകും ഗ്രഹാന്തരീക്ഷത്തെക്കുറിച്ച് ശരിക്കുള്ള പഠനം മേവന്‍ ആരംഭിക്കുക.

ചൊവ്വയുടെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കാന്‍ വേണ്ടി മാത്രമായി അയച്ച ആദ്യ പേടകമാണ് മേവന്‍. സൂര്യനോടും സൗരവാതത്തോടും ചൊവ്വയുടെ അന്തരീക്ഷം പ്രതികരിക്കുന്നത് എങ്ങിനെയാണെന്ന് മേവന്‍ വിവരങ്ങള്‍ നല്‍കും - ദൗത്യത്തിന്റെ പ്രധാന നിരീക്ഷകന്‍ ബ്രൂസ് ജാകോസ്‌കി പറഞ്ഞു. 

മേവന്‍ അന്വേഷിക്കുന്നത് 

ശാസ്ത്രലോകത്തിന് ഇതിനകം ലഭിച്ച തെളിവുകള്‍ പ്രകാരം ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഒരുകാലത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ വാതകങ്ങളുണ്ടായിരുന്നു. ഗ്രഹപ്രതലത്തില്‍ വെള്ളവുമുണ്ടായിരുന്നു. വാതകസാന്ദ്രത കുറഞ്ഞ് ഗ്രഹാന്തരീക്ഷം ശോഷിച്ചതോടെ, ഗ്രഹപ്രതലത്തിലെ ജലം മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടമായി.

നിലവില്‍ വളരെ ചെറിയ സാന്ദ്രതയില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ളത്. ഭൂമിയിലേതിന്റെ 0.6 ശതമാനം മാത്രമാണ് ചൊവ്വാപ്രതലത്തിലെ അന്തരീക്ഷ മര്‍ദ്ദം.

ഭൂമിയെ സൗരവാതകങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് ഭൗമകാന്തികമണ്ഡലമാണ്. എന്നാല്‍, ചൊവ്വായ്ക്ക് അത്തരമൊരു കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ സൗരവാതക പ്രഹരമേറ്റ് കാലക്രമത്തില്‍ ചൊവ്വയുടെ അന്തരീക്ഷം ഇന്നത്തെ നിലയ്ക്കായി എന്നാണ് കരുതുന്നത്.

ഇക്കാര്യം ശരിയാണോ എന്നാണ് മാവെന്‍ പരിശോധിക്കുക. അതിനായി എട്ട് ശാസ്ത്ര ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. സൂര്യന്റെ ചൊവ്വയ്ക്ക് മേലുള്ള സ്വാധീനമാണ് അതില്‍ ചില ഉപകരണങ്ങള്‍ പരിശോധിക്കുക. ഗ്രഹാന്തരീക്ഷത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മറ്റ് ചില ഉപകരണങ്ങള്‍ സഹായിക്കും.

മാവെന്‍ പേടകം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വായുടെ കാലാവസ്ഥാ ചരിത്രം മനസിലാക്കാനാകും.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ അവിടെ ജീവന്‍ ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരിക്കാം എന്നാണ് കരുതുന്നത്. ഇക്കാര്യത്തിലും പുതിയ ഉള്‍ക്കാഴ്ച്ച ലഭിക്കാന്‍ മാവെന്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കും.

ഇന്ത്യയുടെ സഹകരണം തേടി നാസ 

മേവന്‍ എത്തി 48 മണിക്കൂര്‍ കഴിയുമ്പോഴാണ് ഇന്ത്യയുടെ മംഗള്‍യാന്‍ പേടകം ചൊവ്വയിലെത്തുക. 1337 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. അതില്‍ മൂന്ന് ഉപകരണങ്ങളുടെ ലക്ഷ്യം മേവന്റേതുമായി സാമ്യമുള്ളതാണ്.

മംഗള്‍യാനിലെ ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ( LAP ), മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ( MSM ), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപൊസിഷന്‍ അനലൈസര്‍ ( MENCA ) എന്നീ ഉപകരണങ്ങളാണ് ചൊവ്വായുടെ അന്തീക്ഷത്തെക്കുറിച്ച് പഠിക്കുക.

അതില്‍ ഏറ്റവും പ്രധാനം മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ആണ്. ചൊവ്വായുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യമളക്കുകയാണ് അതിന്റെ ലക്ഷ്യം. പ്രാചീനകാലത്ത് ചൊവ്വയില്‍ ഏതെങ്കിലും രൂപത്തില്‍ ജീവന്‍ നിലനിന്നിരുന്നോ എന്ന് കണ്ടെത്താന്‍ മീഥൈന്‍ പഠനം സഹായിക്കും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യയുമായി സഹകരിക്കാനും വിവരങ്ങള്‍ ഒത്തുനോക്കാനും നാസയ്ക്ക് അതിയായ താത്പര്യമുണ്ടെന്ന്, നാസയുടെ പ്ലാനെറ്ററി സയന്‍സ് ഡയറക്ടര്‍ ഡോ ജിം ഗ്രീന്‍ പറഞ്ഞു.

രണ്ട് പേടകങ്ങളും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നതോടെ, അവയില്‍നിന്നുള്ള ഡേറ്റ വിശകലനം ചെയ്യാന്‍ ഗവേഷകര്‍ക്കാകുമെന്ന് ഡോ ഗ്രീന്‍ ചൂണ്ടിക്കാട്ടി.

നാസയുടെ മേവന്‍ കുഴപ്പമൊന്നുമില്ലാതെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത് ശുഭസൂചനയാണെന്ന് ഇന്ത്യന്‍ ബഹിരാകാശ അധികൃതര്‍ പറഞ്ഞു. മംഗള്‍യാനും ആ പാത പിന്തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 


http://www.mathrubhumi.com/technology/science/nasa-mars-space-mars-atmosphere-and-volatile-evolution-maven-solar-system-red-planet-mars-mission-mangalyaan-science-486252/

Friday, September 19, 2014

മംഗള്‍യാന്‍: ചൊവ്വയിലേക്ക് ബുധനാഴ്ച

ഇന്ത്യയുടെ ആദ്യ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ സപ്തംബര്‍ 24 ബുധനാഴ്ച ചുവപ്പ് ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തുന്നു. ഇന്ത്യന്‍ ബഹിരാകാശരംഗം ആകാംക്ഷയോടെയും ആത്മവിശ്വാസത്തോടെയും ആ വിജയക്കുതിപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിന്റെ വിക്ഷേപണത്തറയില്‍നിന്ന് മംഗള്‍യാനിനൊപ്പം ഉയര്‍ന്ന പൊടിപടലങ്ങളും കാതടപ്പിക്കുന്ന സ്‌ഫോടനത്തിന്റെ അലയൊലികളും അഭിമാനത്തിന്റെയും ആകാംക്ഷയുടെയും പത്തുമാസങ്ങള്‍ ബാക്കിവെച്ചാണ് കെട്ടടങ്ങിയത്. ചുവന്നഗ്രഹത്തിനു മീതെ വിജയക്കൊടിപാറിക്കാനൊരുങ്ങുന്ന മംഗള്‍യാനിനുവേണ്ടി ലോകംകേള്‍ക്കേ ഉയരേണ്ട ആരവത്തിനൊരുങ്ങുകയാണ് ഭാരതം.

സൗരയൂഥത്തിലെ ഒരു ഗ്രഹത്തിലേക്ക് ഇന്ത്യ അയക്കുന്ന ആദ്യ ഗോളാന്തരപേടകമായ മംഗള്‍യാന്‍ എന്ന 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തുന്നതോടെ അമേരിക്കക്കും റഷ്യക്കും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിക്കും പിന്നാലെ നമ്മുടെ രാജ്യം കൈവരിക്കുന്ന വിജയം ചരിത്രം രചിക്കും. ചൊവ്വയിലേക്ക് വിജയകരമായി പരീക്ഷണപേടകം അയക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന ബഹുമതിയും അതോടെ ഇന്ത്യയെത്തേടിയെത്തും. ജപ്പാന്‍ 1998 ലും ചൈന 2011 ലും ചൊവ്വയിലേക്ക് ദൗത്യങ്ങളയച്ചെങ്കിലും പരാജയമടയുകയാണുണ്ടായത്.

ചൊവ്വയിലേക്ക് അയക്കപ്പെട്ട ദൗത്യങ്ങളില്‍ പകുതിയിലേറെയും പരാജയമായിരുന്നു. മാത്രവുമല്ല, ഒരു രാജ്യത്തിനും അതിന്റെ ആദ്യദൗത്യം വിജയത്തിലെത്തിക്കാനുമായിട്ടില്ല. അതുകൊണ്ടുതന്നെ ചെറുതല്ലാത്ത ഒരു സാങ്കേതികനേട്ടത്തിലേക്കുള്ള ഓട്ടത്തിലാണ് ഇന്ത്യയുടെ മംഗള്‍യാന്‍.

എന്തുകൊണ്ട് ചൊവ്വയിലേക്ക്

ജലത്തിന്റെയും ജീവന്റെയും അടയാളങ്ങള്‍ക്കായി മനുഷ്യന്‍ ഉറ്റുനോക്കുന്ന ഗ്രഹമാണ് ചൊവ്വ. ഇന്നത്തെ ചൊവ്വ തണുത്തതും വന്ധ്യവുമാണെങ്കിലും ഒരു കാലത്ത് ഈ ഗ്രഹം അങ്ങനെയായിരുന്നില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വയില്‍ ജീവന്റെ നിലനില്‍പിന് അനുയോജ്യമായ ചുറ്റുപാടുകള്‍ നിലനിന്നിരുന്നെന്നും ഇനിയും അത്തരം ചുറ്റുപാടുകളുടെ വീണ്ടെടുപ്പ് സാധ്യമായേക്കാമെന്നുമുള്ള വാദം ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ സജീവമാണ്. ചൊവ്വയില്‍ ഒരു ജൈവമണ്ഡലം യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്നോയെന്ന് ഇനിയും അന്വേഷിച്ചുറപ്പിക്കേണ്ട കാര്യമാണ്. ചൊവ്വയിലേക്കുള്ള ആധുനികദൗത്യങ്ങളൊക്കെയും തേടുന്നത് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്.

ചൊവ്വയും ഭൂമിയും തമ്മില്‍ സാമ്യങ്ങളേറെയാണ്. അളവില്‍ ഏറെ വ്യത്യാസമുണ്ടെങ്കിലും, ജീവന്റെ നിലനില്‍പ്പിനുള്ള അവശ്യചേരുവകളായ കാര്‍ബണും ഓക്‌സിജനും നൈട്രജനും ചൊവ്വയിലുമുണ്ട്. ചൊവ്വയിലെ ദിനരാത്രങ്ങള്‍ ഏതാണ്ട് ഭൂമിയുടേതിന് സമാനമാണ്. 24 മണിക്കൂര്‍ 37 മിനുട്ട് നീളുന്നതാണ് ചൊവ്വയിലെ ഒരു ദിനം അഥവാ ഒരു സോള്‍ ( sol ). ഭൂമിയുടെ അച്ചുതണ്ടിന്റെ (എല്ലാ അച്ചുതണ്ടുകളും സാങ്കല്പികമാണ്) ചരിവ് 23.5 ഡിഗ്രിയാണെങ്കില്‍ ചൊവ്വയുടേത് 25 ഡിഗ്രിയാണ്. ഇത് ചൊവ്വയിലും ഋതുഭേദങ്ങള്‍ക്ക് കാരണമാകുന്നു.

ഭൂമിയുടേതിനെ തട്ടിച്ചു നോക്കുമ്പോള്‍ നേരിയതെങ്കിലും സൂര്യനില്‍നിന്നും പ്രഭവിക്കുന്ന ഹാനികരങ്ങളായ വികിരണങ്ങളെ തടയാന്‍ പ്രാപ്തമാണ് ചൊവ്വയുടെ അന്തരീക്ഷം. ഭൂമിയുടേതുപോലെ ഇരു ധ്രുവങ്ങളിലും മഞ്ഞുതൊപ്പികളുമുണ്ട് ( Polar ice caps ) ചൊവ്വയ്ക്ക്. ഇതില്‍ ഉത്തരധ്രുവത്തൊപ്പി ഏതാണ്ട് പൂര്‍ണ്ണമായും ജലമുറത്തുണ്ടായതാണ്. ദക്ഷിണധ്രുവത്തിലെ മഞ്ഞുതൊപ്പി ജലവും കാര്‍ബണ്‍ഡയോക്‌സൈഡും ഖനീഭവിച്ചുണ്ടായതും.

ചൊവ്വാഗ്രഹ പ്രതലം - ക്യൂരിയോസിറ്റി റോവര്‍ എടുത്ത ചിത്രം


ചൊവ്വയില്‍ ജീവന്റെ അടയാളങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ ജീവന്റെ നിലനില്‍പിന് അനിവാര്യഘട്ടങ്ങളില്‍ ജലം ഏറ്റവും പ്രധാനമാണ് താനും. ചൊവ്വയുടെ മണ്ണിലിറങ്ങിയ 'ക്യൂരിയോസിറ്റി' ( Curiosity ) ദൗത്യം അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ ശാസ്ത്രലോകത്ത് ഉയര്‍ന്നുകേട്ട സുവിശേഷമായിരുന്നു. ചൊവ്വയുടെ ഉപരിതലത്തിലെ ഓരോ ക്യുബിക് അടിമണ്ണിലും രണ്ടു ശതമാനം വെള്ളമാണെന്നാണ് ക്യൂരിയോസിറ്റി വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ചൊവ്വയിലെ ജലം അവിടുത്തെ താഴ്ന്ന ഊഷ്മാവിലും അന്തരീക്ഷമര്‍ദ്ദത്തിലും ദ്രാവകരൂപത്തില്‍ നിലനില്‍ക്കില്ല എന്നു നമുക്കറിയാം. എങ്കിലും ജലസമ്പുഷ്ടമായ ചൊവ്വയിലെ മണ്ണ് 'ചൊവ്വയുടെ ഭൗമവത്കരണം' ( Terraforming of Mars ) എന്ന ആശയത്തെ കൂടുതല്‍ യുക്തി സഹമാക്കുന്നു.

ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള അകലം ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ ചുറ്റുപാടൊരുക്കുന്ന തരത്തിലാണുള്ളത്. ജീവന്റെ നിലനില്‍പില്‍ ഇത് വളരെ പ്രധാനമാണ്. ഒരു നക്ഷത്രത്തിന് ചുറ്റും ജീവന്‍ സാധ്യമാകുന്ന വിധത്തില്‍ മിതമായ താപനില അനുഭവപ്പെടുന്ന മേഖലയെ 'ഗോള്‍ഡിലോക്‌സ് മേഖല' ( Goldilocks Zone ) എന്നാണ് വിളിക്കുന്നത്. സൗരയൂഥത്തില്‍ ഭൂമിക്കു പുറമെ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഒരേയൊരു ഗ്രഹം ചൊവ്വ മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രസക്തിയേറുന്നതും.

മംഗള്‍യാന്‍ ചൊവ്വയില്‍ തേടുന്നത്

മംഗള്‍യാന്‍ പേടകം 2013 നവംബര്‍ 5 നാണ് പിഎസ്എല്‍വി - സി25 റോക്കറ്റിലേറി ചൊവ്വയുടെ വഴിതേടിപ്പോയത്. 1337 കിലോഗ്രാം ഭാരമുള്ള ഈ പേടകത്തില്‍ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളാണ് വിവിധ പരീക്ഷണങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് 2013 നവംബര്‍ 5 ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചപ്പോള്‍


323 ദിവസം നീളുന്ന യാത്രക്കൊടുവില്‍ സപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ കടക്കും. തുടര്‍ന്ന് ചൊവ്വയില്‍നിന്ന് ഏറ്റവും കൂടിയ ദൂരം 80,000 കിലോമീറ്ററും കുറഞ്ഞ ദൂരം 366 കിലോമീറ്ററുമുള്ള അന്തിമദീര്‍ഘവൃത്ത ഭ്രമണപഥം മംഗള്‍യാന്‍ സ്വന്തമാക്കും. ഭ്രമണപഥത്തിന്റെ ചരിവ് 150 ഡിഗ്രിയായിരിക്കും. മംഗള്‍യാനിലെ പേലോഡുകള്‍ക്ക് (പരീക്ഷണോപകരണങ്ങള്‍ക്ക്) ചൊവ്വയുടെ ഉപരിതലം മികച്ചരീതിയില്‍ ചിത്രീകരിക്കുന്നതിനാവശ്യമായ സൂര്യപ്രകാശം ലഭിക്കാന്‍ ഈ ചരിവ് സഹായകമാകും. തുടര്‍ന്നങ്ങോട്ട് ദൗത്യാന്ത്യം വരെ ഈ ഭ്രമണപഥത്തിലൂടെയായിരിക്കും മംഗള്‍യാന്‍ ചൊവ്വയെ വലംവയ്ക്കുക.

ഇന്ത്യയുടെ ചൊവ്വയിലേക്കുള്ള പ്രഥമദൗത്യമെന്ന നിലയില്‍, അതിവിദൂരതയിലുള്ള ഒരു ഗ്രഹത്തിലേക്ക് കൃത്യതയോടെ ഒരന്വേഷണപേടകത്തെ അയച്ച്, പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശേഷി ആര്‍ജിക്കുകയും, അത് ലോകസമക്ഷം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് മംഗള്‍യാന്‍ ദൗത്യത്തിന്റെ ഏറ്റവും പ്രധാന സാങ്കേതിക ലക്ഷ്യം. ചൊവ്വയിലെ ധാതുക്കളെ തിരിച്ചറിയാനും ഉപരിതലഘടന വിശകലനം ചെയ്യാനുമുതകുന്ന ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.

ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ( LAP ), മാര്‍സ് കളര്‍ ക്യാമറ ( MCC ), മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ( MSM ), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപൊസിഷന്‍ അനലൈസര്‍ ( MENCA ), തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ ( TIS ) എന്നിങ്ങനെ അഞ്ച് ഉപകരണങ്ങളാണ് പേടകത്തിന്റെ കരുത്ത്.

മംഗള്‍യാന്‍ വിക്ഷേപണത്തിന് മുമ്പുള്ള പരിശോധനയ്ക്കിടെ


ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ ഡ്യൂറ്റീരിയത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക സാന്നിധ്യമളക്കുകയെന്ന ധര്‍മ്മമാണ് ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്ററിനുള്ളത്. ഘനഹൈഡ്രജനാണ് ( Heavy Hydrogen )ഡ്യൂട്ടീരിയം. ഹൈഡ്രജന്റെയും ഡ്യൂറ്റീരിയത്തിന്റെയും അനുപാതം കണക്കാക്കുന്നതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ചൊവ്വയ്ക്ക് അന്തരീക്ഷം എങ്ങനെ നഷ്ടമായി എന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരികയും ചെയ്യും.

മാര്‍സ് കളര്‍ ക്യാമറ ഗ്രഹോപരിതലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രാസഘടനയെക്കുറിച്ചുമുള്ള ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കും. ചൊവ്വാഗ്രഹത്തിലെ കാലാവസ്ഥാനിരീക്ഷിക്കാനും ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസിനെയും ( Phobos ) ടീമോസിനെയും ( Deimos ) കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും മാര്‍സ് കളര്‍ ക്യാമറയുടെ പ്രവര്‍ത്തനം സഹായകമാകും. മറ്റു ശാസ്ത്രീയ ഉപകരണങ്ങള്‍ക്കുവേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുകയെന്നതും മാര്‍സ് കളര്‍ക്യാമറയുടെ ചുമതലയാണ്.

മംഗള്‍യാനിലെ ഉപകരണങ്ങളില്‍ ഏറ്റവും പ്രധാനം മീഥെയ്ന്‍ സെന്‍സര്‍ ആണ്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യമളക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളെ മാപ്പ് ചെയ്യുകയെന്നതുമാണ് മീഥെയ്ന്‍ സെന്‍സറിന് നിര്‍വഹിക്കാനുള്ള ധര്‍മ്മം. ഇതുവഴി മുന്‍കാലങ്ങളില്‍ ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ( Microbes ) ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനാകും. മെഥനോജെന്‍ ( Methanogens ) എന്ന സൂക്ഷ്മജീവികളാണ് മീഥൈന്‍ പുറപ്പെടുവിക്കുക.

മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍ എന്ന ഉപകരണം ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്‌സോസ്ഫിയറിനെ വിശകലനം ചെയ്യാനുള്ള സ്‌പെക്ട്രോമീറ്ററാണ്. ചൊവ്വയുടെ ഉപരിതലത്തില്‍നിന്നും 372 കിലോമീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തിന്റെ സാന്ദ്രതയും ഘടനയും ഈ ഉപകരണം പഠനവിധേയമാക്കും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലുള്ള മാറ്റങ്ങള്‍, രാവിലും പകലിലും അവിടെയുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഋതുഭേദങ്ങള്‍ക്കനുസൃതമായി അന്തരീക്ഷത്തില്‍ സംജാതമാകുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഉപകരണത്തിന്റെ നിരീക്ഷണത്തില്‍ പെടും.

പേടകത്തിലെ തെര്‍മല്‍ ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍, ചൊവ്വയിലെ താപവികിരണം അളക്കുന്നതോടൊപ്പം ഉപരിതലത്തിന്റെ രാസഘടനയും ധാതുക്കളുടെ വ്യാപനവും തിരിച്ചറിയാനും ശ്രമിക്കും.

മംഗള്‍യാനിന്റെ യാത്ര

ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ( Hohmann Transfer Orbit ) രീതി അവലംബിച്ചാണ് മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ വിക്ഷേപണരീതിയാണിത്. ചെലവ് പരമാവധി നിയന്ത്രിച്ചുകൊണ്ടുതന്നെ ശാസ്ത്രീയവും സാങ്കേതികവുമായ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ് മംഗള്‍യാന്‍. ചെലവുകുറയുമ്പോള്‍ സമയം കൂടുതല്‍ വേണ്ടിവരുമെന്നതും യാഥാര്‍ത്ഥ്യമാണ്. സമയം കുറഞ്ഞരീതി സ്വീകരിക്കുമ്പോള്‍ സഞ്ചാരപഥത്തിന് തുടര്‍ച്ചയായ മാറ്റങ്ങളും ക്രമീകരണങ്ങളും അനിവാര്യമായി വരും. ഇന്ധനച്ചെലവ് വലിയ അളവില്‍ കൂടുകയും ചെയ്യും.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍നിന്നും 2013 ഡിസംബര്‍ ഒന്നാം തീയതി പുലര്‍ച്ചെയാണ് സൗരകേന്ദ്രഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ കടന്നത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തിയ ശേഷമാണ് സൗരകേന്ദ്രഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയത്. പേടകത്തിലെ ദ്രവയിന്ധന എഞ്ചിന്‍ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തല്‍ സാധ്യമാക്കിയത്. 250 കിലോമീറ്റര്‍ പെരിജിയും 23550 കിലോമീറ്റര്‍ അപോജിയുമുള്ള പ്രാഥമിക ഭ്രമണപഥത്തില്‍ നിന്നും 192874 കിലോമീറ്റര്‍ അപോജിയിലേക്ക് ഭ്രമണപഥമുയര്‍ത്തിയ ശേഷമായിരുന്നു സൗരകേന്ദ്രപഥത്തിലേക്കുള്ള കുതിപ്പ്. ഭൂഭ്രമണപഥത്തിന്റെ അവസാനഘട്ടത്തില്‍നിന്ന് സൗരപഥത്തിലേക്ക് കടക്കാന്‍ 23 മിനുട്ട് സമയം ദ്രവഇന്ധന എഞ്ചിന്‍ പ്രവര്‍ത്തിച്ചു.


മംഗള്‍യാന്‍ അതിന്റെ ഏറ്റവും നിര്‍ണായകഘട്ടത്തിലേക്ക് ഇപ്പോള്‍ കടക്കുകയാണ്. പത്ത് മാസത്തിനുശേഷം 440N ദ്രവഎഞ്ചിന്‍ ( Liquid Apogee Motor ) വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതിന്റെ പ്രതികരണം ഏറെ നിര്‍ണായകമാണ്. പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സപ്തംബര്‍ 22 ന് ദ്രവഎഞ്ചിന്‍ ഐഎസ്ആര്‍ഒ പ്രവര്‍ത്തിപ്പിച്ച് പരീക്ഷിക്കും.

ചൊവ്വപരിവേഷണം ഇതുവരെ

ജയപരാജയങ്ങളുടെ ചരിത്രമാണ് ചൊവ്വാപര്യവേക്ഷണത്തിനുള്ളത്. 1964 ല്‍ അമേരിക്ക അയച്ച മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ തുടങ്ങിയ ചൊവ്വാദൗത്യങ്ങള്‍ 2014 ലെത്തുമ്പോഴേക്കും മംഗള്‍യാനിന്റെയും മാവെന്റെയും ( Mars Atmosphere and Volatile Evolution ) സാന്നിധ്യംകൊണ്ട് കൂടുതല്‍ സജീവമാവുകയാണ്.

ആദ്യ ചൊവ്വാദൗത്യമായ മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ്


അമേരിക്കയുടെ മാവെന്‍ ( Maven ) ദൗത്യം 2013 നവംബര്‍ 18 നാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. മംഗള്‍യാനിനേക്കാള്‍ 13 ദിവസം വൈകിയാണ് വിക്ഷേപിക്കപ്പെട്ടതെങ്കിലും, മംഗള്‍യാന്‍ അവിടെയെത്തുന്നതിന് രണ്ട് നാള്‍ മുമ്പ്, സപ്തംബര്‍ 22 ന് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വാദൗത്യങ്ങളുടെ നാള്‍വഴി -

1964 -
അമേരിക്ക അയച്ച മാറിനര്‍ ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ് 1965 ല്‍ ചൊവ്വയ്ക്ക് സമീപത്തുകൂടി പറന്നു. ചൊവ്വയുടെയും അതിന്റെ ഉപരിതലത്തിലെ ഗര്‍ത്തങ്ങളുടെയും ചിത്രങ്ങള്‍ പേടകം അയച്ചുതന്നു.

1971 -
സോവിയറ്റ് യൂണിയന്റെ മാര്‍സ്-3 പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ആദ്യപേടകമായി. ഏതാണ്ട് 15 സെക്കന്റുകള്‍ മാത്രം ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ഭൂമിയിലേക്ക് സിഗ്നലുകളയച്ചതോടെ അതിലേക്കുള്ള ആശയവിനിമയം നിലച്ചു. അമേരിക്കയുടെ മാറിനര്‍ 9 ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ അയച്ചുതന്നു. ഗ്രഹോപരിതലത്തില്‍ ഇന്നും സജീവമായിട്ടുള്ള 'ഒളിമ്പസ് മോണ്‍സ്' ( Olympus Mons ) എന്ന അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ അദ്യമായി അയച്ചുതന്നത് മാറിനര്‍-9 ആയിരുന്നു. എവറസ്റ്റിന്റെ ഏതാണ്ട് മൂന്നിരട്ടി ഉയരമുണ്ട് ഈ കൊടുമുടിക്ക്. 4000 കിലോമീറ്റര്‍ നീളമുള്ള ഒരു വലിയ കിടങ്ങും മാറിനര്‍9 കണ്ടെത്തുകയായി 'വാലീസ് മാറിനറീസ്' ( Valles Marineris ) എന്ന് ഇതറിയപ്പെടുന്നു.

1975 -
നാസയുടെ വൈക്കിംഗ് - 1 ആഗസ്ത് 20 നും വൈക്കിംഗ് - 2 സപ്തംബര്‍ 9 നും ചൊവ്വയിലേക്ക് പുറുപ്പെട്ടു. 1976 ജൂലായ് 20 ന് വൈക്കിംഗ് - 1 പേടകവും സപ്തംബര്‍ 3 ന് വൈക്കിംഗ് - 2 ഉം ചൊവ്വയില്‍ വിജയകരമായി ഇറങ്ങി. ഗ്രഹത്തിന്റെ ഉപരിതലചിത്രങ്ങളും മറ്റ് ശാസ്ത്രീയവിവരങ്ങളും ശേഖരിക്കുന്നതിനു പുറമേ രണ്ട് ലാന്ററുകളും ചില ജീവശാസ്ത്ര പരീക്ഷണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നടത്തുകയുമുണ്ടായി. ജീവന്റെ അടയാളങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു പരീക്ഷണങ്ങളുടെ ഉള്ളടക്കം. ഈ പരീക്ഷണങ്ങള്‍ അപ്രതീക്ഷിതവും നിഗൂഢമായ ചില രാസപ്രവര്‍ത്തനങ്ങള്‍ ചൊവ്വയുടെ മണ്ണില്‍ കണ്ടെത്തിയെങ്കിലും, ജീവന്റെ ലക്ഷണങ്ങള്‍ സാധൂകരിക്കത്തക്കതായി തെളിവുകളൊന്നും ശേഖരിക്കാനായില്ല.

1988 -
സോവിയറ്റ് യൂണിയന്‍ ഫോബോസ് - 1, ഫോബോസ് - 2 പേടകങ്ങള്‍ അയച്ചെങ്കിലും ചൊവ്വയിലേക്കുള്ള മാര്‍ഗമധ്യേ അവ രണ്ടും പരാജപ്പെട്ടു.

1992 -
വൈക്കിംഗ് ദൗത്യത്തിനുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് നാസ ചൊവ്വയിലേക്ക് മാര്‍സ് ഒബ്‌സര്‍വര്‍ പേടകമയച്ചത്. പേടകത്തിന് ചൊവ്വയിലെത്താന്‍ കഴിഞ്ഞില്ല.

1996 -
നാസയുടെ മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍ ചൊവ്വ പര്യവേഷണചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ ദൗത്യമായിരുന്നു. ഒമ്പത് വര്‍ഷവും 52 ദിവസവും ചൊവ്വയെ വലംവച്ച പേടകത്തിന് ഗ്രഹത്തിന്റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ഒട്ടേറെ വിവരങ്ങളും കൈമാറാന്‍ കഴിഞ്ഞു.

*
അതേ വര്‍ഷം തന്നെ സൊജേണര്‍ ( Sojourner ) എന്ന റോബോട്ടിക് റോവയുമായി നാസയുടെ പാത്ത് ഫൈന്‍ഡര്‍ ചൊവ്വയുടെ മണ്ണിലിറങ്ങി. ചൊവ്വയെ സംബന്ധിക്കുന്ന വിവരങ്ങളുടെയും ചിത്രങ്ങളുടെയും ഒരു ഖനിതന്നെ അത് തുറന്നിട്ടു.

*
റഷ്യ ചൊവ്വയിലേക്കൊരു പേടകം ഇതേവര്‍ഷം തന്നെ അയച്ചെങ്കിലും ഭൂമിയുടെ ആകര്‍ഷണവലയം ഭേദിക്കാന്‍ അതിന് കഴിഞ്ഞില്ല.

1998 -
ജപ്പാന്‍ 'നൊസേമി' ( Nozomi ) പേടകത്തെ ചൊവ്വയിലേക്കയച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ 2003 ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചു.

1999 -
നാസ അയച്ച മാഴ്‌സ് ക്ലൈമറ്റ് ഓര്‍ബിറ്ററിന്റെ ഭൂമിയുമായുള്ള ആശയവിനിമയബന്ധം നിലച്ചുപോയതിനാല്‍ വിജയം കാണാനായില്ല. അതുപോലെതന്നെ, മാര്‍സ് പോളാര്‍ ലാന്റര്‍ ചൊവ്വയിലിറങ്ങുന്നതിനുമുമ്പേ തകരുകയും ചെയ്തു.

2001 -
അമേരിക്ക മാര്‍സ് ഒഡീസി ഓര്‍ബിറ്റര്‍ വിക്ഷേപിച്ചു. ഇന്നും അത് പ്രവര്‍ത്തനനിരതമാണ്.

2002 -
യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ( ESA ) മാര്‍സ് എക്‌സ്പ്രസ് അയച്ചു. മാര്‍സ് എക്‌സ്പ്രസിലെ ലാന്റര്‍ 'ബീഗ്ള്‍ - 2' തകര്‍ന്നുപോയി. മാര്‍സ് എക്‌സ്പ്രസ് പേടകം ഇന്നും ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു.

2004 -
നാസയുടെ സ്പിരിറ്റ്, ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകള്‍ ചൊവ്വാപ്രതലത്തിലെത്തി. സ്പിരിറ്റ് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി എട്ടുവര്‍ഷക്കാലം ചൊവ്വയില്‍നിന്ന് ചിത്രങ്ങളയച്ചുകൊണ്ടിരുന്നു. ഓപ്പര്‍ച്യുണിറ്റി ഇന്നും പ്രവര്‍ത്തനനിരതമാണ്.

2005 -
മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയിലെത്തി. ഇന്നും അത് പ്രവര്‍ത്തിക്കുന്നു.

2008 -
ഫീനിക്‌സ് ചൊവ്വയുടെ ഉത്തരധ്രുവത്തിലിറങ്ങി.

2011 -
റഷ്യന്‍ ദൗത്യമായ ഫോബോസ്-ഗ്രണ്ട് ( Phobos-Grunt ) സാങ്കേതികത്തകരാറുകള്‍ മൂലം വിജയം കണ്ടില്ല. റഷ്യന്‍ ദൗത്യത്തോടൊപ്പം ഒരു ചൈനീസ് പേലോഡുകൂടിയുണ്ടായിരുന്നു.

*
ഇതേ വര്‍ഷംതന്നെ നാസ അയച്ച മാര്‍സ് സയന്‍സ് ലബോറട്ടറിയും അതിന്റെ റോവറായ ക്യൂരിയോസിറ്റിയും ചൊവ്വയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഏറെ വിജയകരമാവുകയും ചെയ്തു.

പദസൂചിക -

സോള്‍ ( Sol ):
ചൊവ്വയിലെ ഒരു ദിനം ഭൂമിയിലെ 24 മണിക്കൂറും 37 മിനുട്ടും വേണം ചൊവ്വയ്ക്ക് ഒരു സ്വയം ഭ്രമണത്തിന്.

ഭൗമവത്കരണം ( Terraforming of Mars ):
ചൊവ്വയിലെ ചുറ്റുപാടുകളെ വാസയോഗ്യമായ വിധത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്ന സങ്കല്പം.

ഗോള്‍ഡിലോക്‌സ് മേഖല ( Goldilocks Zone ):
നമ്മുടെ ഭൂമിയിലെന്നപോലെ മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന ഗ്രഹങ്ങള്‍ക്കായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ദൂരം ഈ മിതകാലാവസ്ഥ സംജാതമാകുന്നതില്‍ മുഖ്യഘടകമാകുന്നു. വാസയോഗ്യമായ ഈ മേഖല ഗോള്‍ഡിലോക്‌സ് മേഖല എന്നറിയപ്പെടുന്നു. 'ഗോള്‍ഡിലോക്കും മൂന്ന് കരടികളും' ( Goldilock and three bears ) എന്ന നാടോടിക്കഥയില്‍ നിന്നാണ് ഈ പേര് കടംകൊണ്ടിരിക്കുന്നത്. വിദൂരനക്ഷത്രങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ നിരവധി ഗ്രഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവയിലേതെങ്കിലും ഗോള്‍ഡിലോക്‌സ് മേഖലയില്‍ വരുന്നവയാണോയെന്ന് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.

ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ( Hohmann Transfer Orbit ):
ഒരേ തലത്തില്‍ സ്ഥിതിചെയ്യുന്ന, രണ്ട് വ്യത്യസ്ത ആരങ്ങളുള്ള വൃത്താകാരഭ്രമണപഥങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കാന്‍ മറ്റൊരു ദീര്‍ഘവൃത്താകാരഭ്രമണപഥം ഉപയോഗിക്കുന്ന രീതിയാണിത്. 1925 ല്‍ The Accessibility of Celestial Bodies എന്ന പുസ്തകത്തിലൂടെ വാള്‍ട്ടര്‍ ഹോമാന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ വിദ്യ അവതരിപ്പിച്ചത്.

ഘനഹൈഡ്രജന്‍ ( Deuterium ):
ഹൈഡ്രജന്റെ സ്ഥിരതയുള്ള ഐസോടോപ്പുകളിലൊന്ന്. ഇതിന്റെ ന്യൂക്ലിയസ്സില്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണുമുണ്ട്. (ചിത്രങ്ങള്‍ക്ക് കടപ്പാട് : ISRO, NASA ) 
http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-484661/ 

ചൊവ്വാദൗത്യം: വരുന്ന തിങ്കള്‍ നിര്‍ണായകം

ബാംഗ്ലൂര്‍: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിലെ നിര്‍ണായകദിനമാണ് അടുത്ത തിങ്കളാഴ്ച.

'മംഗള്‍യാന്‍' എന്ന് അനൗപചാരികമായി അറിയപ്പെടുന്ന പേടകത്തെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-എം.ഒ.എം) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടത്തിവിടുന്നതിനുമുമ്പുളള അവസാനവട്ട പഥക്രമീകരണം നടത്തുന്നതും പ്രധാനയന്ത്രം പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിക്കുന്നതും 22 നാണ്. ഇത് വിജയിച്ചാല്‍ 24 ന് പേടകത്തെ ചൊവ്വയുടെ ആകര്‍ഷണവലയത്തിലേക്ക് ബുദ്ധിമുട്ടില്ലാതെ കടത്തിവിടാനാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.)യിലെ പ്രൊജക്ട് ഡയറകടര്‍ എസ്. അരുണന്‍ പറഞ്ഞു.

പേടകത്തെ ഭൂമിയുടെ ആകര്‍ഷണവലയത്തില്‍നിന്ന് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രധാന യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. ഇത് വിജയമായിരുന്നു. പത്തുമാസത്തെ ഇടവേളയ്ക്കുശേഷം യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയാണ് 22-ന് ചെയ്യുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പേടകത്തിലെ പ്രധാന ദ്രവ എന്‍ജിന്‍ നാല് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് വിജയിച്ചാല്‍ എളുപ്പത്തില്‍ പേടകത്തെ ചൊവ്വയുടെ വലയത്തിലേക്ക് മാറ്റാനാകും.

സഞ്ചാരപഥത്തിലെ തിരുത്തലും അന്ന് നടത്തും. കഴിഞ്ഞ ഞായറാഴ്ച പഥക്രമീകരണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാല്‍ 22-ലേക്ക് മാറ്റുകയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ബാംഗ്ലൂരിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലും ബൈലാലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. നൂറോളം ശാസത്രജ്ഞരാണ് രാവും പകലും പേടകത്തെ നിരീക്ഷിക്കുന്നത്. 'മംഗള്‍യാ'ന്റെ 300 ദിവസത്തെ യാത്രയില്‍ 98 ശതമാനം പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. സയന്റിഫിക്ക് സെക്രട്ടറി വി. കോടേശ്വരറാവു പറഞ്ഞു.


http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-484630/

Thursday, September 11, 2014

Universe - Macro & Micro

Universe - Macro & Micro

പ്രപഞ്ചത്തിലെ വലുതും ചെറുതും എന്താണ്...? രസകരമായ ഈ വീഡിയോ കണ്ടു നോക്കൂ...

കടപ്പാട് - കെ.വി.എസ് കര്‍ത്താ








Wednesday, September 10, 2014

സൗരയൂഥത്തിന് വെളിയില്‍ ആദ്യമായി മേഘങ്ങളില്‍ ജലസാന്നിധ്യം കണ്ടെത്തി

സൗരയൂഥത്തിന് വെളിയില്‍ ആദ്യമായി മേഘങ്ങളില്‍ ജലസാന്നിധ്യം കണ്ടെത്തി 


സൗരയൂഥത്തിന് വെളിയില്‍ മേഘങ്ങളിലെ ജലസാന്നിധ്യത്തിന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ആദ്യതെളിവ് ലഭിച്ചു.

ഭൂമിയില്‍നിന്ന് 7.3 പ്രകാശവര്‍ഷം അകലെ ഒരു തവിട്ട് കുള്ളന് ( brown dwarf ) സമീപമാണ് ജലസാന്നിധ്യമുള്ള മേഘങ്ങള്‍ നിരീക്ഷിച്ചത്. നക്ഷത്രങ്ങളാകാന്‍ വലിപ്പമില്ലാത്ത, എന്നാല്‍ ഗ്രഹങ്ങളെക്കാള്‍ വലിപ്പം കൂടിയ പ്രാപഞ്ചിക വസ്തുക്കളെയാണ് തവിട്ട് കുള്ളന്‍മാര്‍ എന്ന് വിളിക്കുന്നത്.

'കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഫോര്‍ സയന്‍സി'ലെ ജാക്വിലിന്‍ ഫാഹെര്‍ട്ടിയും സംഘവും നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തില്‍ പഠനവിവരം പ്രസിദ്ധീകരിച്ചു.

നിരീക്ഷണവിധേയമായ തവിട്ട് കുള്ളന്‍ W0855 എന്ന പേരിലാണ് സാങ്കേതികമായി അറിയപ്പെടുന്നത്. ആ ആകാശഗോളത്തെ ഫാഹെര്‍ട്ടിയും സംഘവും ചിലിയിലെ മഗല്ലന്‍ ബാഡ് ടെലസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് ചെയ്തത്.

നിരീക്ഷണഫലം വിശകലനം ചെയ്തപ്പോള്‍ അതിന്റെ അന്തരീക്ഷത്തില്‍ 50 ശതമാനവും മേഘങ്ങളാണെന്ന് കണ്ടു. കമ്പ്യൂട്ടര്‍ മാതൃകാപഠനം അവലംബിച്ചപ്പോഴാണ്, അന്തരീക്ഷ മേഘങ്ങള്‍ സള്‍ഫൈഡിന്റെയും മഞ്ഞുകട്ടകളുടെയും മിശ്രിതമാണെന്ന് സൂചന ലഭിച്ചത്.

W0855 തവിട്ട് കുള്ളനെ തിരിച്ചറിഞ്ഞത് അടുത്തയിടെയാണ്. പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ കെവിന്‍ ലുഹ്മാന്‍ ഈ തവിട്ട് കുള്ളനെ കണ്ടെത്തിയ വിവരം കഴഞ്ഞ ഏപ്രിലിലാണ് ലോകമറിഞ്ഞത്.

മഞ്ഞിന്റെ രൂപത്തില്‍ ജലസാന്നിധ്യമുള്ള മേഘങ്ങള്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ സാധാരണമാണ്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ ഇത്തരം മേഘങ്ങളുടെ സാന്നിധ്യമുണ്ട്.

എന്നാല്‍, സൗരുയൂഥത്തിന് വെളിയില്‍ ഇങ്ങനെ ജലസാന്നിധ്യമുള്ള മേഘസാന്നിധ്യം കണ്ടെത്തിയതിന് വലിയ പ്രധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം മേഘങ്ങള്‍ അന്യഗ്രഹങ്ങളിലും ആകാശഗോളങ്ങളിലും വ്യാപകമായി ഉണ്ടോ എന്ന അന്വേഷണത്തിന് ഈ കണ്ടെത്തല്‍ വഴിതെളിച്ചേക്കും. (ചിത്രം കടപ്പാട്: Rob Gizis (CUNY BMCC).