Monday, September 9, 2013


ഒടുവില്‍ നാസയും ഇന്‍സ്റ്റഗ്രാമില്‍ ; ആദ്യചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്

ബഹിരാകാശദൃശ്യങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെന്ന് കരുതുക. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ നിങ്ങള്‍ സജീവവുമാണ്. എങ്കില്‍ , തീര്‍ച്ചയായും നിങ്ങള്‍ പിന്തുടരുന്ന ഒരു ഏജന്‍സി നാസയായിരിക്കും. കാരണം, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയെ അവഗണിച്ചുകൊണ്ട് ഒരു സ്‌പേസ് പ്രേമിക്ക് മുന്നോട്ടു പോകാനാകില്ല.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല, ഫ് ളിക്കര്‍ , ഗൂഗിള്‍ പ്ലസ്സ്, യൂട്യൂബ്, ഫോര്‍സ്‌ക്വയര്‍ തുടങ്ങിയ മിക്ക സോഷ്യല്‍ മീഡിയ സൈറ്റിലും നാസ സജീവമാണ്. എന്നാല്‍ , ഫോട്ടോയും വീഡിയോയും പങ്കിടാനുള്ള സോഷ്യല്‍ മീഡിയ സര്‍വീസായ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം വരെ നാസ ഔദ്യോഗികമായി ചേര്‍ന്നിരുന്നില്ല.

കഴിഞ്ഞ ദിവസം അതും സംഭവിച്ചു. രണ്ടു ചിത്രങ്ങളുമായാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ രംഗപ്രവേശം. ചന്ദ്രന്റെ തവിട്ടുനിറമുള്ള, പുള്ളിക്കുത്തുകള്‍ നിറഞ്ഞ പ്രതലം വ്യക്തമാക്കുന്നതാണ് ഒരു ചിത്രം. ചന്ദ്രനില്‍ ഭൂമി ഉദിച്ചുയരുന്നതിന്റെ ഉജ്വലദൃശ്യം മറ്റൊന്ന്.

ആദ്യചിത്രങ്ങള്‍ തന്നെ സൂപ്പര്‍ഹിറ്റായി എന്നാണ്, തുടങ്ങി മണിക്കൂറുകള്‍ക്കകം അരലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ നാസയ്ക്ക് ലഭിച്ചത് സൂചിപ്പിക്കുന്നത്.

ആറ് ദൃശ്യങ്ങള്‍ക്കൂടി ഇതിനകം നാസ ഇന്‍സ്റ്റഗ്രാം സൈറ്റില്‍ പോസ്റ്റുചെയ്തു. ചന്ദ്രാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം നാസ വിക്ഷേപിച്ച ലാഡി ദൗത്യംകുതിച്ചുയരുന്നതിന്റെ ദൃശ്യമാണ് അതിലൊരെണ്ണം.

തങ്ങള്‍ നടത്തുന്ന പര്യവേക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ സാധ്യതകള്‍ സ്ഥിരമായി വിപുലീകരിക്കുന്നതില്‍ നാസ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് പ്രസ്സ് സെക്രട്ടറി ലോറന്‍ വോര്‍ലി അറിയിച്ചു.

പുതിയ മികച്ച ഫോട്ടോകള്‍ ലഭിക്കുന്നതില്‍ ആകാംക്ഷയുള്ളവരാണ് ഇന്‍സ്റ്റഗ്രാമിനെ തീഷ്ണതയോടെ പിന്തുടരുന്നവര്‍ . അത്തരക്കാരില്‍ ആവേശമുണര്‍ത്താന്‍ പോന്ന ചിത്രങ്ങള്‍ നാസ വരുംനാളുകളില്‍ പോസ്റ്റുചെയ്യുമെന്ന് ലോറന്‍ സൂചന നല്‍കി.

ലാഡീ ദൗത്യത്തിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ ആദ്യ ചിത്രങ്ങള്‍ ചന്ദ്രന്റേതും ചന്ദ്രനില്‍നിന്നുമുള്ളവ ആയത് (ചിത്രം കടപ്പാട് : നാസ).


റിപ്പോർട്ട്‌ 
കടപ്പാട് : മാതൃഭൂമി
ചന്ദ്രരഹസ്യങ്ങള്‍ തേടി നാസയുടെ 'ലാഡി' ദൗത്യം




വാഷിങ്ടണ്‍ : ചന്ദ്രനിലെ പൊടിപടലങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു. 'ലാഡി' എന്ന് പേരിട്ട ആളില്ലാത്ത പേടകം അമേരിക്കയിലെ വിര്‍ജീനിയ തീരത്തുനിന്നാണ് വിക്ഷേപിച്ചത്.

ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുകയാണ് 28 കോടി ഡോളര്‍ 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചും ലാഡി പഠനം നടത്തും.

ചന്ദ്രദൗത്യത്തിന്റെ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു അവസരമെന്ന് കാലിഫോര്‍ണിയയിലെ നാസയുടെ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എല്‍ഫിക് പറഞ്ഞു.



ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ച് നിലവിലുള്ള അറിവുകള്‍ ദുരൂഹമാണ്. ചന്ദ്രന് അന്തരീക്ഷമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളിലുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയിക്കാന്‍ ലാഡിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. സമയം ശനിയാഴ്ച വൈകിട്ട് ഏഴരയോടെ 'മൈനോട്ടര്‍' എന്ന റോക്കറ്റില്‍ ആയിരുന്നു ലാഡിയുടെ വിക്ഷേപണം. ചന്ദ്രോപരിതലത്തില്‍നിന്ന് 50 കിലോമീറ്റര്‍ മാറിയായിരിക്കും ഭ്രമണപഥം. 30 ദിവസം ലാഡിയുടെ ദൗത്യം നീണ്ടുനില്‍ക്കും.

റിപ്പോർട്ട്‌ കടപ്പാട് : മാതൃഭൂമി

Wednesday, September 4, 2013

ജീവന്റെ തുടിപ്പുകള്‍ക്ക് ഇനി കെപ്ലര്‍ കാവലില്ല

ജീവന്റെ തുടിപ്പുകള്‍ക്ക് ഇനി കെപ്ലര്‍ കാവലില്ല

ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട്- ദേശാഭിമാനി

കെപ്ലര്‍ ദൗത്യം അവസാനിക്കുകയാണ്. ഭൂമിക്കു വെളിയില്‍ സൗരയൂഥത്തിനുമപ്പുറം ജീവന്റെ സമവാക്യങ്ങള്‍ തേടിയുള്ള യാത്രയില്‍ നൂറുകണക്കിന് ഭൗമസമാന ഗ്രഹങ്ങളെ കണ്ടെത്തിയ കെപ്ലര്‍ സ്‌പേസ് ക്രാഫ്റ്റിന്റെ റൊട്ടേറ്റിങ് വീലുകളിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്കു കഴിയാത്തതുകൊണ്ടാണ് കെപ്ലര്‍ ദൗത്യം ഉപേക്ഷിക്കുന്നത്. സ്‌പേസ് ക്രാഫ്റ്റിലെ ക്യാമറകളുടെ നിരീക്ഷണമേഖല നിയന്ത്രിക്കുന്നത് ഈ വീലുകളാണ്. മെയ് 11നാണ് ഈ സ്‌പേസ് ക്രാഫ്റ്റിന്റെ യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ പേടകത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2013 ആഗസ്ത് 16ന് നാസയുടെ അസ്‌ട്രോഫിസിക്‌സ് ഡയറക്ടറായ പോള്‍ ഹേര്‍ട്‌സ്, കെപ്ലര്‍ ദൗത്യം ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചത്.

കെപ്ലര്‍ ദൗത്യം കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ 134 ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 3277 എക്‌സോപ്ലാനറ്റുകള്‍ സ്ഥിരീകരണം കാത്തിരിക്കുകയാണ്. 2013ജൂലൈ 31 വരെയുള്ള കണക്കാണിത്. അതുകൂടാതെ കെപ്ലര്‍ ദൗത്യത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ സ്ഥിതിവിവര കണക്കനുസരിച്ച് ക്ഷീരപഥത്തില്‍ മാത്രം 1700 കോടിയില്‍പ്പരം ഭൗമസമാന ഗ്രഹങ്ങളുണ്ടാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. 2013 ജനുവരിയിലാണ് നാസയുടെ ഈ പ്രഖ്യാപനം നടന്നത്.

കെപ്ലര്‍ ദൗത്യം

സൗരയൂഥത്തിനു വെളിയില്‍ മറ്റ് നക്ഷത്രകുടുംബങ്ങളിലുള്ള ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി 2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച സ്‌പേസ് ക്രാഫ്റ്റാണ് കെപ്ലര്‍. നാസയുടെ മറ്റ് ബഹിരാകാശ പദ്ധതിയെക്കാള്‍ ചെലവുകുറഞ്ഞതാണ് കെപ്ലര്‍ ദൗത്യം. (600 മില്യണ്‍ ഡോളര്‍ മാത്രം!). ഗ്രഹചലന സിദ്ധാന്തങ്ങള്‍ രൂപീകരിച്ച ജ്യോതിശാസ്ത്രജ്ഞനായ യൊഹാന്‍ കെപ്ലറുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് അന്യഗ്രഹവേട്ടയ്ക്ക് സവിശേഷമായി രൂപകല്‍പ്പന നിര്‍വഹിച്ച ഈ ബഹിരാകാശ പേടകത്തിന് കെപ്ലര്‍ എന്ന പേരു നല്‍കിയത്. ഗ്രഹസംതരണ വിദ്യ ഉപയോഗിച്ചാണ് കെപ്ലര്‍ അന്യഗ്രഹവേട്ട നടത്തുന്നത്. സ്‌പേസ് ക്രാഫ്റ്റിന്റെ നിരീക്ഷണ പരിധിയില്‍, നക്ഷത്രബിംബത്തിന് മുന്നിലൂടെ ഒരു ഗ്രഹമോ, ഉപഗ്രഹമോ പോലുള്ള അതാര്യ ദ്രവ്യപിണ്ഡം കടന്നുപോകുമ്പോള്‍ അത് നക്ഷത്രത്തിന്റെ പ്രത്യക്ഷ കാന്തികമാനത്തിലുണ്ടാകുന്ന നേരിയ കുറവ് കൃത്യമായി കണക്കുകൂട്ടി പ്രസ്തുത ദ്രവ്യപിണ്ഡത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുന്ന രീതിയാണിത്. 'ഫോട്ടോമീറ്റര്‍' എന്നൊരു അനുബന്ധ ഉപകരണം ഈ പ്രക്രിയ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്നുണ്ട്.

1039 കിലോഗ്രാമാണ് ഈ സ്‌പേസ് ക്രാഫ്‌റിന്റെ ഭാരം. 372.5 ദിവസംകൊണ്ട് ഒരു ഭ്രമണം പൂര്‍ത്തീകരിക്കുന്ന ഈ ഒബ്‌സര്‍വേറ്ററിയുടെ കലക്ടിങ് ഏരിയ 0.708 ച. മീറ്ററാണ്. 400400 ിാഉം 865400 ിാഉം ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ ഉപയോഗിച്ചാണ് കെപ്ലര്‍ ആകാശസര്‍വേ നടത്തുന്നത്. വടക്കന്‍ ചക്രവാളത്തിലുള്ള സിഗ്‌നസ്, ലൈറ, ഡ്രാക്കോ എന്നീ താരാഗണങ്ങളിലുള്ള 1,45,000 സൂര്യസമാന നക്ഷത്രങ്ങളെയാണ് കെപ്ലര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്. ഇവയ്ക്കു ചുറ്റുമുള്ള നിരവധി ഗ്രഹങ്ങള്‍ക്കിടയില്‍നിന്ന് ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെയും സൂപ്പര്‍ എര്‍ത്തുകളെയും (ഭൂമിയുടെ ഇരട്ടി പിണ്ഡമുള്ള അന്യഗ്രഹങ്ങള്‍) കണ്ടെത്തുന്നതിന് കെപ്ലര്‍ ദൗത്യത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രഹങ്ങളില്‍ പലതിനും ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യവുമുണ്ട്. മാതൃ നക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ഇത്തരം ഗ്രഹങ്ങളില്‍ ഭൗമേതര ജീവന്റെ തുടിപ്പുകളും ഉണ്ടാകാം.

കെപ്ലറിന്റെ നിരീക്ഷണമേഖല ഭൂമിയുടെ ക്രാന്തിവൃത്തത്തിന് വെളിയിലായതുകൊണ്ട് സൂര്യപ്രകാശം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ഈ ബഹിരകാശ ദൂരദര്‍ശിനിയുടെ നിരീക്ഷണത്തെ ബാധിക്കാറില്ല. കൊളറാഡോയിലുള്ള ലബോറട്ടറി ഓഫ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സ് ആണ് കെപ്ലറിന്റെ ഗ്രൗണ്ട് സ്‌റ്റേഷന്‍. മറ്റേതൊരു ബഹിരാകാശ നിരീക്ഷണ കേന്ദ്രത്തില്‍ ഉപയോഗിക്കുന്നതിലും വലതും ഉയര്‍ന്ന റെസല്യൂഷനുമുള്ളതുമായ ക്യാമറാ സംവിധാനമാണ് കെപ്ലറിലുള്ളത്. നാസയുടെ മറ്റേതൊരു ദൗത്യം നല്‍കുന്നതിലും കൂടുതല്‍ വിവരങ്ങള്‍ കെപ്ലര്‍ ശേഖരിക്കുകയും ഭൂമിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.