Wednesday, December 26, 2012

സ്പുട്നിക് മുതല്‍ ചാന്ദ്രയാന്‍വരെ

സ്പുട്നിക് മുതല്‍ ചാന്ദ്രയാന്‍വരെ
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി 

ഉപഗ്രഹവിക്ഷേപണത്തിന്റെ 54-ാം പിറന്നാളാണ് കടന്നുപോയത്. ശാസ്ത്രലോകം ബഹിരാകാശവാരമായി (ഒക്ടോബര്‍ 4-10) അത് ആഗോളതലത്തില്‍ ആഘോഷിച്ചു. ബഹിരാകാശഗവേഷണത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനുള്ള പരിപാടികളില്‍ ഐഎസ്ആര്‍ഒയും സജീവമായി. "ബഹിരാകാശത്തേക്ക് മനുഷ്യയാത്രയുടെ അമ്പതാണ്ടുകള്‍" എന്നായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. അന്നത്തെ സോവിയറ്റ് യൂണിയനിലെ കസാഖ്സ്ഥാന്‍ പ്രവിശ്യയിലെ ബൈക്കന്നൂര്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് 1957 ഒക്ടോബര്‍ നാലിന്് ആദ്യമായി ഒരു മനുഷ്യനിര്‍മിത ഉപഗ്രഹം ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നതോടെ, ബഹിരാകാശയുഗത്തിന് തുടക്കമായി. "വസ്തോക്ക്" എന്ന വിക്ഷേപണവാഹനത്തിലാണ് "സ്പുട്നിക്" എന്ന 84 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്നത്തെ റോക്കറ്റുകളെയും ഉപഗ്രഹങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ പരിമിതമായ ദൗത്യങ്ങളേ അന്ന് അതിന് നിര്‍വഹിക്കാനുണ്ടായുള്ളു. അമേരിക്കയുമായുള്ള ശീതസമരത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയമായി അത് ലോകം ആഘോഷിച്ചു. അമേരിക്കന്‍ തന്ത്രശാലികള്‍ അങ്കലാപ്പിലാവുകയും ഭരണകേന്ദ്രം വിമര്‍ശനവിധേയമാകുകയും ചെയ്തു. എങ്ങനെയെങ്കിലും ഇതിനൊരു ബദല്‍പ്രകടനം നടത്തിയേ തീരു എന്ന സ്ഥിതിയിലേക്ക് അവര്‍ സമ്മര്‍ദത്തിലായി. 1958 ജനുവരി 31ന് ഏതാണ്ട് ഒന്നരക്കിലോഗ്രാം മാത്രം ഭാരമുള്ള അമേരിക്കയുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. സ്ഫുട്നിക് പരമ്പരയില്‍ സോവിയറ്റ് യൂണിയന്‍ എട്ട് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിച്ചു. രണ്ടാമത്തേതില്‍ ലൈക്കു എന്ന നായയില്‍ തുടങ്ങി പലതരം ജീവികളെ അവര്‍ ബഹിരാകാശപരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചു. ബഹിരാകാശത്തിലേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ മുന്നോടിയായിരുന്നു ഇത്. അതിന്റെ പാരമ്യത്തില്‍ 1961 ഏപ്രില്‍ 12ന് മനുഷ്യനെയും അവിടേക്കയച്ച് തിരികെ ഭൂമിയിലെത്തിച്ചു- യൂറി ഗഗാറിന്‍ . പിന്നീട് വലന്റീന തെരഷ്കോവ എന്ന വനിതയെയും ബഹിരാകാശത്തെത്തിച്ചത് സോവിയറ്റ് യൂണിയന്‍തന്നെയാണ്. അമേരിക്കയുടെ കൊടിനാട്ടിയ വിജയമായത് 1969 ജൂലൈ 20ന് രണ്ടുപേരെ ചന്ദ്രനില്‍ ഇറക്കിയതാണ്. പിന്നീട് മനുഷ്യന്റെ ആദ്യ ബഹിരാകാശ സഞ്ചാരത്തിന്റെ 20-ാം വാര്‍ഷികത്തില്‍ 1981 ഏപ്രില്‍ 21ന് അമേരിക്ക നടത്തിയ സ്പേസ്ഷട്ടില്‍ വിക്ഷേപണവും ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി.

ഇന്ത്യയും മുന്‍നിരയില്‍

സോവിയറ്റ് യൂണിയനെയും അമേരിക്കയെയും പിന്തുടര്‍ന്ന് ഫ്രാന്‍സും ജപ്പാനുംചൈനയും ഇന്ത്യയുമൊക്കെ തനതായി ഉപഗ്രഹങ്ങളും റോക്കറ്റുകളും വികസിപ്പിക്കാനും വിജയകരമായി വിക്ഷേപിക്കാനും തുടങ്ങിയത് ബഹിരാകാശയുഗത്തിലെ പുതിയ കാലഘട്ടത്തിനും തുടക്കമിട്ടു. അത് ഇന്നും തുടരുന്നു. 2008ല്‍ ഇന്ത്യയുടെ സ്വന്തം "ചാന്ദ്രയാന്‍ -1" ചന്ദ്രനെ തൊട്ടതും അത് ദൗത്യം അവസാനിപ്പിച്ച 2009ല്‍ ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ടതും ഇന്ത്യയുടെ തിളക്കം കൂട്ടി. ആശയവിനിമയരംഗത്തുംവിപ്ലവം ആശയവിനിമയരംഗത്ത് ഇന്നുണ്ടായ അനന്തസാധ്യതകള്‍ക്ക് നാം ബഹിരാകാശരംഗത്തുണ്ടായ ഗവേഷണങ്ങളോടു കടപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഫോണ്‍ , ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സംപ്രേഷണം എന്നിവയുടെ വലക്കണ്ണികളെ കോര്‍ത്തിണക്കുന്നത് പലതലങ്ങളിലുള്ള ഉപഗ്രഹങ്ങളാണ്. ഭൂമി ആഗോളഗ്രാമമായി എന്നു വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കിയതും ഇതാണ്. പ്രപഞ്ചവീക്ഷണത്തെയും മാറ്റി ഗലീലിയോ, കെപ്ലര്‍ , ന്യൂട്ടണ്‍ തുടങ്ങിയ മഹാരഥന്മാര്‍ ഭാവനയില്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരു പ്രപഞ്ച ചിത്രമാണ് ഹബിള്‍ , ചന്ദ്ര, കെപ്ലര്‍ തുടങ്ങിയ സ്പേസ് ടെലസ്കോപ്പുകള്‍ മനുഷ്യരാശിക്കുമുന്നില്‍ അനാവരണംചെയ്തത്. 17-ാം നൂറ്റാണ്ടോടെ ഭൂമിയുടെ പ്രാമാണ്യം നഷ്ടപ്പെടുകയും സൂര്യന്‍ പ്രപഞ്ചകേന്ദ്രമായി മാറുകയും ചെയ്തുവെങ്കില്‍ നാലു നൂറ്റാണ്ടിനുശേഷം ഇന്ന് പ്രപഞ്ചവുമായി തട്ടിച്ചുനോക്കുമ്പോള്‍ സൗരയൂഥം മൊത്തത്തില്‍പ്പോലും വലുപ്പത്തില്‍ അഗണ്യമാണെന്ന തിരിച്ചറിവിലാണ് നാം എത്തിച്ചേരുന്നത്.

No comments:

Post a Comment