Wednesday, December 26, 2012

ഭൗമസമാനം പുതിയ ഗ്രഹങ്ങള്‍

ഭൗമസമാനം പുതിയ ഗ്രഹങ്ങള്‍
ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

സൗരയൂഥത്തിനു വെളിയില്‍ ജീവന്റെ തുടിപ്പുകള്‍ തേടുന്ന ശാസ്ത്രജ്ഞരെ (എക്സോ ബയോളജിസ്റ്റുകളെ) ആവേശഭരിതരാക്കുന്നതാണ് കഴിഞ്ഞദിവസം കണ്ടെത്തിയ പുതിയ ഭൗമസമാനമായ ഗ്രഹങ്ങള്‍. അല്‍ഫാ സെന്റോറി-ബി യും എച്ച് ഡി 40307 ജി യും. ഏറ്റവും നവീനമായ ഹാര്‍പ്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തിയ ഈ ഗ്രഹങ്ങളില്‍ ഭൂമിക്കു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നതുമാത്രമല്ല രണ്ടാമത്തേതില്‍ അതു കൂറേക്കൂടി വ്യക്തമാണെന്നും വിലയിരുത്തുന്നു. അല്‍ഫാ സെന്റോറി-ബി സൗരയൂഥത്തിന്റെ തൊട്ടടുത്തുള്ള ഇരട്ടനക്ഷത്രങ്ങളായ അല്‍ഫാ സെന്റോറി സിസ്റ്റത്തിലുള്ള അല്‍ഫാ സെന്റോറി-ബി നക്ഷത്രത്തിന്റെ വളരെ അടുത്തുകൂടി- കേവലം 60 ലക്ഷം കിലോമീറ്റര്‍ മാത്രം ദൂരെക്കൂടി മാതൃനക്ഷത്രത്തെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വെറും 3.2 ഭൗമദിനംകൊണ്ട് ഈ ഗ്രഹം മാതൃനക്ഷത്രത്തിനു ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. പേരിട്ടിട്ടില്ലാത്ത ഈ ഗ്രഹത്തെ തല്‍ക്കാലം അല്‍ഫാ സെന്റോറി-ബി എന്നാണ് വിളിക്കുന്നത്.

പാറകള്‍ നിറഞ്ഞ ഈ ഗ്രഹത്തിന് ഭൂമിയുടെ 13 ശതമാനം പിണ്ഡം അധികമുണ്ട്. ഗ്രഹത്തിന്റെ ശരാശരി ഉപരിതല താപനില 1204 ഡിഗ്രി സെല്‍ഷ്യസാണ്. സൗരകുടുംബത്തില്‍ മാതൃനക്ഷത്രത്തിന്റെ ഏറ്റവുമടുത്തുള്ള ഗ്രഹമായ ബുധന്‍ സൂര്യനില്‍ നിന്ന് അഞ്ചുകോടി കിലോമീറ്റര്‍ ദൂരെയാണുള്ളത്. ബുധനിലെ താപനിലതന്നെ ജീവന് അനുയോജ്യമല്ല. അപ്പോള്‍ മാതൃനക്ഷത്രവുമായി ഇത്രയടുത്ത് സ്ഥിതിചെയ്യുന്ന വറച്ചട്ടിക്കു സമാനമായ സാഹചര്യങ്ങളുള്ള ഈ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പുകള്‍ തേടുകയല്ല ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. മറിച്ച് ഈ ഗ്രഹത്തിന് സൗരയൂഥത്തില്‍ ബുധനുള്ള സ്ഥാനംതന്നെയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. അതിനര്‍ഥം സൗരയൂഥത്തില്‍ ഭൂമിയെപ്പോലെത്തന്നെ അവിടെയും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ (ജലം ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള താപനില) വാസയോഗ്യ ഗ്രഹങ്ങളുണ്ടാകാനുള്ള സാധ്യത അധികമാണെന്നാണ്.

അല്‍ഫാ സെന്റോറി സിസ്റ്റം എന്ത്?

ഭൂമിയില്‍നിന്ന് 4.3 പ്രകാശവര്‍ഷം അകലെ തെക്കന്‍ ചക്രവാളത്തില്‍ കാണുന്ന അല്‍ഫാ സെന്റോറി സിസ്റ്റത്തില്‍ രണ്ടു നക്ഷത്രങ്ങളാണുള്ളത്. അല്‍ഫാ സെന്റോറി-എ യും അല്‍ഫാ സെന്റോറി-ബി യും. ഇതില്‍ അല്‍ഫാസെന്റോറി-എ സൂര്യനെപ്പോലെ മഞ്ഞനക്ഷത്രമാണ്. സൂര്യനേക്കാള്‍ അല്‍പ്പം കൂടുതല്‍ വലുപ്പവും പ്രകാശവും ഇതിനുണ്ട്. അല്‍ഫാ സെന്റോറി -ബി വെളിച്ചംകുറഞ്ഞ ചുമന്ന നക്ഷത്രമാണ്. ഒരു പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കി ഇവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. 80 ഭൗമവര്‍ഷമെടുക്കും ഇവയ്ക്ക് ഒരു ചക്രം പൂര്‍ത്തീകരിക്കുന്നതിന്. ഇവയുടെ സമീപമുള്ള മറ്റൊരു ചെറിയ, ചുമന്ന, കുള്ളന്‍ നക്ഷത്രമായ പ്രോക്സിമയും ചേര്‍ത്ത് ഇവയെ ഒരു നക്ഷത്ര ത്രയമായി കണക്കാക്കുന്ന ജ്യോതിശാസ്ത്രജ്ഞരുമുണ്ട്. പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ദ്വന്ദ്വനക്ഷത്രങ്ങള്‍ക്കു സമീപം ഗ്രഹരൂപീകരണം നടക്കില്ലെന്ന പരമ്പരാഗത ഗ്രഹരൂപീകരണ സിദ്ധാന്തത്തെ തകിടംമറിക്കാന്‍ പര്യാപ്തമാണ്. ദ്വന്ദനക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന ശക്തമായ കാന്തികക്ഷേത്രത്തില്‍ ഗ്രഹരൂപീകരണം നടക്കില്ലെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ.

അല്‍ഫാ സെന്റോറി ദൗത്യം

2100ല്‍ അല്‍ഫാ സെന്റോറി സൗരയൂഥത്തിന്റെ തൊട്ടടുത്താണെങ്കിലും (4.3 പ്രകാശവര്‍ഷം) നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അവിടേക്കുള്ള യാത്ര പ്രായോഗികമല്ല. 2006ല്‍ പ്ലൂട്ടോയിലേക്കയച്ച ന്യൂ ഹൊറൈസണ്‍സ് ആണ് ഇതുവരെ വിക്ഷേപിക്കപ്പെട്ട ഏറ്റവും വേഗമേറിയ ബഹിരാകാശ വാഹനം. നീണ്ട ഒമ്പതുവര്‍ഷത്തെ യാത്രയ്ക്കുശേഷം 2015ലാണ് ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയ്ക്കു സമീപം എത്തിച്ചേരുന്നത്. ഇതേ വേഗത്തില്‍ അല്‍ഫാ സെന്റോറിയിലേക്കൊരു യാത്ര ആരംഭിച്ചാല്‍ അവിടെ എത്തിച്ചേരാന്‍ 70,000 വര്‍ഷമെടുക്കും. അങ്ങനെവരുമ്പോള്‍ നിലവിലുള്ളൊരു സാങ്കേതികവിദ്യയും നക്ഷത്രാന്തര യാത്രയ്ക്കു പര്യാപ്തമല്ല എന്നു കാണാം. പ്രതിദ്രവ്യ റോക്കറ്റുകള്‍, ഇലക്ട്രിക് പ്രൊപല്‍ഷന്‍, ന്യൂക്ലിയര്‍ പ്രൊപല്‍ഷന്‍ തുടങ്ങിയ സങ്കേതങ്ങളാണ് ഇതിനുള്ള മറുപടി. എന്നാല്‍ ഇത്തരം സങ്കേതങ്ങള്‍ ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു. 100 വര്‍ഷത്തിനുള്ളില്‍ 2100ല്‍ നക്ഷത്രാന്തര യാത്രയ്ക്കുള്ള പേടകം സജ്ജമായിരിക്കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.

സൂപ്പര്‍ എര്‍ത്ത് അഥവാ എച്ച്ഡി 40307 ജി

ഭൗമസമാനമായ അന്തരീക്ഷവും കാലാവസ്ഥയും നിലനില്‍ക്കുന്ന മറ്റൊരു ഗ്രഹത്തെക്കൂടി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് നവംബര്‍ എട്ടിനാണ്. യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്. സൗരയൂഥത്തില്‍നിന്ന് 42 പ്രകാശവര്‍ഷം അകലെ പിക്ടര്‍ നക്ഷത്രരാശിയില്‍പെടുന്ന എച്ച് ഡി 40307 എന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്ന ആറു ഗ്രഹങ്ങളില്‍ ഒന്നായ എച്ച് ഡി 40307 ജി എന്നു പേരിട്ടിരിക്കുന്ന ഈ സൂപ്പര്‍- എര്‍ത്തിന് ഭഭൂമിയുടെ ഏഴു മടങ്ങ് പിണ്ഡമുണ്ട്.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന് സമമാണ് ഈ ഗ്രഹവും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. അതിനര്‍ഥം ഇവിടെ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യം ഉണ്ടെന്നാണ്. ഈ ഗ്രഹത്തിന്റെ ദീര്‍ഘവൃത്ത ഭ്രമണപഥവും ഈ വാദത്തിന് ബലം നല്‍കുന്നുണ്ട്. ഒന്നിലധികം നക്ഷത്രങ്ങളെ ആധാരമാക്കി രൂപീകരിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രഹകുടുംബത്തില്‍ എച്ച്ഡി 40307 ജി ഒഴികെ മറ്റ് അഞ്ചു ഗ്രഹങ്ങളും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യ മേഖലയിലല്ല സ്ഥിതിചെയ്യുന്നത്. അവ വാസയോഗ്യ മേഖലയ്ക്കു വെളിയില്‍ നക്ഷത്രത്തിന്റെ വളരെ അടുത്തായാണ് കാണപ്പെടുന്നത്. എച്ച്ഡി 40307 ജി എന്ന സൂപ്പര്‍- എര്‍ത്തിന്റെ ഭ്രമണകാലം ഏറെക്കുറെ ഭഭൂമിക്കു സമമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രിയും പകലും തുല്യവും മുറതെറ്റാതെ ആവര്‍ത്തിക്കുന്നതുമായതുകൊണ്ട് ഈ ഗ്രഹത്തിലെ കാലാവസ്ഥയും ഭൗമസമാനമായിരിക്കാനാണ് സാധ്യത.

മാതൃനക്ഷത്രത്തിന്റെ വളരെയടുത്ത് സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ ഭ്രമണത്തെ നക്ഷത്രത്തിന്റെ ഗുരുത്വാകര്‍ഷണബലം ശക്തമായി സ്വാധീനിക്കുകയും അവയുടെ സ്വയം ഭ്രമണകാലം വളരെ ദീര്‍ഘമാവുകയും ചെയ്യും. ഇത്തരം ഗ്രഹങ്ങളുടെ ഒരു മുഖംമാത്രം എപ്പോഴും നക്ഷത്രത്തിനു നേരെ തിരിഞ്ഞിരിക്കും (ചന്ദ്രന്റെ ഒരു മുഖംമാത്രം ഭഭൂമിയുടെ നേരെ തിരിഞ്ഞിരിക്കുന്നതുപോലെ). ഇത്തരം ഗ്രഹങ്ങളുടെ, നക്ഷത്രത്തിന് അഭിമുഖമായ മുഖം ചുട്ടുപഴുത്തും മറുഭാഗം തണുത്തുമരവിച്ച് ഇരുണ്ടുമായിരിക്കും ഉണ്ടാവുക. അവിടെ ജീവന്‍ രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യാനുള്ള സാഹചര്യങ്ങളുണ്ടാവില്ല. എന്നാല്‍, വാസയോഗ്യ മേഖലയിലുള്ള ഗ്രഹങ്ങളുടെ സ്ഥിതി ഇതല്ല... ഭൗമേതര ജീവന്‍ തൊട്ടടുത്തു തന്നെയുണ്ട്... കൈയെത്തും ദൂരത്ത്.

എന്താണീ ഹാര്‍പ്സ് വിദ്യ?

യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ നിയന്ത്രണത്തിലുള്ള, ചിലിയിലെ ലാ-സില്ല ഒബ്സര്‍വേറ്ററിയില്‍ സ്ഥാപിച്ചിട്ടുള്ള 3.6 മീറ്റര്‍ ടെലസ്കോപ്പില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രകാശ സംവേദന ഉപകരണമാണ് (സ്പെക്ട്രോഗ്രാഫ്) ഹാര്‍പ്സ് . 2002ല്‍ ദൂരദര്‍ശിനിയില്‍ സ്ഥാപിച്ച ഈ ഉപകരണം 2003 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോപ്ലര്‍ ഷിഫ്റ്റിങ് (ചുമപ്പു നീക്കം) എന്ന സങ്കേതം ഉപയോഗിച്ചാണ് ഹാര്‍പ്സ് സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നത്. 2004 ഫെബ്രുവരി 10നു കണ്ടെത്തിയ HD330075b എന്ന ഗ്രഹമാണ് ഹാര്‍പ്സ് കണ്ടെത്തിയ ആദ്യത്തെ എക്സോപ്ലാനറ്റ്. ഇപ്പോള്‍ 2012ല്‍ അല്‍ഫാ സെന്റോറി ആയിലെത്തുമ്പോഴേക്കും ഹാര്‍പ്സ് കണ്ടെത്തിയ അന്യഗ്രഹങ്ങളുടെ എണ്ണം 150 ആയി. മൈക്കല്‍ മേയര്‍, ദിദിയര്‍ ക്വിലോസ്, സ്റ്റെഫാനി അഡ്രി എന്നീ ജ്യോതിശാസ്ത്രജ്ഞരുടെ സംഭാവനയാണ് ഹാര്‍പ്സ് സാങ്കേതികവിദ്യ.

No comments:

Post a Comment