Sunday, August 24, 2014

ചൊവ്വയിലേക്ക് ഇനി ഒരു മാസം...

ചൊവ്വയിലേക്ക് ഇനി ഒരു മാസം

ബാംഗ്ലൂര്‍, 24.08.2014:
 രാജ്യത്തിന്റെ 300 ദിവസത്തെ കാത്തിരിപ്പ് തീരാന്‍ ഇനി ഒരുമാസംകൂടി. ചൊവ്വയെ പഠിക്കാന്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച പേടകം 'മംഗള്‍യാന്‍' സപ്തംബര്‍ 24-ന് രാവിലെ ലക്ഷ്യത്തിലെത്തും. മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റുകയാണ് ദൗത്യത്തില്‍ ഏറ്റവും നിര്‍ണായകം. അത് സാധിക്കുന്നതോടെ ചൊവ്വാദൗത്യത്തില്‍ വിജയം നേടുന്ന നാലാംശക്തിയാകും ഇന്ത്യ. 

അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാദൗത്യങ്ങളാണ് ഇതിനകം വിജയിച്ചിട്ടുള്ളത്. ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യദൗത്യമാണ് വിജയത്തിലേക്ക് അടുക്കുന്നത്. 

ചൊവ്വയില്‍നിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോള്‍. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയാണത്.
ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. പേടകത്തെ നേരേ ചൊവ്വയിലേക്ക് തൊടുത്തുവിടുകയല്ല ചെയ്തത്. ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീര്‍ഘവൃത്തപഥത്തിലാണ് റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്. അപ്പോള്‍മുതല്‍ പേടകം ഭൂമിയെ വലംവെച്ചുകൊണ്ടിരുന്നു. ആ ദീര്‍ഘവൃത്തപഥത്തിന് ഭൂമിയില്‍നിന്ന് പരമാവധി 23,550 കിലോമീറ്റര്‍വരെ അകലമുണ്ടായിരുന്നു. 

ഒറ്റക്കുതിപ്പിന് പേടകത്തെ ഭൂമിയുടെ ആകര്‍ഷണത്തിനപ്പുറമാക്കാന്‍ പറ്റില്ല; പടിപടിയായി ഭൂമിയില്‍നിന്ന് അകറ്റണം. പേടകത്തിനൊപ്പമുള്ള ദ്രവഇന്ധന എന്‍ജിന്‍ നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനും ജ്വലിപ്പിച്ച് ആ പഥം വികസിപ്പിച്ചു. ഭൂമിയില്‍നിന്ന് 1,92,874 കിലോമീറ്റര്‍വരെ അകലമുള്ളതായി പഥം. 

കഴിഞ്ഞ ഡിസംബര്‍ ഒന്ന് പുലരുംമുമ്പ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു. പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കാനും കഴിഞ്ഞു. നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭമായിരുന്നു അത്. അപ്പോള്‍മുതല്‍ പേടകം സൂര്യനെയാണ് ചുറ്റുന്നത്. വേഗം സെക്കന്‍ഡില്‍ രണ്ടര കിലോമീറ്ററിലധികം. െസപ്തംബര്‍ 24 വരെയായാലും സൂര്യനെ പകുതി വലംവെക്കാനേ പേടകത്തിനാകൂ. ഭ്രമണപഥം അത്ര വലുതാണ്. 

ബഹിരാകാശത്തെ വിവിധ സ്വാധീനങ്ങള്‍ കാരണം പേടകത്തിന്റെ ദിശയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. പഥം തിരുത്താനായി നാലുതവണ പേടകത്തിലെ ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിച്ചിരുന്നു. ഡിസംബറിലും ജൂണിലും അത് ചെയ്തു. പേടകം കൃത്യമായ വഴിയില്‍ത്തന്നെ ആയതുകൊണ്ട്, ഏപ്രിലിലും ആഗസ്തിലും ചെയ്യാനിരുന്നത് വേണ്ടിവന്നില്ല.

സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചൊവ്വാഗ്രഹവും മംഗള്‍യാനും സപ്തംബര്‍ 24-ന് പരസ്പരം അടുത്തെത്തും. അപ്പോള്‍ എന്‍ജിനുകള്‍വീണ്ടും ജ്വലിപ്പിക്കും. പേടകത്തിന്റെ വേഗം കുറച്ച്, അതിനെ ചൊവ്വയുടെ സ്വാധീനത്തില്‍ കുരുക്കണം. എന്നാലേ അത് ചൊവ്വയെ ചുറ്റൂ. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭമാണത്. പല ചൊവ്വാദൗത്യങ്ങളും പരാജയപ്പെട്ടതും ഇവിടെവെച്ചാണ്. 

നാം പദ്ധതിയിട്ടതുപോലെത്തന്നെ സപ്തംബര്‍ 24-ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഈയിടെ വാര്‍ത്താലേഖകരോട് പറയുകയുണ്ടായി. ചൊവ്വയെ ചുറ്റുമ്പോള്‍ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെയും പ്രതലത്തെയും കുറിച്ച് വിവരങ്ങള്‍ തരാന്‍ അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. പ്രധാന വിവരങ്ങള്‍ പ്രതീക്ഷിക്കാം. അതിലും പ്രധാന കാര്യം ഗ്രഹാന്തരദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കാകുമെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നതാണ്.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-india-479209/
 

No comments:

Post a Comment