Thursday, December 18, 2014

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം




ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു വിക്ഷേപണം. 

പരീക്ഷണ വിക്ഷേപണമായതിനാല്‍ ദ്രവ, ഖര എന്‍ജിനുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമായില്ല. ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോവുന്നതിന് സജ്ജമായ മൊഡുള്‍ ക്രൂ വഹിച്ചുകൊണ്ടാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയര്‍ന്നത്. മൂന്നു പേരെ ഉള്‍ക്കൊള്ളാവുന്ന മൊഡൂള്‍ ക്രൂവിന് 3.65 ടണ്‍ ഭാരമാണുള്ളത്. ഭാവിയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെ മുന്നോടിയായാണ് ഈ പരീക്ഷണപ്പറക്കലിനെ കാണുന്നത്. 

126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് വിക്ഷേപണ വാഹനത്തില്‍ നിന്ന് മൊഡുള്‍ ക്രൂ വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേക്ക് തിരിക്കുന്ന മൊഡുള്‍ ക്രൂ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ തീരദേശ സേന മൊഡുള്‍ ക്രൂ വീണ്ടെടുത്ത് ചെന്നൈയ്ക്കടുത്ത് എന്നൂര്‍ തുറമുഖത്തെത്തിച്ച ശേഷം ശ്രീഹരിക്കോട്ടയ്ക്ക് കൊണ്ടു പോകും. പിന്നീട് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെത്തിക്കും.

155 കോടി രൂപയാണ് ഈ ദൗത്യത്തിനായുള്ള ചെലവ്. കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ യെ സഹായിക്കും. നാലര ടണ്‍ മുതല്‍ അഞ്ച് ടണ്‍ വരെയുള്ള ഇന്‍സാറ്റ് - 4 വിഭാഗം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508442

No comments:

Post a Comment