Friday, March 11, 2016

ആദിത്യ സൂര്യനരികിലേക്ക്

ആദിത്യ സൂര്യനരികിലേക്ക്

സാബുജോസ് @ ദേശാഭിമാനി കിളിവാതില്‍





അല്‍പം വൈകുമെങ്കിലും 'ആദിത്യ' അണിയറയില്‍ ഒരുങ്ങുകയാണ്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൌത്യമായ 'ആദിത്യ' സ്പേസ്ക്രാഫ്റ്റ് 2019ല്‍ വിക്ഷേപിക്കും. 2017ല്‍ ഉദ്ദേശിച്ചിരുന്ന വിക്ഷേപണമാണ് ഇപ്പോള്‍ 2019ലേക്ക് മാറ്റിയിരിക്കുന്നത്. ഏതാനും വര്‍ഷമായി ഇന്ത്യ ആദിത്യ പദ്ധതി ആരംഭിച്ച് ഘട്ടംഘട്ടമായി മുന്നോട്ടുപോകുന്നു. 
സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയുടെ ആദിത്യ ഉള്‍പ്പടെ ഒമ്പത് വ്യത്യസ്ത ദൌത്യങ്ങളാണ്  ഒരുങ്ങുന്നത്.

വാര്‍ത്താവിനിമയസംവിധാനങ്ങളെയും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വൈദ്യുതവിതരണ ശൃംഖലയെയും താറുമാറാക്കുന്ന സൌരവാതങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രാധാന്യമുള്ളതാണ്. സൌരപ്രതിഭാസങ്ങള്‍ തീവ്രമായാല്‍ ‘ഭൌമജീവന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടും.

‘നാസയുടെ ജെനസിസ് (Genesis), എസ്ഡിഒ (Solar Dynamics Observatory), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സോഹോ (Solar and Heliospheric Observatory), നാസയുടെ സോളാര്‍ മാക്സ് (Solar Maximum Mission), സ്റ്റീരിയോ (Solar Terrestrial Relations Observatory), ഐറിസ് (IRIS), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ യൂലൈസസ് (Ulysses), ഈ വര്‍ഷം വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ഒസിറിസ്–റെക്സ് (OSIRIS-Rex), 2018ല്‍ വിക്ഷേപിക്കുന്ന സോളാര്‍ പ്രോബ് പ്ളസ് എന്നിവ സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള വ്യത്യസ്ത ദൌത്യങ്ങളാണ്.

ഇന്ത്യയുടെ ആദിത്യ

ഭൂമിയില്‍നിന്ന് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പിഎസ്എല്‍വി–എക്സ്എല്‍ റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദിത്യപേടകത്തെ പിന്നീട് സൂര്യന്റെയും ‘ഭൂമിയുടെയും ഗുരുത്വബലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ഒന്നായ എല്‍–1 (Lagranchian Point 1) പോയിന്റില്‍ എത്തിക്കും. 100 ദിവസത്തെ യാത്രയ്ക്കൊടുവിലായിരിക്കും പേടകം ‘‘ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഈ ഒന്നാമത്തെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ എത്തുന്നത്. പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കാനാണ് പേടകത്തെ ഈ സ്ഥാനത്ത് സ്ഥിരമായി നിലനിര്‍ത്തുന്നത്. ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളില്‍ നിര്‍ത്തിയിരിക്കുന്ന പേടകത്തിന് രാത്രി–പകല്‍ വ്യത്യാസമോ, ഗ്രഹണങ്ങളോ, സംതരണങ്ങളോ ഒന്നും തടസ്സമാകില്ല. ഇതുവരെ നാസയ്ക്കും യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കുംമാത്രമേ ഒരു കൃത്രിമ ഉപഗ്രഹത്തെ ലെഗ്രാന്‍ഷ്യന്‍സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഐഎസ്ആര്‍ഒയും ഇന്ത്യയിലെ നിരവധി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും 'ആദിത്യ'യുടെ നിര്‍മാണത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 400 കിലോഗ്രാമാണ് പേടകത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയുംകൂടി ഭാരം. വിവിധ പരീക്ഷണങ്ങള്‍ക്കായി ഏഴ് പെലോഡുകളാണ് പേടകത്തിലുണ്ടാവുക. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് 'ആദിത്യ' ദൌത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറില്‍നിന്ന് പുറത്തേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കൊറോണ. സൂര്യന്റെ ഉപരിതല ഊഷ്മാവ് 6000 കെല്‍വിനാണ്. എന്നാല്‍, കൊറോണയുടെ താപനില 10,00,000 കെല്‍വിനാണ്. ഇനിയും വിശദീകരണം ലഭിക്കേണ്ട ഒരു പ്രഹേളികയാണിത്.
കൊറോണയെക്കുറിച്ചുള്ള പഠനത്തിനു പുറമെ സൌരവാതങ്ങള്‍, പ്ളാസ്മാപ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം, സൌരപ്രതിഭാസങ്ങള്‍,  സൌരയുഥത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിക്കുന്നതിനാണ് 'ആദിത്യ' ദൌത്യത്തിലൂടെ ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നത്.

ആദിത്യയിലെ ശാസ്തീയ ഉപകരണങ്ങള്‍

വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ് (VELC)
ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് വേവ് ബാന്‍ഡിലും കൊറോണയുടെ ചിത്രമെടുക്കാനുള്ള ഉപകരണമാണിത്. ക്യാമറയുടെ ഫോക്കസ് ഒരു ഒക്കള്‍ട്ടര്‍ ഉപയോഗിച്ച് മറയ്ക്കുകവഴി ഒരു കൃത്രിമ ഗ്രഹണം സൃഷ്ടിച്ചാണ് ഈ ഉപകരണം കൊറോണയുടെ ചിത്രങ്ങള്‍ എടുക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന സൂര്യദ്രവ്യപ്രവാഹത്തിലെ ഘടകങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളും പഠിക്കുകയാണ് ഈ ക്രോണോഗ്രാഫ് ചെയ്യുന്നത്. ഇതുകൂടാതെ സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചുള്ള പഠനവും നടത്തും. സൌരവാതങ്ങളും മറ്റ് സൌരപ്രതിഭാസങ്ങളും ‘ഭൂമിയുടെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പഠനവും ഈ ഉപകരണം നടത്തും.

സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്ക്കോപ്പ് (SUIT)
200–400 nm തരംഗദൈര്‍ഘ്യത്തില്‍ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണിത്. സൂര്യാന്തരീക്ഷത്തിന്റെ വിവിധ പാളികള്‍ വേര്‍തിരിച്ചു കാണാനും ഈ ദൂരദര്‍ശിനിക്കു കഴിയും. ‘ഭൌമാന്തരീക്ഷത്തിലെ ഓസോണ്‍പാളിയെ ഗുരുതരമായി ബാധിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനവും ഉദ്ദേശിക്കുന്നുണ്ട്.

ആദിത്യ സോളാര്‍വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്റ് (ASPEX):
സൌരവാതങ്ങളുടെ സ്വഭാവവും അതിന്റെ വര്‍ണരാജി വിശകലനവുമാണ് ഈ ഉപകരണംകൊണ്ട് ലക്ഷ്യമിടുന്നത്.

പ്ളാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA):
സൌരവാതങ്ങളിലെ ഘടകങ്ങളെക്കുറിച്ചും അതിലെ ഊര്‍ജവിതരണത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപകരണമാണിത്.


സോളാര്‍ ലോ–എനര്‍ജി എക്സ്–റേ സ്പെക്ട്രോമീറ്റര്‍ (SOLEXS): കൊറോണയെ ചൂടുപിടിപ്പിക്കുന്നതില്‍ എക്സ് കിരണങ്ങളുടെ പങ്ക് പരിശോധിക്കാനുള്ള ഉപകരണം.

ഹൈ–എനര്‍ജി എല്‍–1 ഓര്‍ബിറ്റിങ് എക്സ്–റേ സ്പെക്ട്രോ മീറ്റര്‍ (HEL1 OS):
കൊറോണയില്‍ക്കൂടിയുള്ള കണികാപ്രവാഹത്തിന്റെ വേഗവും ഊര്‍ജനിലയും അളക്കാനുള്ള ഉപകരണം സൌര ആളലുകളുടെ തീവ്രത അളക്കാനും ഈ ഉപകരണത്തിനു കഴിയും.

മാഗ്നറ്റോമീറ്റര്‍:
ഗ്രഹാന്തര കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കാനുള്ള ഉപകരണമാണിത്.

55 മില്യണ്‍ യുഎസ് ഡോളറാണ് 'ആദിത്യ'ദൌത്യത്തിന്റെ ചെലവ്.

http://www.deshabhimani.com/special/news-kilivathilspecial-10-03-2016/544877

No comments:

Post a Comment