Tuesday, April 21, 2015

2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുമെന്ന് നാസ

2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുമെന്ന് നാസ


ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള സാഹചര്യങ്ങളെല്ലാം ഒരുങ്ങിയിരിക്കുന്നതായി ഗവേഷകര്‍

ET സിനിമയിലെ ഒരു രംഗം. ഇത്തരം സങ്കല്‍പ്പ ജീവികളെയല്ല; സൂക്ഷ്മരൂപത്തില്‍ ഭൂമിക്ക് വെളിയില്‍ ജീവന്‍ കണ്ടെത്തുമെന്നാണ് നാസ കരുതുന്നത്. 


പ്രപഞ്ചത്തില്‍ ജീവന്റെ കാര്യത്തില്‍ ഭൂമി ഒറ്റപ്പെട്ട തുരുത്തല്ലെന്നും, 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിയുമെന്നും നാസ.

2025 ഓടെ സൗരയൂഥത്തിലോ പുറത്തോ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന്, നാസയിലെ മുഖ്യഗവേഷകയായ എലന്‍ സ്റ്റോഫന്‍ കഴിഞ്ഞയാഴ്ച ഒരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ആ കാലപരിധി നാസയിപ്പോള്‍ 20 വര്‍ഷം കൂടി നീട്ടിയിരിക്കുകയാണ്.

അന്യഗ്രഹജീവന്‍ എന്നത് ഇപ്പോള്‍ ഉറപ്പാക്കാവുന്ന സാധ്യതയാണെന്നും, എപ്പോള്‍ അത് കണ്ടെത്തുമെന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുമാണ് സ്‌റ്റോഫന്‍ പറഞ്ഞത്. താന്‍ സംസാരിക്കുന്നത് 'ലിറ്റില്‍ ഗ്രീന്‍മാന്‍' ( little green men ) എന്ന് വിളിക്കാറുള്ള സാങ്കല്‍പ്പിക അന്യഗ്രഹ മനുഷ്യരെക്കുറിച്ചല്ലെന്നും, സൂക്ഷ്മജീവരൂപങ്ങളെക്കുറിച്ചാണെന്നും അവര്‍ പറഞ്ഞു.

ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ചെറുറോബോട്ടായ ക്യൂരിയോസിറ്റിയും, മറ്റ് ബഹിരാകാശ ദൗത്യങ്ങളും നല്‍കിയ വിവരങ്ങളനുസരിച്ച് ഭൂമിക്ക് വെളിയില്‍ സൗരയൂഥത്തില്‍ തന്നെ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

നാസയുടെ തന്നെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തില്‍, സൗരയൂഥത്തിന് വെളിയില്‍ ആകാശഗംഗയിലെ ഓരോ നക്ഷത്രത്തിനും ഗ്രഹസംവിധാനമുണ്ടെന്നും അവയില്‍ പല ഗ്രഹങ്ങളിലും ഭൂമിയിലേതുപോലെ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു.


വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഇത്തരം അന്യഗ്രഹങ്ങള്‍ സുലഭമാണെന്ന കണ്ടെത്തലും, അന്യഗ്രഹജീവന്‍ തിരിച്ചറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചിത്രം കടപ്പാട്: NASA / JPL-Caltech

മാത്രമല്ല, 'സംതരണ സ്‌പെക്ട്രോസ്‌കോപ്പി' ( Transit Spectroscopy ) പോലുള്ള സങ്കേതങ്ങളുടെ സഹായത്തോടെ, വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ രാസമുദ്രകള്‍ മനസിലാക്കാനും അതിന് ജീവനെ പിന്തുണയ്ക്കാന്‍ സാധിക്കുമോ എന്ന് മനസിലാക്കാനും ഇന്ന് ശാസ്ത്രത്തിനാകും.

ഈ പശ്ചാത്തലത്തിലാണ് 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുമെന്ന് നാസ പറയുന്നത്.

ക്യൂരിയോസിറ്റി നടത്തിയ പരിശോധനയില്‍ ചൊവ്വാപ്രതലത്തില്‍ കാര്‍ബണടങ്ങിയ ഓര്‍ഗാനിക് തന്മാത്രകളുടെയും നൈട്രജന്റെയും സാന്നിധ്യം കണ്ടിരുന്നു. ഭൂമിയിലേതുപോലെ ചൊവ്വാപ്രതലത്തില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയുന്നതില്‍ ഇത്തരം വിവരങ്ങള്‍ നിര്‍ണായകമാണ്.

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ ( Europa ), ഗാനിമീഡ് ( Ganymede ) എന്നിവയിലും, ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസിലും ( Enceladus ) ജലത്തിന്റെ സാന്നിധ്യമുള്ള കാര്യം വിവിധ പേടകങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതും ജീവന്റെ സാന്നിധ്യത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു.

ഇതുകൂടാതെയാണ്, കെപ്ലാര്‍ ടെലസ്‌കോപ്പ് നല്‍കിയ നിരീക്ഷണ വിവരങ്ങള്‍. ജീവന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട ചില തന്മാത്രകളുണ്ട്. ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ഡയോക്‌സയിഡ്, ജലബാഷ്പം, മീഥേന്‍ തുടങ്ങിയവ. മാത്രമല്ല, ദ്രവരൂപത്തില്‍ ജലമുണ്ടാകന്‍ പാകത്തില്‍ മാതൃനക്ഷത്രത്തില്‍നിന്ന് കൃത്യമായ അകലത്തിലുള്ള ശിലാഗ്രഹവും ആയിരിക്കണം.

ഇത്തരം രാസമുദ്രകള്‍ തിരിച്ചറിയാനുപയോഗിക്കുന്ന നൂതന സങ്കേതമാണ് 'സംതരണ സ്‌പെക്ട്രോസ്‌കോപ്പി'. ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം, നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ ചെറിയൊരു മങ്ങലുണ്ടായതായി നിരീക്ഷണത്തില്‍ തോന്നും. ഗ്രഹം നക്ഷത്രത്തിന്റെ ഭാഗം മറയ്ക്കുന്നതുകൊണ്ടാണിത് (ഇതിനെ ഗ്രഹസംതരണം എന്ന് വിളിക്കുന്നു).


മാതൃനക്ഷത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍, ഗ്രഹാന്തരീക്ഷത്തിലൂടെ വരുന്ന നക്ഷത്രവെളിച്ചത്തെ വിശകലനം ചെയ്താണ്, അവിടെ ജീവന് അനുകൂലമായ രാസതന്മാത്രകളുണ്ടോ എന്നറിയുന്നത്. ചിത്രം കടപ്പാട്: ESA/David Sing

സംതരണം സംഭവിക്കുന്ന ഗ്രഹത്തിന് അന്തരീക്ഷമുണ്ടെങ്കില്‍, നക്ഷത്രവെളിച്ചത്തില്‍ ചെറിയൊരു പങ്ക് ഗ്രഹാന്തരീക്ഷത്തിലൂടെ കടന്നെത്തും. അന്തരീക്ഷത്തിലെ തന്മാത്രകള്‍ നക്ഷത്രവെളിച്ചത്തിലെ ചില ആവര്‍ത്തിഭാഗങ്ങള്‍ ആഗിരണം ചെയ്യുമെന്നതിനാല്‍, അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന പ്രകാശം വിശകലനം ചെയ്ത് അവിടെയുള്ള രാസതന്മാത്രകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാം. ഇതാണ് സംതരണ സ്‌പെക്ട്രോസ്‌കോപ്പി.

സൂര്യനെപ്പോലുള്ള വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന നെപ്ട്യൂണ്‍ വലിപ്പത്തിലുള്ള ചില ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെയും മറ്റ് തന്മാത്രകളുടെയും സാന്നിധ്യം ഇതിനകം മനസിലാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വരും പതിറ്റാണ്ടുകളില്‍ ഇത്തരം സങ്കേതങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും.

മാത്രമല്ല, നാസയുടെ പുതിയ ചൊവ്വാപര്യവേക്ഷണ വാഹനം 2020 ല്‍ വിക്ഷേപിക്കും. 2030 ഓടെ ചൊവ്വയില്‍ മനുഷ്യരെയെത്തിക്കുകയെന്ന കാര്യവും യാഥാര്‍ഥ്യമായേക്കും. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന് നാസ പറയുന്നത്.

http://www.mathrubhumi.com/technology/science/alien-life-extraterrestridal-life-nasa-astrobiology-astronomy-habitable-places-space-transit-spectroscopy-538247/

No comments:

Post a Comment