Monday, January 11, 2016

The Martian (2015) - ശാസ്ത്ര കല്‍പ്പിത സിനിമ - ഒരു അവലോകനം

****************************************************************************
The Martian (2015) - ശാസ്ത്ര കല്‍പ്പിത സിനിമ 
- ഒരു അവലോകനം.
****************************************************************************


ചൊവ്വാ പര്യവേഷണത്തിനിടയില്‍ സംഭവിക്കുന്ന അപകടത്തില്‍ ടീം അംഗങ്ങളിലൊരാള്‍ ചൊവ്വാഗ്രഹത്തില്‍ ഒറ്റപ്പെടുന്നു. ഈ ആസ്ട്രോനട്ടിനെ രക്ഷപ്പെടുത്തുന്നതും ഗ്രഹാന്തരയാത്രയും പ്രതിപാദ്യമാകുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമയാണ് മാര്‍ട്ടിയന്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 73-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ (Best motion picture, musical or comedy) മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം കൂടിയാണിത്.
.
ആന്‍ഡ്രൂ വെയര്‍ രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.
ഏലിയനും ഗ്ലാഡിയേറ്ററും പ്രോമിത്യൂസും സമ്മാനിച്ച റിഡ്‌ലെ സ്കോട്ട് ആണ് ഈ സിനിമയുടെ സംവിധായന്‍. സേവിംഗ് പ്രൈവറ്റ് റയാന്‍, ഓഷ്യന്‍സ് ഇലവന്‍ സീരിസ്, The Bourne സീരിസ്, ഇന്റര്‍‌സ്റ്റെല്ലാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച മാറ്റ് ഡാമണ്‍ ആണ് ഈ സിനിമയിലെ Mark Watney എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
.
2035ല്‍‍  മനുഷ്യരേയും വഹിച്ചു കൊണ്ടുള്ള നാസയുടെ ചൊവ്വാദൗത്യമായ അരിസ് III (Ares III manned mission to Mars) പര്യവേഷണ സംഘത്തിന് അവിടെ വച്ച് ശക്തമായ ഒരു പൊടിക്കാറ്റിനെ നേരിടേണ്ടി വരുന്നു. ചൊവ്വയില്‍ നിന്നും രക്ഷപ്പെട്ട് അവരുടെ കണ്‍ട്രോള്‍ വാഹനമായ ഹെര്‍മെസിലെത്തുന്നതിനിടയില്‍ പൊടിക്കാറ്റില്‍ പെട്ട് ഒരു ആസ്ട്രോനട്ടിനെ (Mark Watney) അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കമ്യൂണിക്കേഷനൊന്നും ലഭിക്കാത്തതിനാല്‍ അദ്ദേഹം മരിച്ചു കാണും എന്ന ധാരണയില്‍ ദുഖത്തോടെ മിഷന്‍ ഉപേക്ഷിച്ച് ടീം അംഗങ്ങള്‍ ഭൂമിയിലേക്കു തിരിച്ചു യാത്ര തുടങ്ങുന്നു.
.
എന്നാല്‍ മാര്‍ക്ക് വാട്ട്നി മരിച്ചിരുന്നില്ല. സ്യൂട്ടിന്റെ ആന്റിന ദേഹത്ത് തുളഞ്ഞു കയറുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തെങ്കിലും സ്യൂട്ടിലെ ദ്വാരത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍ ഓക്സിജന്‍ അളവ് കുറയാതെ ബാക്കിയുള്ളതിനാലും അദ്ദേഹം രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്ത മാര്‍ക്കിന് താന്‍ ചൊവ്വാ ഗ്രഹത്തില്‍ ഒറ്റപ്പെട്ടെന്ന് മനസ്സിലായി. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഏക മാര്‍ഗ്ഗം അടുത്ത ചൊവ്വാ ദൗത്യമായ Ares IVലെ അംഗങ്ങള്‍ ചൊവ്വയിലെത്തുകയാണ്. പക്ഷേ അതിനായി നാലു വര്‍ഷം കാത്തിരിക്കണം. മിഷന്‍ ഹാബ് പരിശോധിച്ച മാര്‍ക്ക് അടുത്ത 300 സോളുകള്‍ (Martian solar day, or "sol", is 24 hours, 39 minutes, and 35.244 seconds) കഴിഞ്ഞു കൂടാനുള്ള ഭക്ഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കി. കൃഷി ചെയ്ത് ഭക്ഷണം ഉണ്ടാക്കാത്തിടത്തോളം അടുത്ത മിഷന്‍ വരേക്കും തള്ളി നീക്കാനാവില്ല. ചൊവ്വയിലെ മണ്ണ് ഹാബിനുള്ളില്‍ കൊണ്ടു വന്ന് മിഷന്‍ അംഗങ്ങളുടെ മനുഷ്യ വിസര്‍ജ്യം വളമാക്കി ഉപയോഗിച്ച് കുറച്ച് ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ വെള്ളം പ്രശ്നമാണ്. റോക്കറ്റ് ഫ്യൂവല്‍ സിലിണ്ടറിലെ ഹൈഡ്രജന്‍ ഓക്സിഡൈസ് ചെയ്ത് ജലം ഉദ്പാദിപ്പിക്കുന്നു. അതോടൊപ്പം Ares IV ഇറങ്ങുന്ന പ്രദേശത്തേക്ക് സഞ്ചരിക്കാനുള്ള റോവറിന്റെ നിര്‍മ്മാണവും ആരംഭിക്കുന്നു.
.
അതേസമയം ഭൂമിയില്‍ നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഡയറക്ടര്‍ വിന്‍സന്റ് കപൂറിന്റെ (Chiwetel Ejiofor) നേതൃത്വത്തിലുള്ള സംഘം ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍  Ares III സൈറ്റില്‍ സോളാര്‍ പാനലുകളുടെ സ്ഥാനമാറ്റം ശ്രദ്ധിക്കുന്നു. മാര്‍ക്ക് ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ഉടലെടുക്കുന്നു. തുടര്‍ന്ന് മാര്‍ക്കുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. അതേസമയം ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് ബന്ധപ്പെടാന്‍ മാര്‍ഗ്ഗം തേടുന്ന മാര്‍ക്ക് 1997 ല്‍ മണലില്‍ പൂണ്ടു പോയി പ്രവര്‍ത്തനം നിലച്ച നാസയുടെ പാത്ത്ഫൈന്‍ഡര്‍ (Mars Pathfinder / MESUR Pathfinder) റോവര്‍ വീണ്ടെടുക്കുന്നു. ഇതിലെ തിരിയുന്ന ക്യാമറ ഉപയോഗിച്ച് ഭൂമിയിലേക്ക് സന്ദേശമയക്കുന്നു. മാര്‍ക്ക് ജീവിച്ചിരിക്കുന്നുണ്ടെന്ന് ഉറപ്പിച്ച നാസ അദ്ദേഹത്തെ എത്രയും വേഗം തിരികെ കൊണ്ടു വരാനായി ശ്രമമാരംഭിക്കുന്നു. പാത്ത്ഫൈന്‍ഡറും മാര്‍ക്കിന്റെ റോവറും തമ്മില്‍ ബന്ധപ്പെടുത്തി പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തി ടൈപ്പ് ചെയ്ത് പരസ്പരം വിവരങ്ങള്‍ അയക്കുന്ന സംവിധാനം സജ്ജീകരിക്കാനായി.
.
ഭൂമിയിലേക്കു തിരിച്ചു യാത്ര നടത്തുന്ന മറ്റ് മിഷന്‍ അംഗങ്ങളെ മാര്‍ക്ക് വാട്നി ജീവിച്ചിരിപ്പുണ്ടെന്ന വിവരം നാസ ഡയറക്ടര്‍ക്ക് അറിയിക്കേണ്ടി വരുന്നു. മെല്ലിസ ലൂയിസിന്റെ (Jessica Chastain) നേതൃത്വത്തിലുള്ള ടീം ചൊവ്വയിലേക്ക് തിരിച്ച് പോകുന്നതും നാസയും ചൈനായുടെ ബഹിരാകാശ ഏജന്‍സിയും (CNSA - China National Space Administration) ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിലൂടെ മാര്‍ക്കിനെ രക്ഷപ്പെടുത്തുന്നതുമാണ് തുടര്‍ന്നുള്ള കഥ.
.
Harry Gregson-Williams ന്റെ സംഗീതം സന്ദര്‍ഭങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. മെല്ലിസ ലൂയിസിന്റെ കളക്ഷനിലുള്ള നിരവധി ഡിസ്കോ സിഡികള്‍ മാര്‍ക്ക് ഒഴിവു സമയങ്ങളിലും യാത്രകളിലും കേള്‍ക്കുന്നുണ്ട്. 1970 കളിലെ "Turn the Beat Around", "Hot Stuff" തുടങ്ങിയ ഹിറ്റുകള്‍ അവയില്‍പ്പെടുന്നു. 2015 സപ്തംബര്‍ 19 ന് ഈ സിനിമയുടെ പ്രദര്‍ശനം ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ വച്ച് നടത്തുകയുണ്ടായി.
.
സ്പേസ് യാത്രകളില്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ച് (Effect of spaceflight on the human body) ശാസ്ത്രീയമായ ധാരണകള്‍ ഈ സിനിമയില്‍ പുലര്‍ത്തുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. എന്നിരുന്നാലും ഗ്രാവിറ്റിയും ഇന്റര്‍സ്റ്റെല്ലാറും പകര്‍ന്നു തന്ന സയന്‍സ് ഫിക്ഷന്‍ അനുഭവം മാര്‍ട്ടിയനും നല്‍കും തീര്‍ച്ച. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനു മുമ്പ് ഇറങ്ങിയ ശാസ്ത്ര കല്‍പ്പിത സിനിമയായിരുന്നല്ലോ 2001: A Space Odyssey (1968). അതിനും മുമ്പും ശേഷവും ഉള്ള സയന്‍സ് ഫിക്ഷന്‍ കഥകളും സിനിമകളും പലതും ഇതിനോടകം തന്നെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.  ശാസ്ത്രവളര്‍ച്ചയെ പിന്നോട്ടു വലിക്കുന്ന കാലഹരണപ്പെട്ട ആശയങ്ങളുമായി ഇന്നും നടക്കുന്നവരും എല്ലാത്തിനേയും തരണം ചെയ്ത് ശാസ്ത്രം മുന്നേറും എന്ന് വിശ്വസിക്കുന്ന ശാസ്ത്രകുതുകികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് മാര്‍ട്ടിയന്‍. ആശയങ്ങള്‍ ജനിക്കുന്നതിനും തിരുത്തിയെഴുതപ്പെടുന്നതിനും അത് ആവശ്യമാണ്, എന്നാലേ നാം ഈ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാകൂ....
.
(ചിത്രം കടപ്പാട് - വിക്കിമീഡിയ, റഫറന്‍സ് - ഇംഗ്ലീഷ് വിക്കിപീഡിയ)

************************
ബ്രിജേഷ് പൂക്കോട്ടൂര്‍
************************

Saturday, December 19, 2015

വിജയക്കുതിപ്പ്; 30 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കും

വിജയക്കുതിപ്പ്; 30 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കും



ജയ്പൂര്‍: ബഹിരാകാശരംഗത്ത് കരുത്ത് തെളിയിച്ച ഇന്ത്യയിപ്പോള്‍ വിക്ഷേപണ വിപണിയിലും മുന്നേറുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍. 
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് 30 വിദേശഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറുകളാണ് ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് ഇതിനകം ലഭിച്ചത്. 
വലിയ മത്സരം നിറഞ്ഞ വിക്ഷേപണ വിപണിയില്‍ ഐഎസ്ആര്‍ഒ കൈവരിച്ച വിശ്വാസ്യതയുടെ തെളിവാണിതെന്ന്, കിരണ്‍ കുമാര്‍ ജയ്പൂരില്‍ പറഞ്ഞു.
'ഏഴെട്ട് രാജ്യങ്ങളില്‍ നിന്നായി 30 സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറാണ് ലഭിച്ചതെ'ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം '57-ാമത് അന്തരാഷ്ട്ര ഉപഗ്രഹമാണ് നമ്മള്‍ വിക്ഷേപിച്ചതെ'ന്ന് അദ്ദേഹം പറഞ്ഞു. 
ആന്ധ്രാപ്രദേശില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍നിന്ന് പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ -സി29' (PSLV-C29) ല്‍ സിങ്കപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങള്‍ ബുധനാഴ്ച വിക്ഷേപിച്ചിരുന്നു. അതോടെയാണ് ഇന്ത്യ വിക്ഷേപിച്ച വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം 57 ആയത്. 
ഇന്ത്യയുടെ അടുത്ത ബഹിരാകാശദൗത്യം എന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ഒരു വിദഗ്ധസംഘം പ്രവര്‍ത്തിക്കുന്നതായി കിരണ്‍ കുമാര്‍ അറിയിച്ചു. ചൊവ്വായിലേക്ക് ഒരു രണ്ടാംദൗത്യം വേണോ, അതോ ക്ഷുദ്രഗ്രഹ ദൗത്യം വേണോ തുടങ്ങിയ കാര്യങ്ങളാണ് പഠനസംഘം പരിശോധിക്കുന്നത്. 
ജയ്പൂരില്‍ 'ജിയോമാറ്റിക്‌സ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ' ( Geomatics for Digital India ) എന്ന പേരില്‍ നടന്ന സിംപോസിയത്തില്‍ പങ്കെടുക്കാനാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എത്തിയത്. 
ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ -2' മുമ്പത്തെ ചാന്ദ്രദൗത്യത്തിന്റെ പരിഷ്‌ക്കരിച്ച രൂപമായിരിക്കുമെന്ന് കിരണ്‍ കുമാര്‍ പറഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഓര്‍ബിറ്ററും, ചാന്ദ്രപ്രതലത്തിലിറങ്ങുന്ന ലാന്‍ഡറും, ചന്ദ്രപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചെറുവാഹനമായ റോവറും അടങ്ങിയ ദൗത്യമായിരിക്കുമത്.
http://www.mathrubhumi.com/technology/science/isro-indian-space-and-research-organisation-antrix-corporation-as-kiran-kumar-satellite-launch-malayalam-news-1.743027

Tuesday, October 27, 2015

കെപ്ലാര്‍ നിരീക്ഷിച്ചത് അന്യനാഗരികതയോ; ഒരു വിചിത്ര നക്ഷത്രം ചര്‍ച്ചയാകുന്നു

കെപ്ലാര്‍ നിരീക്ഷിച്ചത് അന്യനാഗരികതയോ; ഒരു വിചിത്ര നക്ഷത്രം ചര്‍ച്ചയാകുന്നു


Alien Civilization
വിദൂര നക്ഷത്രത്തില്‍ നിന്നെത്തുന്ന പ്രകാശത്തിലെ വിചിത്ര വ്യതിയാനമാണ് ജ്യോതിശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്
ആയിരത്തിയഞ്ഞൂറ് പ്രകാശവര്‍ഷമകലെയുള്ള വിചിത്രനക്ഷത്രത്തിലെ അസാധാരണമായ പ്രകാശ വ്യതിയാനങ്ങള്‍, ഒരു അന്യനാഗരികത ( Alien Civilization ) യുടെ സൂചനയല്ലേ എന്ന ചര്‍ച്ച ശാസ്ത്രലോകത്ത് ശക്തിപ്പെടുന്നു. 
എന്നാല്‍, പെട്ടന്ന് ഒന്നും തീര്‍ത്ത് പറയാനാകില്ലെന്നാണ് യു.എസ്.ബഹിരാകാശ ഏജന്‍സി നാസയുടെ നിലപാട്. 
ആ നക്ഷത്രത്തിന് ശാസ്ത്രലോകത്തുള്ള പേര് KIC 8462852 എന്നാണ്. 'വിചിത്രമായ പ്രകാശ വ്യതിയാനമാണ് ആ നക്ഷത്രത്തില്‍ നിരീക്ഷിച്ചത്' - നാസയില്‍ കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് ദൗത്യത്തില്‍ ഉള്‍പ്പെട്ട ഗവേഷകന്‍ സ്റ്റീവ് ഹൊവല്‍ പറയുന്നു. 
'ഒരു സാധാരണ അന്യനക്ഷത്രത്തിന്റെയോ ( exoplanet ), ദ്വന്ദനക്ഷത്രസംവിധാനത്തിന്റെയോ ആയി നിരീക്ഷിക്കപ്പെടുന്ന പ്രകാശ വ്യതിയാനവുമായി അതിന് സാമ്യമില്ല - ഹൊവല്‍ അറിയിച്ചു. അതുകൊണ്ട് പക്ഷേ, അത് അന്യജീവലോകത്തിന്റേതാണെന്ന് പെട്ടന്ന് പറയാനും കഴിയില്ല, അദ്ദേഹം അഭിപ്രായപ്പെട്ടു. 
ആ വിദൂര നക്ഷത്രത്തെ നിരീക്ഷിക്കുമ്പോള്‍ ലഭിക്കുന്ന അസാധാരണമായ പ്രകാശവ്യതിയാനത്തെക്കുറിച്ച്, യേല്‍ സര്‍വകലാശാലയിലെ ടബിത ബോയാജിയാനും സംഘവും ബ്രിട്ടീഷ് ജേര്‍ണലായ 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി'യുടെ ഒക്ടോബര്‍ ലക്കത്തില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
'ഈ നക്ഷത്രത്തെപ്പോലൊന്ന് ഞങ്ങള്‍ ഒരിക്കലും നിരീക്ഷിച്ചിട്ടില്ല' - ദി അത്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബായാജിയാന്‍ പറഞ്ഞു. 'ഇത് തികച്ചും വിചിത്രമാണ്'. 
വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 ല്‍ നിരീക്ഷണം ആരംഭിച്ച ബഹിരാകാശ ടെലിസ്‌കോപ്പാണ് 'കെപ്ലാര്‍'. 
വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹമോ മറ്റെന്തെങ്കിലും വസ്തുക്കളോ കടന്നുപോകുമ്പോള്‍ അഥവാ സംതരണം സംഭവിക്കുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന ചാഞ്ചാട്ടം നിരീക്ഷിച്ച് അന്യ ഗ്രഹസാന്നിധ്യം അറിയുകയാണ് കെപ്ലാറിന്റെ രീതി. 
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെത്ര വലിപ്പമുള്ള ഒരു വസ്തു വിദൂര നക്ഷത്രത്തിന് മുന്നിലൂടെ സഞ്ചരിച്ചാല്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ വെറും ഒരു ശതമാനം മാത്രമാണ്. എന്നാല്‍, KIC 8462852 നക്ഷത്രത്തിന് ക്രമരഹിതമായ ഇടവേളകളില്‍ 15 മുതല്‍ 22 ശതമാനം വരെ വെളിച്ചം മങ്ങുന്നു. ഇതാണ് ജ്യോതിശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്.
Kepler Space Telescope
ഭൂമിക്ക് സമാനമായ അന്യഗ്രഹങ്ങളെ കണ്ടെത്താനാണ് കെപ്ലാര്‍ സ്‌പേസ് ടെലിസ്‌കോപ്പ് നാസ വിക്ഷേപിച്ചത്. ചിത്രം: NASA

എന്താകാം ഇത്തരമൊരു അസാധാരണമായ പ്രകാശവ്യതിയാനത്തിന് കാരണമെന്ന കാര്യം ബായാജിയാനും കൂട്ടരും തയ്യാറാക്കിയ പേപ്പറില്‍ പരിശോധിക്കുന്നുണ്ട്. വാല്‍നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങള്‍ നിരനിരയായി നക്ഷത്രത്തെ ചുറ്റുന്നതുപോലുള്ള സാധ്യതകളാണ് അവര്‍ പരിഗണിച്ചിട്ടുള്ളത്.
എന്നാല്‍, പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ജേസന്‍ റൈറ്റ് ഇക്കാര്യത്തെ മറ്റൊരു തരത്തിലാണ് സമീപിക്കുന്നത്. ഒരു അന്യനാഗരികതയുടെ തെളിവാണതെന്ന് അദ്ദേഹം തയ്യാറാക്കുന്ന പ്രബന്ധത്തില്‍ പറയുന്നു. 
ഒരുപക്ഷേ, സൗരോര്‍ജപാനലുകളടങ്ങിയ മെഗാഘടനകളുടെ കൂട്ടമാകാം നക്ഷത്ര വെളിച്ചത്തില്‍ ഇത്രയും വലിയ മങ്ങലുണ്ടാക്കുന്നതെന്നാണ് റൈറ്റിന്റെ നിഗമനം.
ഇത്തരം ഡേറ്റ പരിഗണിക്കുമ്പോള്‍ അന്യനാഗരികതയെന്നത് നിങ്ങളുടെ നിഗമനങ്ങളില്‍ അവസാനത്തേതാകണം. പക്ഷേ, ഇവിടെ കാണുന്നത് ഒരു വിദൂര നാഗരികതയുടെ ലക്ഷണമാണ്, അദ്ദേഹം പറയുന്നു.  
നാസയിലെ സ്റ്റീവ് ഹൊവല്‍ ഈ വാദം പക്ഷേ, അംഗീകരിക്കുന്നില്ല. മുമ്പ് KIC 4110611 എന്നൊരു വിദൂര നക്ഷത്രത്തില്‍ ഇത്തരം വിചിത്രമായ പ്രകാശവ്യതിയാനം നിരീക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണത്തില്‍ അത് അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണെന്നും, പ്രകാശവ്യതിയാനം ആ സംവിധാനത്തിന്റെ ഭാഗമായിരുന്നുവെന്നും തെളിഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ള വിചിത്ര നക്ഷത്തിന്റെ കാര്യത്തിലും കൂടുതല്‍ നിരീക്ഷണം നടത്തി എന്താണ് പ്രകാശ വ്യതിയാനത്തിന് കാരണമെന്ന് കണ്ടെത്തുകയാണ് വേണ്ടത്-അദ്ദേഹം പറയുന്നു.
http://www.mathrubhumi.com/technology/science/alien-civilization-mysterious-star-astronomy-astrobiology-exoplanet-kic-8462852-nasa-malayalam-news-1.616589

Monday, October 19, 2015

കിഴക്കന്‍ ചക്രവാളത്തില്‍ അപൂര്‍വ ഗ്രഹസംഗമം ഇന്നുമുതല്‍ കാണാം

കിഴക്കന്‍ ചക്രവാളത്തില്‍ അപൂര്‍വ ഗ്രഹസംഗമം ഇന്നുമുതല്‍ കാണാം



.
കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിനുമുമ്പ് അപൂര്‍വ ഗ്രഹയോഗം തിങ്കളാഴ്ച മുതല്‍ കാണാം. രാവിലെ മൂന്നുമുതല്‍ സൂര്യോദയംവരെ ഈ കാഴ്ച നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയും. വ്യാഴം, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് വളരെ അടുത്ത് ഒരേദിശയില്‍ വരുന്നത്.
.
ഒക്ടോബര്‍ 19 മുതല്‍ കിഴക്കുഭാഗത്ത് ഏറ്റവുംമുകളില്‍ ശുക്രനും തൊട്ടുതാഴെ വ്യാഴവും അതിനുതാഴെ ചൊവ്വയുമാണ് കാണുക. 27 മുതല്‍ ശുക്രന്‍ വ്യാഴത്തിന്റെയും ചൊവ്വയുടെയും ഇടയില്‍ വരും. ശുക്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുന്നുണ്ടാകും. നവമ്പര്‍ നാലുമുതല്‍ ശുക്രനായിരിക്കും ഏറ്റവും താഴെയായി കാണപ്പെടുക.
.
നവംമ്പര്‍ ഏഴിന് ഇവയ്ക്കിടയില്‍ ചന്ദ്രനും ചേര്‍ന്നുനില്ക്കുന്ന കാഴ്ച അതിമനോഹരമായിരിക്കും. ടെലസ്‌കോപ്പിലൂടെ നോക്കിയാല്‍ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും കാണാനാകും. കേരളത്തില്‍ എല്ലായിടത്തും ഈ ഗ്രഹയോഗം നഗ്നനേത്രംകൊണ്ട് കാണാന്‍ കഴിയും.

Tuesday, September 29, 2015

ചൊവ്വയില്‍ ജീവജലം

ചൊവ്വയില്‍ ജീവജലം



വാഷിങ്ടണ്‍:- ചൊവ്വാഗ്രഹത്തില്‍ ജല സാന്നിധ്യം നാസ സ്ഥിരീകരിച്ചു. അതിനിര്‍ണായകമായ ഈ കണ്ടെത്തലോടെ, ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യതയേറി. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അപഗ്രഥിച്ചാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചൊവ്വയുടെ വരണ്ട കുന്നിന്‍ചെരിവുകളിലൂടെ ലവണാംശമുള്ള ജലം ഊറി ഒഴുകിയതിന്റെ അടയാളങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാകുന്നതായി ഗവേഷകര്‍ അറിയിച്ചു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചാണ് ശാസ്ത്രത്തിനു വന്‍ കുതിപ്പാകുന്ന കണ്ടെത്തല്‍ നാസ പുറത്തുവിട്ടത്.
വിടവുകളിലൂടെ ഒലിച്ചിറങ്ങിയ ഈ ദ്രാവകത്തിന് ലവണസ്വഭാവമാണ്. ജലപ്രവാഹത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ ബാഷ്പീകരിക്കപ്പെട്ട അവസ്ഥയിലോ ശീതീകരിക്കപ്പെട്ട് ഖരരൂപത്തിലോ ജലം ഉണ്ടാകാമെന്നാണ് നിഗമനം. ഉപരിതലത്തിനടിയില്‍ ഉപ്പുജലം ദ്രവ-വാതകരൂപത്തില്‍ സംഭരിക്കപ്പെട്ടിരിക്കാം. വെള്ളത്തെ ഉള്‍ക്കൊള്ളാനും അതിന് ചലിക്കാനും ഇടം നല്‍കുന്ന പാറക്കെട്ടുകള്‍ ഒരുപക്ഷേ ചൊവ്വയുടെ അന്തര്‍ഭാഗത്ത് ഉണ്ടാകാനും സാധ്യതയുണ്ട്. ചൊവ്വയുടെ ഇരുണ്ട മേഖലയുടെ ദൃശ്യം ഓര്‍ബിറ്ററിന് പകര്‍ത്താനായതാണ് ഗവേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ലവണാംശം ഇല്ലെങ്കില്‍ ചൊവ്വയിലെ കൊടുംതണുപ്പില്‍ ജലം തണുത്തുറഞ്ഞ് ഖരരൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. ലവണാംശം ഉള്ളതിനാല്‍ ദ്രവരൂപത്തില്‍ത്തന്നെ ജലം സംഭരിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. "ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതിനാല്‍ വാസയോഗ്യമായ പരിസ്ഥിതിയും അവിടെയുണ്ടാകുമെന്ന്' നാസയുടെ ചൊവ്വപര്യവേക്ഷണ പദ്ധതി മേധാവി മൈക്കല്‍ മേയേര്‍ പറഞ്ഞു. ഭൂമിക്കുപുറത്ത് ജലം തേടിയുള്ള ദശകങ്ങള്‍ നീണ്ട ബഹിരാകാശപരിശ്രമത്തിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചത്. ചൊവ്വയില്‍ ജലം കണ്ടെത്തുന്നത് മനുഷ്യന്റെ ഗോളാന്തര സഞ്ചാരപദ്ധതികള്‍ക്ക് ഊര്‍ജ്ജംപകരും.
ചൊവ്വയില്‍ വരണ്ട നദികളുടെ സാന്നിധ്യമുള്ളതായി മുമ്പും നാസ സൂചനകള്‍ പുറത്തുവിട്ടിരുന്നു. ചൊവ്വയിലെ ജലത്തിന്റെ ഉറവിടത്തെക്കുറിച്ചാകും ഇനി ശാസ്ത്രലോകത്തിന്റെ അന്വേഷണം. ചൊവ്വയില്‍ ജലം സംഭരിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള മൂന്ന് പഠനങ്ങളും നാസ പുറത്തുവിട്ടു. ചൊവ്വയിലെ വരയന്‍ പ്രതലം ജലം ഒഴുകിയതിന്റെ തെളിവാണെന്ന് 2011ല്‍ അരിസോണ സര്‍വകലാശാലയിലെ ഗവേഷകനും പ്രമുഖ ശാസ്ത്രഗ്രന്ഥകര്‍ത്താവുമായ ലുജേന്ദ്ര ഓജയാണ് ആദ്യമായി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ചൊവ്വാ പേടകമായ മംഗള്‍യാനും ചൊവ്വയില്‍ ജലസാന്നിധ്യം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ നേരത്തെ അയച്ചിരുന്നു. ചൊവ്വയുടെ ഒരു പകുതി പൂര്‍ണമായും സമുദ്രമായിരുന്നുവെന്നും പിന്നീട്, ഇത് ഇല്ലാതാവുകയായിരുന്നുവെന്നും നാസ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
- See more at: http://www.deshabhimani.com/news-international-all-latest_news-504251.html#sthash.YASjHRA6.dpuf









Monday, September 28, 2015

അസ്ട്രോസാറ്റ് - ഇന്ത്യയുടെ ഹബിള്‍

അസ്ട്രോസാറ്റ് - ഇന്ത്യയുടെ ഹബിള്‍

(എന്‍ എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍)



അസ്ട്രോസാറ്റ് (ASTROSAT), ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 28നാണ് അസ്ട്രോസാറ്റിന്റെ വിക്ഷേപണം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ ഒരു ചെറിയ പതിപ്പാണ് അസ്ട്രോസാറ്റ്. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റെയും സംയുക്ത സംരംഭമായിരുന്നു ഹബിള്‍. ഹബിളിനെക്കൂടാതെ രണ്ടു രാജ്യങ്ങള്‍ക്കു മാത്രമേ നിലവില്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ സ്വന്തമായുള്ളൂ: സോവിയറ്റ് റഷ്യക്കും ജപ്പാനും. സ്പേക്ടര്‍ ആര്‍ (Spektr R) എന്നാണ് റഷ്യന്‍ ദൂരദര്‍ശിനിയുടെ പേര്. ജപ്പാന്റേതിന് സുസാക്കു (Suzaku) എന്നും.
2005ലാണ് അസ്ട്രോസാറ്റ് വിക്ഷേപിക്കാനിരുന്നത്. പിന്നീടത് 2010ലേക്ക് മാറ്റിയെങ്കിലും നടന്നില്ല. ദൂരദര്‍ശിനിയില്‍ ഘടിപ്പിക്കേണ്ടുന്ന നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണവും വികസനവും പൂര്‍ത്തിയാകാതിരുന്നതാണ് വിക്ഷേപണം ഇത്രയ്ക്കും നീണ്ടുപോവാനിടയാക്കിയത്. ദ്യശ്യപ്രകാശം മാത്രമല്ല, അള്‍ട്രാവയലറ്റ്മുതല്‍ എക്സ്റേവരെയുള്ള തംരംഗദൈര്‍ഘ്യപരിധിയില്‍പ്പെടുന്ന വിദ്യുത്കാന്തികതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചികവസ്തുക്കളെയേതിനെയും നിരീക്ഷിക്കാന്‍ അസ്ട്രോസാറ്റിനു കഴിയും. 
ഹബിള്‍ ടെലിസ്കോപ്പില്‍പ്പോലും ഇതിനുള്ള സംവിധാനങ്ങളില്ല. ഇതിലൂടെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, ക്വാസാറുകള്‍, വെള്ളക്കുള്ളന്‍മാര്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങിയവയെ ഒരേസമയം നിരീക്ഷിക്കാന്‍ അസ്ട്രോസാറ്റിനു കഴിയും. ഈ കഴിവുകള്‍ക്കു പകരംവയ്ക്കാന്‍ നാസയുടെ കൈവശം പോലും ഹബിളിന്റെ പിന്‍ഗാമിയായി 2018ല്‍ വിക്ഷേപിക്കാനിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പ് മാത്രമേയുള്ളൂ.
ആറ് നിരീക്ഷണോപകരണങ്ങള്‍ അസ്ട്രോസാറ്റിലുണ്ട്. ഇന്ത്യയിലെ വിവിധ ഗവേഷണസ്ഥാപനങ്ങളാണ് ഇവ നിര്‍മിച്ചത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ്, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇതില്‍ പങ്കെടുത്തത്. ഇവകൂടാതെ, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണവിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഇതിനായുള്ള ഗവേഷണങ്ങളില്‍ പങ്കെടുത്തിരുന്നു.
രണ്ട് വിദേശരാജ്യങ്ങളില്‍നിന്നുള്ള നിരീക്ഷണോപകരണങ്ങളും അസ്ട്രോസാറ്റിലുണ്ട്: കനേഡിയന്‍ സ്പെയ്സ് സെന്ററില്‍നിന്നുള്ള ഒരെണ്ണവും ബ്രിട്ടനിലെ ലെയ്സെസ്റ്റര്‍ സര്‍വകലാശാല നിര്‍മിച്ച മറ്റൊരെണ്ണവും. അസ്ട്രോസാറ്റിനൊപ്പം വിദേശരാജ്യങ്ങളുടേതായ ആറ് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ വിക്ഷേപണത്തിന് എത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇന്തോനേഷ്യയില്‍നിന്നും മറ്റൊരെണ്ണം കനഡയില്‍നിന്നും ബാക്കി നാലെണ്ണം അമേരിക്കയില്‍ നിന്നുമാണ്. ഇതാദ്യമായാണ് ഉപഗ്രഹ വിക്ഷേപണത്തിനായി അമേരിക്ക ഇന്ത്യയെ ആശ്രയിക്കുന്നത്. അതേസമയം, അമേരിക്കയുടേതായ നിരീക്ഷണോപകരണങ്ങളൊന്നും അസ്ട്രേസാറ്റിലല്ലെന്നതും ശ്രദ്ധേയമാണ്.
178 കോടിയാണ് അസ്ട്രോസാറ്റിന്റെ മൊത്തം നിര്‍മാണച്ചെലവ്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കി (പിഎസ്എല്‍വി സി 34)ളാണ് ഉപഗ്രഹവിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഭഭൂമിയോട് താരതമ്യേന അടുത്തുള്ള ഭ്രമണപഥത്തിലേക്കാകും അസ്ട്രോസാറ്റ് അവരോധിക്കപ്പെടുന്നത്, 650കിലോമീറ്റര്‍ ഉയരത്തില്‍. 2016 സെപ്തംബര്‍മുതല്‍ക്കേ അസ്ട്രോസാറ്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവൂ.
എന്തുകൊണ്ട് അസ്ട്രോസാറ്റ്ചിലതരം പ്രാപഞ്ചികവസ്തുക്കളില്‍നിന്നുള്ള വിദ്യുത്കാന്തികതരംഗങ്ങള്‍ ഉയര്‍ന്ന ഊര്‍ജവാഹികളാണ്. എന്നാല്‍ ഇവയ്ക്ക് തരംഗദൈര്‍ഘ്യം വളരെ കുറവാണ്. ഇതുകാരണം ഇവയ്ക്ക് ഭൗമാന്തരീക്ഷത്തിന്റേതായ കട്ടിയേറിയ കരിമ്പടത്തെ മുറിച്ചുകടന്ന് ഭൂമിയിലെത്താന്‍ കഴിയില്ല. ഇക്കാരണത്താല്‍ ഭഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് നോക്കുന്ന ഒരാള്‍ക്ക് ഇവ എവിടെ നിന്നുവരുന്നു എന്ന് തിരിച്ചറിയാനാവില്ല. അതായത് അവയുടെ സ്രോതസ്സുകളെയൊന്നും ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ കാണുകയില്ലെന്ന് സാരം. അതുകൊണ്ടാണ്, ഭൗമാന്തരീക്ഷത്തിന് പുറത്ത് ഭ്രമണംചെയ്യുന്ന ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ച ദൂരദര്‍ശിനികള്‍ ഉപയോഗിക്കേണ്ടിവരുന്നത്.
എന്നാല്‍, പ്രപഞ്ചത്തില്‍ റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഖഗോളവസ്തുക്കളുമുണ്ട്. തരംഗദൈര്‍ഘ്യം കൂടുതലുള്ള ഇവ ഭൗമാന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ ശേഷിയുള്ളവയാണ്. ഭഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഏറ്റവും കാര്യക്ഷമതയേറിയ (ശക്തിയേറിയ) ദൂരദര്‍ശിനികളെല്ലാം റേഡിയോ ടെലിസ്കോപ്പുകളാവുന്നതും ഇതുകൊണ്ടാണ്.
- See more at: http://deshabhimani.com/news-special-kilivathil-latest_news-502923.html#sthash.RvTT2qwy.dpuf