Sunday, August 18, 2013

സ്പന്ദിക്കുന്ന ദൂരദര്‍ശിനി

സ്പന്ദിക്കുന്ന ദൂരദര്‍ശിനി
എന്‍ എസ് അരുണ്‍കുമാര്‍
ശൂന്യാകാശത്തുനിന്ന് ഭൂമിയെ നോക്കുന്ന ഒരാള്‍ക്ക് അതൊരു "നീലഗോള"മായി തോന്നാം. ഭൂമിയുടെ വിദൂരചിത്രം വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളിലെല്ലാം അതിന്റെ നിറം നീലയായാണ് കാണപ്പെടുന്നത്. ഇക്കാരണത്താല്‍ "ബ്ലൂ പ്ലാനെറ്റ്" എന്ന വിളിപ്പേരും ഭൂമിക്കുണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ മാസം ഭൂമിയല്ലാതെയുള്ള മറ്റൊരു "നീലഗ്രഹ"ത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെയുള്ള മറ്റൊരു സൗരയൂഥത്തിലാണ് ഈ പുതിയ "ഭൂമി"യുടെ സ്ഥാനം. ഭൂമിയിലെ ജലസമൃദ്ധിയുടെ സൂചനയാണ് നീലനിറമെങ്കിലും പുതിയ ഗ്രഹത്തിന്റെ നീലനിറത്തിന് അങ്ങനെയൊരു അര്‍ഥമാവില്ല എന്നാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴുള്ള നിലപാട്. ഹബിള്‍ ടെലസ്കോപ്പായിരുന്നു ജീവഗ്രഹങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ഈ നിരീക്ഷണം നടത്തിയത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. എന്നാല്‍, വിദൂര പ്രപഞ്ചത്തിലെ ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും പ്രാപ്തരാക്കുന്ന തരത്തിലുള്ള രാജ്യാന്തര ടെലസ്കോപ്പ് പദ്ധതിയില്‍ പോയവാരം ഇന്ത്യ ഒപ്പുവയ്ച്ചു. ലോകത്തില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലുപ്പമാര്‍ന്ന ഈ ടെലസ്കോപ്പിന്റെ പേര് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" എന്നാണ്.

ഹവായ് ദ്വീപിലെ മൗനാ കീയിലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" നിര്‍മിക്കുന്നത്. 2014 ഏപ്രിലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാവുന്ന ടെലസ്കോപ്പിലൂടെ, 2022ല്‍ ആദ്യ ആകാശചിത്രം ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. സമുദ്രനിരപ്പില്‍നിന്ന് 4000 മീറ്ററിലേറെ ഉയരത്തില്‍ സ്ഥാപിക്കുന്നു എന്നതാണ് അസാമാന്യ വലുപ്പത്തോടൊപ്പം "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്തുത. ദൃശ്യപ്രകാശത്തിന്റെ പരിധിക്കുള്ളിലുള്ള കാഴ്ച സാധ്യമാക്കുന്ന സാധാരണ "ഒപ്ടിക്കല്‍ ടെലസ്കോപ്പു" കളെക്കാള്‍ ഒരുപടി മുകളിലുള്ള സ്ഥാനം ഉറപ്പാക്കുന്ന മറ്റൊരു പ്രത്യേകതയും "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"നുണ്ട്.

ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യപരിധിയുടെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും തരംഗങ്ങളെ സ്വീകരിക്കാനും തിരിച്ചറിയാനും കഴിയുന്നു എന്നതാണ് ഈ പ്രത്യേകത. അതായത്, ഇന്‍ഫ്രാറെഡ് പരിധിയില്‍നിന്നും അള്‍ട്രാവയലറ്റ് പരിധിയില്‍നിന്നും. മാത്രമല്ല, ഭൗമാന്തരീക്ഷത്തിലൂടെ വിസരണം നടത്തിയെത്തുന്ന പ്രകാശത്തില്‍നിന്നു പ്രതിബിംബം സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാവുന്ന കുഴപ്പം പരിഹരിക്കാനുള്ള ഏറ്റവും നൂതനമായ സംവിധാനവും "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ലുണ്ട്. "അഡാപ്റ്റീവ് ഒപ്റ്റിക്സ് സിസ്റ്റം" എന്നാണ് ഇത് അറിയപ്പെടുന്നത്. 30 മീറ്റര്‍ വ്യാസമുള്ള പ്രകാശകേന്ദ്രീകരണ ദര്‍പ്പണം ഉപയോഗിക്കുന്നത് പ്രതിബിംബ രൂപീകരണത്തില്‍ കൂടുതല്‍ കുഴപ്പം ഉണ്ടാക്കും എന്നതിനാലാണ് കുഴപ്പപരിഹാരത്തിനുള്ള വിപുലമായ ഉപകരണസംവിധാനം ആവശ്യമായിവരുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലയുടെയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാല്‍ടെക്)യുടെയും സംയുക്ത സംരംഭമായി 1990കളുടെ അവസാനത്തിലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"നു തുടക്കമായത്. ഏറ്റവും മികച്ച, ഏറ്റവുമധികം സംവേദനശേഷിയുള്ള ഭൂതല ദൂരദര്‍ശിനി എന്ന ആശയമായിരുന്നു ഇതിനു പിന്നില്‍. റെക്കോഡ് വലുപ്പമായിരുന്നു തുടക്കംമുതല്‍ക്കേ പദ്ധതിയെ ശ്രദ്ധേയമാക്കിയത്. അതിനാല്‍, കലിഫോര്‍ണിയ എക്സ്ട്രീമ്ലി ലാര്‍ജ് ടെലസ്കോപ്പ് എന്നായിരുന്നു ആദ്യകാലങ്ങളില്‍ ഇതിന് പേരു നല്‍കിയത്. 2003ലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" എന്ന പേരുമാറ്റം ഉണ്ടായത്.

ചിലി, മെക്സിക്കോ, മൗനാ കീ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളാണ് ടെലസ്കോപ്പിന്റെ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത്. ഇവയില്‍ നറുക്കെടുപ്പിലൂടെ അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് മൗനാ കീ ആയിരുന്നു. 2008ലാണ്, അമേരിക്കയ്ക്കു പുറത്തുള്ള കനഡയല്ലാതെയുള്ള മറ്റൊരു രാജ്യം "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" പദ്ധതിയില്‍ അംഗമാവുന്നത്. ജപ്പാനായിരുന്നു അത്. 2009ല്‍, ചൈന പദ്ധതിയില്‍ നിരീക്ഷകപദവിയുള്ള അംഗമായി. 2010ല്‍, ഇന്ത്യയിലെ ജ്യോതിശാസ്ത്ര ഗവേഷണസ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്ക് നിരീക്ഷകപദവി ലഭിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റില്‍നിന്നുള്ള ഔദ്യോഗിക അനുമതി ലഭിക്കുകയുണ്ടായില്ല. ആ കടമ്പയും കടന്നാണ്, 2013 ജൂലൈ 25ന് ഇന്ത്യ "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" പദ്ധതിയില്‍ ഔദ്യോഗിക അംഗമായത്.

എന്താണ് തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ് ?
ദൃശ്യപ്രകാശത്തോടൊപ്പം അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് എന്നീ തരംഗദൈര്‍ഘ്യങ്ങളിലുള്ള അദൃശ്യപ്രകാശത്തെയും സ്വീകരിക്കാനാവുന്ന തരത്തിലാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്" സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദര്‍പ്പണം ഉപയോഗിക്കുന്ന തരത്തിലുള്ള ദൂരദര്‍ശിനി കളില്‍ ഏറ്റവും വലുതാണ് "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പ്". ഉപകരണങ്ങളടക്കം "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ന്റെ ഭാരം 2000 ടണ്ണാണ്. (ഇത്രയും ഭാരമേറിയ ഉപകരണസഞ്ചയം ബഹിരാകാശത്ത് നിലയുറപ്പിച്ചിരുന്ന ദൂരദര്‍ശിനികള്‍ക്ക് അപ്രാപ്യമാണ്). കൂടുതല്‍ സംവേദനക്ഷമതയാര്‍ന്ന ഉപകരണങ്ങളുടെ സാന്നിധ്യം, "തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ന് ഹബിള്‍ ടെലസ്കോപ്പിനേക്കാള്‍ 10 മടങ്ങ് കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ ശേഖരിക്കുന്നതിനു സഹായകമാവും.

സ്പന്ദിക്കുന്ന ദൂരദര്‍ശിനി
"തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ്പി"ന്റെ ഏറ്റവും പ്രധാന സവിശേഷത, അതൊരു "സ്പന്ദിക്കുന്ന ദൂരദര്‍ശിനി"യാണെന്നതാണ്. ഭൗമാന്തരീക്ഷത്തിലൂടെ കടന്നെത്തുന്ന പ്രകാശരശ്മികളുടെ വിസരണംമൂലം ദൂരദര്‍ശിനി സൃഷ്ടിക്കുന്ന പ്രതിബിംബത്തിനു സംഭവിക്കുന്ന "വിരൂപണങ്ങള്‍" ഒഴിവാക്കാനായി തയ്യാറാക്കപ്പെട്ട സംവിധാനങ്ങളാണ് ഈ സ്പന്ദിക്കലിന് അടിസ്ഥാനം. 30 മീറ്റര്‍ വ്യാസമുള്ള പ്രകാശകേന്ദ്രീകരണ ദര്‍പ്പണം 492 ചെറുഘടകങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിലെ ഓരോ ഘട്ടത്തിന്റെയും ആകൃതി, ഒരു സെക്കന്‍ഡില്‍ത്തന്നെ അനവധി തവണ വ്യത്യാസപ്പെടുന്ന തരത്തിലാണ്. അന്തരീക്ഷത്തിന്റെ വിസരണസ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, അതീവസംവേദനശേഷിയുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് ഇതു നിയന്ത്രിക്കുന്നത്.

No comments:

Post a Comment