Monday, September 28, 2015

അസ്ട്രോസാറ്റ് - ഇന്ത്യയുടെ ഹബിള്‍

അസ്ട്രോസാറ്റ് - ഇന്ത്യയുടെ ഹബിള്‍

(എന്‍ എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍)



അസ്ട്രോസാറ്റ് (ASTROSAT), ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 28നാണ് അസ്ട്രോസാറ്റിന്റെ വിക്ഷേപണം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ ഒരു ചെറിയ പതിപ്പാണ് അസ്ട്രോസാറ്റ്. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റെയും സംയുക്ത സംരംഭമായിരുന്നു ഹബിള്‍. ഹബിളിനെക്കൂടാതെ രണ്ടു രാജ്യങ്ങള്‍ക്കു മാത്രമേ നിലവില്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ സ്വന്തമായുള്ളൂ: സോവിയറ്റ് റഷ്യക്കും ജപ്പാനും. സ്പേക്ടര്‍ ആര്‍ (Spektr R) എന്നാണ് റഷ്യന്‍ ദൂരദര്‍ശിനിയുടെ പേര്. ജപ്പാന്റേതിന് സുസാക്കു (Suzaku) എന്നും.
2005ലാണ് അസ്ട്രോസാറ്റ് വിക്ഷേപിക്കാനിരുന്നത്. പിന്നീടത് 2010ലേക്ക് മാറ്റിയെങ്കിലും നടന്നില്ല. ദൂരദര്‍ശിനിയില്‍ ഘടിപ്പിക്കേണ്ടുന്ന നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണവും വികസനവും പൂര്‍ത്തിയാകാതിരുന്നതാണ് വിക്ഷേപണം ഇത്രയ്ക്കും നീണ്ടുപോവാനിടയാക്കിയത്. ദ്യശ്യപ്രകാശം മാത്രമല്ല, അള്‍ട്രാവയലറ്റ്മുതല്‍ എക്സ്റേവരെയുള്ള തംരംഗദൈര്‍ഘ്യപരിധിയില്‍പ്പെടുന്ന വിദ്യുത്കാന്തികതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചികവസ്തുക്കളെയേതിനെയും നിരീക്ഷിക്കാന്‍ അസ്ട്രോസാറ്റിനു കഴിയും. 
ഹബിള്‍ ടെലിസ്കോപ്പില്‍പ്പോലും ഇതിനുള്ള സംവിധാനങ്ങളില്ല. ഇതിലൂടെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, ക്വാസാറുകള്‍, വെള്ളക്കുള്ളന്‍മാര്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങിയവയെ ഒരേസമയം നിരീക്ഷിക്കാന്‍ അസ്ട്രോസാറ്റിനു കഴിയും. ഈ കഴിവുകള്‍ക്കു പകരംവയ്ക്കാന്‍ നാസയുടെ കൈവശം പോലും ഹബിളിന്റെ പിന്‍ഗാമിയായി 2018ല്‍ വിക്ഷേപിക്കാനിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പ് മാത്രമേയുള്ളൂ.
ആറ് നിരീക്ഷണോപകരണങ്ങള്‍ അസ്ട്രോസാറ്റിലുണ്ട്. ഇന്ത്യയിലെ വിവിധ ഗവേഷണസ്ഥാപനങ്ങളാണ് ഇവ നിര്‍മിച്ചത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ്, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇതില്‍ പങ്കെടുത്തത്. ഇവകൂടാതെ, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണവിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഇതിനായുള്ള ഗവേഷണങ്ങളില്‍ പങ്കെടുത്തിരുന്നു.
രണ്ട് വിദേശരാജ്യങ്ങളില്‍നിന്നുള്ള നിരീക്ഷണോപകരണങ്ങളും അസ്ട്രോസാറ്റിലുണ്ട്: കനേഡിയന്‍ സ്പെയ്സ് സെന്ററില്‍നിന്നുള്ള ഒരെണ്ണവും ബ്രിട്ടനിലെ ലെയ്സെസ്റ്റര്‍ സര്‍വകലാശാല നിര്‍മിച്ച മറ്റൊരെണ്ണവും. അസ്ട്രോസാറ്റിനൊപ്പം വിദേശരാജ്യങ്ങളുടേതായ ആറ് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ വിക്ഷേപണത്തിന് എത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇന്തോനേഷ്യയില്‍നിന്നും മറ്റൊരെണ്ണം കനഡയില്‍നിന്നും ബാക്കി നാലെണ്ണം അമേരിക്കയില്‍ നിന്നുമാണ്. ഇതാദ്യമായാണ് ഉപഗ്രഹ വിക്ഷേപണത്തിനായി അമേരിക്ക ഇന്ത്യയെ ആശ്രയിക്കുന്നത്. അതേസമയം, അമേരിക്കയുടേതായ നിരീക്ഷണോപകരണങ്ങളൊന്നും അസ്ട്രേസാറ്റിലല്ലെന്നതും ശ്രദ്ധേയമാണ്.
178 കോടിയാണ് അസ്ട്രോസാറ്റിന്റെ മൊത്തം നിര്‍മാണച്ചെലവ്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കി (പിഎസ്എല്‍വി സി 34)ളാണ് ഉപഗ്രഹവിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഭഭൂമിയോട് താരതമ്യേന അടുത്തുള്ള ഭ്രമണപഥത്തിലേക്കാകും അസ്ട്രോസാറ്റ് അവരോധിക്കപ്പെടുന്നത്, 650കിലോമീറ്റര്‍ ഉയരത്തില്‍. 2016 സെപ്തംബര്‍മുതല്‍ക്കേ അസ്ട്രോസാറ്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവൂ.
എന്തുകൊണ്ട് അസ്ട്രോസാറ്റ്ചിലതരം പ്രാപഞ്ചികവസ്തുക്കളില്‍നിന്നുള്ള വിദ്യുത്കാന്തികതരംഗങ്ങള്‍ ഉയര്‍ന്ന ഊര്‍ജവാഹികളാണ്. എന്നാല്‍ ഇവയ്ക്ക് തരംഗദൈര്‍ഘ്യം വളരെ കുറവാണ്. ഇതുകാരണം ഇവയ്ക്ക് ഭൗമാന്തരീക്ഷത്തിന്റേതായ കട്ടിയേറിയ കരിമ്പടത്തെ മുറിച്ചുകടന്ന് ഭൂമിയിലെത്താന്‍ കഴിയില്ല. ഇക്കാരണത്താല്‍ ഭഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് നോക്കുന്ന ഒരാള്‍ക്ക് ഇവ എവിടെ നിന്നുവരുന്നു എന്ന് തിരിച്ചറിയാനാവില്ല. അതായത് അവയുടെ സ്രോതസ്സുകളെയൊന്നും ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ കാണുകയില്ലെന്ന് സാരം. അതുകൊണ്ടാണ്, ഭൗമാന്തരീക്ഷത്തിന് പുറത്ത് ഭ്രമണംചെയ്യുന്ന ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ച ദൂരദര്‍ശിനികള്‍ ഉപയോഗിക്കേണ്ടിവരുന്നത്.
എന്നാല്‍, പ്രപഞ്ചത്തില്‍ റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഖഗോളവസ്തുക്കളുമുണ്ട്. തരംഗദൈര്‍ഘ്യം കൂടുതലുള്ള ഇവ ഭൗമാന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ ശേഷിയുള്ളവയാണ്. ഭഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഏറ്റവും കാര്യക്ഷമതയേറിയ (ശക്തിയേറിയ) ദൂരദര്‍ശിനികളെല്ലാം റേഡിയോ ടെലിസ്കോപ്പുകളാവുന്നതും ഇതുകൊണ്ടാണ്.
- See more at: http://deshabhimani.com/news-special-kilivathil-latest_news-502923.html#sthash.RvTT2qwy.dpuf

അസ്‌ട്രോസാറ്റ്: പ്രപഞ്ചത്തിലേക്ക് തുറക്കുന്ന ഇന്ത്യന്‍ കണ്ണ്

അസ്‌ട്രോസാറ്റ്: പ്രപഞ്ചത്തിലേക്ക് തുറക്കുന്ന ഇന്ത്യന്‍ കണ്ണ്

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്‌കോപ്പാണ് അസ്‌ട്രോസാറ്റ്. വിദൂരഗാലക്‌സികള്‍ മുതല്‍ തമോഗര്‍ത്തങ്ങള്‍ വരെ നിരീക്ഷിക്കാന്‍ ടെലസ്‌കോപ്പിനാകും

ASTROSATബഹിരാകാശ നിരീക്ഷണപേടകമായ അസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ, അഭിമാനാര്‍ഹമായ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ് ഇന്ത്യ.  അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പ് വിക്ഷേപിച്ച രാജ്യമായി ഇന്ത്യ മാറി. 
1513 കിലോഗ്രാം ഭാരമുള്ള അസ്‌ട്രോസാറ്റ് ( ASTROSAT )  ഭൂമധ്യരേഖാപ്രദേശത്ത് ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നീരീക്ഷണം നടത്തുക. ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂരിലെ 'മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സി'ന് ( MOX ) ആണ് അസ്‌ട്രോസാറ്റിന്റെ നിയന്ത്രണം.
പത്തുവര്‍ഷമെടുത്ത് ഐഎസ്ആര്‍ഒ വികസിപ്പിച്ച അസ്‌ട്രോസാറ്റ് അഞ്ചുവര്‍ഷം ഭ്രമണപഥത്തില്‍ സഞ്ചരിച്ച് പ്രപഞ്ചനിരീക്ഷണം നടത്തും.
ബാംഗ്ലൂരിലെ 'ഐഎസ്ആര്‍ഒ സാറ്റ്‌ലൈറ്റ് സെന്ററി'ല്‍ ( ISRO Satellite Centre ) മാസങ്ങള്‍ക്ക് മുമ്പുതന്നെ അസ്‌ട്രോസാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് നടത്തേണ്ട ടെസ്റ്റുകള്‍ അതിന് ശേഷം പൂര്‍ത്തിയാക്കി. 
വിദൂര ഗാലക്‌സികളും എക്‌സ്‌റേ ഉറവിടങ്ങളും തമോഗര്‍ത്തങ്ങളും മുതല്‍ നക്ഷത്രജനനങ്ങള്‍ വരെ നിരീക്ഷിക്കാന്‍ ശേഷിയുള്ള അഞ്ച് പേലോഡുകള്‍ (നിരീക്ഷണോപകരണങ്ങള്‍) അസ്‌ട്രോസാറ്റിലുണ്ട്. 'മിനി ഹബ്ബിള്‍ ടെലസ്‌കോപ്പ്' എന്ന് അസ്‌ട്രോസാറ്റിനെ പലരും വിശേഷിപ്പിക്കുന്നു. ആ വിശേഷണം അര്‍ഹിക്കുന്നത്ര ക്ഷമതയേറിയ ഒബ്‌സര്‍വേറ്ററിയാണ് അസ്‌ട്രോസാറ്റ്. 
വൈദ്യുതകാന്തിക സ്‌പെക്ട്രത്തിലെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ അസ്‌ട്രോസാറ്റിന് ശേഷിയുണ്ട്. അള്‍ട്രാവയലറ്റിലും ദൃശ്യപ്രകാശത്തിലും ഉന്നതോര്‍ജ എക്‌സ്‌റേ തരംഗങ്ങളിലും നിരീക്ഷണം സാധ്യമാകും. ഇത്രയ്ക്ക് വൈവിധ്യമാര്‍ന്ന വിധം പ്രപഞ്ചനിരീക്ഷണം സാധ്യമാക്കുന്ന അധികം ടെലസ്‌കോപ്പുകള്‍ ഇന്ന് ലോകത്തില്ല. 
ASTROSAT
അസ്‌ട്രോസാറ്റ് എന്താണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ വിവരിക്കുന്നത് ഇങ്ങനെ-
1. ന്യൂട്രോണ്‍ താരവും തമോഗര്‍ത്തവും ഉള്‍പ്പെട്ട ദന്ദ്വനക്ഷത്ര സംവിധാനങ്ങളിലെ ഉന്നതോര്‍ജ പ്രക്രിയ മനസിലാക്കുക
2. ന്യൂട്രോണ്‍ താരങ്ങളുടെ കാന്തികമണ്ഡലം നിര്‍ണയിക്കുക
3. നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയ്ക്ക് വെളിയില്‍ നക്ഷത്രങ്ങള്‍ പിറക്കുന്ന പ്രദേശങ്ങളെക്കുറിച്ച് പഠിക്കുക. നക്ഷത്രസംവിധാനങ്ങളിലെ ഉന്നതോര്‍ജ പ്രക്രിയകള്‍ അടുത്തറിയുക.
4. വിദൂരപ്രപഞ്ചത്തില്‍ ഹൃസ്വവേളയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ എക്‌സ്‌റേ ഉറവിടങ്ങള്‍ കണ്ടെത്തുക.
5. അള്‍ട്രാവയലറ്റ് തരംഗദൈര്‍ഘ്യപരിധിയില്‍ പ്രപഞ്ചത്തിന്റെ ഡീപ് ഫീല്‍ഡ് സര്‍വ്വെ നടത്തുക.
 
അസ്‌ട്രോസാറ്റിന്റെ സേവനം ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല, ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള മിക്ക സ്‌പേസ് ടെലസ്‌കോപ്പുകള്‍ക്കുമില്ലാത്ത ചില സവിശേഷതകളുള്ള നിരീക്ഷണപേടകമാണ് അസ്‌ട്രോസാറ്റ്, അതിനാല്‍ അതിന് താരപദവി തന്നെ നേടാനാകുമെന്ന് 'നേച്ചര്‍ ജേര്‍ണല്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
'ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു വലിയ മുന്നേറ്റമാണിത്' -സാന്റാ ബര്‍ബറയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഹെന്‍ട്രി യാങ് പറഞ്ഞതായി നേച്ചര്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാവായിയിലെ മൗന കിയയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 'തേര്‍ട്ടി മീറ്റര്‍ ടെലസ്‌കോപ്പ്' ( TMT) പദ്ധതിയുടെ നേതൃത്വം യാങിനാണ്. 
അന്തരീക്ഷം തടസ്സമാകാതിരിക്കാന്‍ 
ഭൂപ്രതലത്തില്‍നിന്ന് പ്രപഞ്ചനിരീക്ഷണം നടത്തുന്ന ടെലസ്‌കോപ്പുകളും നിരീക്ഷണാലയങ്ങളും രാജ്യത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. പുണെയ്ക്കടുത്തുള്ള 'ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പ്' ( Giant Metrewave Radio Telescope ), ലഡാക്കിലെ തണുപ്പില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി' ( Indian Astronomical Observatory ) തുടങ്ങിയ ഉദാഹരണം. 
റേഡിയോ തരംഗങ്ങളുടെയും ഇന്‍ഫ്രാറെഡ് വികിരണങ്ങളുടെയും തരംഗപരിധിയില്‍ വാനനിരീക്ഷണം നടത്താന്‍ മേല്‍പ്പറഞ്ഞ ടെലസ്‌കോപ്പുകള്‍ക്ക് സാധിക്കും. എന്നാല്‍, ഉയര്‍ന്ന ആവര്‍ത്തിയുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളും എക്‌സ്‌റേകളും ഉന്നതോര്‍ജ കിരണങ്ങളാണ്. അവയെ ഭൗമാന്തരീക്ഷം ആഗിരണം ചെയ്യും. അതിനാല്‍, ഭൂപ്രതലത്തില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളുപയോഗിച്ച് ഉന്നതോര്‍ജ പരിധിയില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുക സാധ്യമല്ല. അവിടെയാണ് ബഹിരാകാശ ടെലസ്‌കോപ്പിന്റെ പ്രസക്തി. 
പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.
സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമായ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചിട്ട് കാല്‍നൂറ്റാണ്ട് തികഞ്ഞത് അടുത്തയിടെയാണ്.
സ്പിറ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ ഇന്ത്യയ്ക്കും ബഹിരാകാശ ടെലസ്‌കോപ്പ് സ്വന്തമാകുമ്പോള്‍, ഇത്രകാലവും നാസയുടെയും യൂറോപ്യന്‍ യൂണിയന്റെയും സ്‌പേസ് ടെലസ്‌കോപ്പുകളെ ആശ്രയിച്ചിരുന്ന ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ആ പരാധീനതയില്‍നിന്ന് മോചനമാവുകയാണ്. 
എക്‌സ്‌റേ പഠനങ്ങളും, അള്‍ട്രാവയലറ്റ് പഠനങ്ങളും നടത്തുന്നതില്‍ ഇത്രകാലവും ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ പിന്നിലായിരുന്നതായി, പൂണെയില്‍ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിലെ ( IUCAA ) ഗവേഷകനും അസ്‌ട്രോസാറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളിയുമായ സോമക് റേചൗധരി സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പ് ഇല്ലാതിരുന്നതാണ് അതിന് കാരണം. 
ASTROSAT
അഞ്ച് ഉപകരണങ്ങള്‍, അപാര സാധ്യതകള്‍ 
നക്ഷത്രഭൗതികത്തിലെ ( Astrophysics ) വ്യത്യസ്ത പ്രക്രിയകളെയും പ്രതിഭാസങ്ങളെയും കുറിച്ച് ആഴത്തില്‍ അവബോധം ലഭിക്കാന്‍ സഹായിക്കുന്ന നിരീക്ഷണോപകരണങ്ങളാണ് (പേലോഡുകള്‍) അസ്‌ട്രോസാറ്റിലുള്ളതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. വിദൂര സ്രോതസ്സുകളില്‍നിന്നെത്തുന്ന ദൃശ്യപ്രകാശത്തെയും അള്‍ട്രാവയലറ്റ്, എക്‌സ് കിരണങ്ങളെയും ഈ ഉപകരണങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഭൂമിയിലെത്തിക്കും. 
വൈദ്യുതകാന്തിക വര്‍ണരാജിയിലെ ദൃശ്യപ്രകാശ പരിധിയെയും അള്‍ട്രാവയലറ്റ് പരിധികളെയും നിരീക്ഷിക്കാന്‍ ശേഷിയുള്ള 'അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ്' ( UVIT ) ആണ് അസ്‌ട്രോസാറ്റിലെ ഒരു നിരീക്ഷണോപകരണം. 'ലാര്‍ജ് ഏരിയ എക്‌സ്‌റേ പ്രൊപ്പോര്‍ഷണല്‍ സെന്റര്‍' ( LAXPC ) ആണ് മറ്റൊന്ന്. വ്യത്യസ്ത പ്രാപഞ്ചിക സ്രോതസ്സുകളില്‍നിന്നുള്ള എക്‌സ്‌റേ വരവിന്റെ വ്യതിയാനം കണക്കാക്കുകയാണ് ഈ ഉപകരണം ചെയ്യുക.
x
വിദൂര വസ്തുക്കളില്‍നിന്നെത്തുന്ന നിന്നെത്തുന്ന മൃദു എക്‌സ്‌റേ വര്‍ണരാജിക്ക് ( 0.3-8 keV range ) വ്യത്യസ്ത സമയങ്ങളിലുണ്ടാകുന്ന വ്യതിയാനം പഠിക്കാനുള്ള 'സോഫ്റ്റ് എക്‌സ്‌റേ ടെലസ്‌കോപ്പ്' ( SXT ) ആണ് അസ്‌ട്രോസാറ്റിലെ മൂന്നാമത്തെ ഉപകരണം. ഉന്നതോര്‍ജ എക്‌സ്‌റേ പരിധി ( 10-100 keV range ) നിരീക്ഷിക്കാനുള്ള ഉപകരണമാണ് 'കാഡ്മിയം സിന്‍ക് ടെല്ലുറൈഡ് ഇമേജര്‍' ( CZTI ).
നെ
നക്ഷത്രദിന്ദ്വങ്ങളിലും മറ്റുമുള്ള ശക്തിയേറിയ എക്‌സ്‌റേ ഉറവിടങ്ങള്‍ കണ്ടെത്താന്‍ ആകാശസര്‍വ്വേ നടത്തുക എന്നതാണ് അഞ്ചാമത്തെ ഉപകരണമായ 'സ്‌കാനിങ് സ്‌കൈ മോണിറ്ററി'ന്റെ ( SSM ) ദൗത്യം. ഹൃസ്വവേളയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ എക്‌സ്‌റേ ഉറവിടങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ഉപകരണമാണ് സഹായിക്കുക.
ഇത്രയും വൈവിധ്യമാര്‍ന്ന തരംഗദൈര്‍ഘ്യങ്ങളില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശേഷിയുള്ള അധികം ബഹിരാകാശ പേടകങ്ങള്‍ നിലവിലില്ല-ബാംഗ്ലൂരില്‍ ഐഎസ്ആര്‍ഒയുടെ സാറ്റ്‌ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ മൈല്‍സ്വാമി അണ്ണാദുരൈ അറിയിക്കുന്നു. 'അതാണ് അസ്‌ട്രോസാറ്റിന്റെ ശക്തി'. 
തമോഗര്‍ത്തങ്ങളെയും നക്ഷത്രക്കൂട്ടങ്ങളെയും മറ്റ് പ്രാപഞ്ചിക പ്രതിഭാസങ്ങളെയും, ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ വ്യത്യസ്ത വര്‍ണരാജിയില്‍ നിരീക്ഷിച്ചാലേ കൃത്യമായ വിവരങ്ങള്‍ കിട്ടൂ. 'അസ്‌ട്രോസാറ്റിലെ എല്ലാ പേലോഡുകളും കൂടി കണക്കിലെടുത്താല്‍, ലോകത്ത് ഇന്നുവരെ ഒരു ബഹിരാകാശ നിരീക്ഷണാലയത്തിനും ഇത്രയും കവറേജ് സാധ്യമായിട്ടില്ല' - അണ്ണാദുരൈ പറയുന്നു. 
എക്‌സ്‌റേ നിരീക്ഷണത്തിന്റെ കാര്യത്തിലാണ് അസ്‌ട്രോസാറ്റ് ശരിക്കും വ്യത്യസ്തമാകുന്നത്. നിലിവിലുള്ള എക്‌സ്‌റേ സ്‌പേസ് ടെലസ്‌കോപ്പുകളെല്ലാം, ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളെ ആഴത്തില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. വൈവിധ്യമാര്‍ന്ന ആകാശപ്രതിഭാസങ്ങളെ ആഴത്തിലറിയാനുള്ള എക്‌സ്‌റേ നിരീക്ഷണപരിധി അവയ്ക്കില്ല എന്നതാണ് കാരണം. 
അസ്‌ട്രോസാറ്റ് അക്കാര്യത്തില്‍ മറ്റെല്ലാ ബഹിരാകാശ ടെലസ്‌കോപ്പുകളെയും കടത്തിവെട്ടുന്നു. അതുകൊണ്ടാണ്, അസ്‌ട്രോസാറ്റിന് താരപദവി ശാസ്ത്രലോകം നല്‍കുന്നതും (വിവരങ്ങള്‍ക്ക് കടപ്പാട്: ISRO, Nature, Sept.24, 2015. ചിത്രങ്ങള്‍: ISRO). 
http://www.mathrubhumi.com/technology/science/astrosat-indian-space-observatory-mini-hubble-telescope-indian-space-research-organisation-isro-malayalam-news-1.561728

ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം; ഇന്ത്യ വീണ്ടും ഉയരങ്ങളില്‍

ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം; ഇന്ത്യ വീണ്ടും ഉയരങ്ങളില്‍

രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്.

ബെംഗളുരു:  ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ്  വിക്ഷേപണം വിജയം.
രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്. 
ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ ജപ്പാന്‍ എന്നിവയ്ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി
അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്താന്‍ ശേഷിയുള്ള ബഹിരാകാശ ടെലസ്‌കോപ്പാണ് അസ്‌ട്രോസാറ്റ്.
ഇന്തൊനീഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങള്‍ വീതവും യു.എസിന്റെ നാല് നാനോ ഉപഗ്രഹവുമാണ് ആസ്‌ട്രോസാറ്റിനൊപ്പം വിക്ഷേപിച്ചത്.
1513 കിലോഗ്രാം ഭാരമുള്ള അസ്‌ട്രോസാറ്റിന്‌ അഞ്ചുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.
http://www.mathrubhumi.com/news/india/malayalam/astrosat-india-touches-the-stars-isro-pslv-30-c-malayalam-news-1.561738

ലോകത്തെ വിസ്മയിപ്പിച്ച് സൂപ്പര്‍മൂണ്‍

ലോകത്തെ വിസ്മയിപ്പിച്ച് സൂപ്പര്‍മൂണ്‍





സുപ്പര്‍ മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചു വന്ന അപൂര്‍വ്വകാഴ്ചക്ക്  ലോകം സാക്ഷിയായി. ഇതിനുമുമ്പ് ഇത്തരത്തില്‍ ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ച് വന്നത് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982-ലാണ്. 
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സാധരണകാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികള്‍ ചന്ദ്രന് ചുവപ്പ് നിറം നല്‍കും. 
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം  പൂര്‍ണമായും ദൃശ്യമായി.  കേരളത്തിലും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു ആകാശം മേഘാവൃതമായിരുന്നതിനാല്‍ തിരുവന്തപുരത്ത് ഭാഗികമായി മാത്രമേ ചന്ദ്രനെ ദര്‍ശിക്കാന്‍ സാധിച്ചുള്ളൂ.
ഇനി ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ആകാശവിസ്മയം ദൃശ്യമാകണമെങ്കില്‍ 2033 വരെ കാത്തിരിക്കണം. 115 വര്‍ഷത്തിനിടെ നാലുതവണ മാത്രമാണ് ഇത്തരത്തില്‍ ഒരു ആകാശ വിസ്മയം സംഭവിച്ചിട്ടുള്ളത്.
http://www.mathrubhumi.com/news/world/malayalam/super-moon-malayalam-news-1.561682

Saturday, August 1, 2015

അന്യഗ്രഹജീവന്‍ തേടാന്‍ ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്‌കോപ്പ്

അന്യഗ്രഹജീവന്‍ തേടാന്‍ ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്‌കോപ്പ്


നിര്‍മാണം പുരോഗമിക്കുന്ന ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്‌കോപ്പ്‌


ബെയ്ജിങ്: അന്യഗ്രഹങ്ങളിലെ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ രൂപകല്‍പന ചെയ്ത ലോകത്തെ ഏറ്റവുംവലിയ റേഡിയോ ടെലിസ്‌കോപ്പിന്റെ (ബഹിരാകാശത്ത് നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഉപകരണം) അവസാനഘട്ട നിര്‍മാണം ചൈന വേഗത്തിലാക്കി. 2011 മാര്‍ച്ചില്‍ തുടങ്ങിയ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാവും. 

കെപ്ലര്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നാസ ഭൂമിയ്ക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതിനു പിന്നാലെയാണ് ചൈന നിര്‍മാണം വേഗത്തിലാക്കിയത്. 1400 പ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടെത്തിയത് കെപ്ലര്‍ 42 ബി ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ്. ഈ വാര്‍ത്ത പുറത്തുവന്ന ഉടനെയാണ് ഭീമന്‍ ടെലിസ്‌കോപിന്റെ സംയോജനപ്രക്രിയ തുടങ്ങിയതായി ചൈന അറിയിച്ചത്. 

ഗുയിസോവു പ്രവിശ്യയില്‍ ഒരുങ്ങുന്ന ടെലിസ്‌കോപ്പിന് 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്. ടെലിസ്‌കോപ്പിലെ 500 മീറ്റര്‍ വ്യാസമുള്ള 4,450 ത്രികോണ പാനലുകള്‍കൊണ്ട് നിര്‍മിച്ച റിഫ്ലൂക്ടറിന്റെ സംയോജനപ്രക്രിയയാണ് സങ്കേതികവിദഗ്ധര്‍ തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ 'ഫാസ്റ്റ്' (ഫൈവ് ഹണ്‍ഡ്രഡ് മീറ്റര്‍ അപെര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ്) എന്ന് പേരുള്ള ടെലിസ്‌കോപ്പായിരിക്കും ലോകത്തിലെ ഏറ്റവുംവലിയ ടെലിസ്‌കോപ്പ്. 300 മീറ്റര്‍ വ്യാസമുള്ള പ്യൂര്‍ട്ടോറിക്കോ വാനനിരീക്ഷണ കേന്ദ്രത്തിലുള്ള ടെലിസ്‌കോപ്പിനെയാണ് ഫാസ്റ്റ് മറികടക്കുക. 

പൂര്‍ത്തിയായ റേഡിയോ ടെലിസ്‌കോപ്പ് - ചിത്രകാരന്റെ ഭാവനയില്‍


പ്രപഞ്ചശബ്ദങ്ങളെ കാതോര്‍ത്ത് അര്‍ത്ഥവത്തായ റേഡിയോ സന്ദേശങ്ങളാക്കി മാറ്റുന്ന സൂക്ഷ്മസംവേദിയായ ചെവി പോലെയാണ് റേഡിയോ ടെലിസ്‌കോപ്പ് പ്രവര്‍ത്തിക്കുക. ഇടിമുഴക്കത്തിനിടെ ചീവീടിന്റെ ശബ്ദം വേര്‍തിരിച്ചറിയുന്നത് പോലയാണിതിന്റെ പ്രവര്‍ത്തനം- ഫാസ്റ്റ് പ്രോജക്ടിലെ മുഖ്യ ശാസ്ത്രകാരന്‍ നാന്‍ റെന്‍ഡോങ് പറഞ്ഞു. 

പുതിയ ടെലിസ്‌കോപ്പ് ചൈനീസ് ശാസ്ത്രജ്ഞരുടെ ബഹിരാകാശ നിരീക്ഷണശേഷി വന്‍തോതില്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദൂരത്ത് നിന്നുള്ളതും ദുര്‍ബലവുമായ റേഡിയോസന്ദേശങ്ങള്‍പോലും ഇതിന് തിരിച്ചറിയാനാവും. ആകാശ ഗംഗയുടെ പുറത്ത് ജീവസാന്നിധ്യം തേടാനും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുമെന്ന് ചൈനീസ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടര്‍ജനറല്‍ വു സിയാങ്പിങ് പറഞ്ഞു. 

1.6 കി.മീ. ചുറ്റളവുള്ള ടെലിസ്‌കോപ്പ് ചുറ്റിനടന്ന് കാണാന്‍തന്നെ 40 മിനിറ്റ് വേണം. ഇതിന്റെ ഭീമന്‍ ഡിഷ് ഗ്യുയിസോവുവിന്റെ തെക്കന്‍പ്രദേശത്തെ കോപ്പ പോലുള്ള താഴ് വരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ പട്ടണമോ നഗരമോ ഇല്ലാത്ത പ്രദേശമാണിത്.

http://www.mathrubhumi.com/technology/science/radio-telescope-largest-radio-telescope-china-hunt-for-alien-life-radio-astronomy-extraterrestrial-intelligence-five-hundred-meter-aperture-spherical-telescope-fast-guizhou-province-science-564154/

ഭൂമിയെക്കാള്‍ വലിയൊരു ശിലാഗ്രഹം; 21 പ്രകാശവര്‍ഷമകലെ

ഭൂമിയെക്കാള്‍ വലിയൊരു ശിലാഗ്രഹം; 21 പ്രകാശവര്‍ഷമകലെ


പുതിയതായി കണ്ടെത്തിയ ശിലാഗ്രഹം ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/JPL-Caltech


സൗരയൂഥത്തിനപ്പുറം കണ്ടെത്തിയതില്‍ ഏറ്റവും അടുത്തുള്ള ശിലാഗ്രഹത്തിന്റെ സാന്നിധ്യം നാസയുടെ സ്പിറ്റ്‌സര്‍ ടെലിസ്‌കോപ്പ് സ്ഥിരീകരിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഭാവിപഠനത്തിന് പറ്റിയ ലക്ഷ്യസ്ഥാനമാണതെന്ന് കരുതപ്പെടുന്നു. 

HD 219134b എന്ന് പേരിട്ടിട്ടുള്ള അന്യഗ്രഹം, ഭൂമിയില്‍നിന്ന് 21 പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. മാതൃനക്ഷത്രത്തോട് വളരെ അടുത്താണതിന്റെ ഭ്രമണപഥം. അതിനാല്‍ അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയില്ല. 

അന്യഗ്രഹത്തിന്റെ മാതൃനക്ഷത്രത്തെ, ഇരുട്ടുള്ള രാത്രിയില്‍ ധ്രുവനക്ഷത്രത്തിന് സമീപം കാസിയോപ്പിയ താരഗണത്തില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും. 

മാത്രമല്ല, മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതായി (സംതരണം സംഭവിക്കുന്നതായി) നിരീക്ഷിക്കുന്ന ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്യഗ്രഹവും HD 219134b ആണ്. അതിനാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് അത് വഴിതുറക്കുന്നു. 

ഇത്തരമൊരു അന്യഗ്രഹം ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം സ്വര്‍ണസമ്മാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വരും പതിറ്റാണ്ടുകളില്‍ ഏറ്റവും വ്യാപകമായി നിരീക്ഷിക്കപ്പെടാന്‍ പോകുന്ന അന്യഗ്രഹങ്ങളിലൊന്നാണിത്-യു.എസില്‍ പസദേനയില്‍ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) യിലെ സ്പിറ്റ്‌സര്‍ ദൗത്യ ശാസ്ത്രജ്ഞന്‍ മൈക്കല്‍ വെര്‍ണര്‍ നാസയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ശിലാഗ്രഹമായ HD 219134b മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യം, ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/JPL-Caltech


സ്പിറ്റ്‌സര്‍ സ്ഥിരീകരിച്ച അന്യഗ്രഹം ആദ്യം കണ്ടെത്തിയത് കാനറി ദ്വീപുകളിലുള്ള ഗലീലിയോ നാഷണല്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് താമസിയാതെ 'അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിക്കും. 

നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന് പഠിക്കാന്‍ പറ്റിയ ഒന്നായിരിക്കും ഈ അന്യഗ്രഹമെന്ന്, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ ജനീവ ഒബ്‌സര്‍വേറ്ററിയിലെ അറ്റി മോട്ടലേബി പറഞ്ഞു. 

'മിക്ക അന്യനക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. അതുവെച്ചു നോക്കിയാല്‍ ഇതൊരെണ്ണം നമ്മുടെ തൊട്ടയല്‍പ്പക്കത്താണുള്ളത്' -പഠനസംഘത്തിലുള്‍പ്പെട്ട കേംബ്രിഡ്ജിലെ ലാര്‍സ് എ.ബുക്ക്ഹാവ് പറഞ്ഞു.

നമുക്ക് ഏറ്റവും അടുത്ത് കണ്ടെത്തിയിട്ടുള്ള അന്യഗ്രഹം 14.8 പ്രകാശവര്‍ഷമകലെയുള്ള GJ674b ആണ്. പക്ഷേ, അത് ശിലാഗ്രഹമാണോ വാതകഭീമനാണോ എന്ന് മനസിലാക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. 

http://www.mathrubhumi.com/technology/science/spitzer-space-telescope-rocky-planet-exoplanet-astronomy-nasa-planet-hd-219134b-565362/