Wednesday, December 26, 2012

റെക്കോഡുകളുമായി സുനിത വില്യംസ്

റെക്കോഡുകളുമായി സുനിത
ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

രണ്ടാം ബഹിരാകാശദൗത്യം കഴിഞ്ഞ് സുനിതാവില്യംസ് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ ബഹിരാകാശചരിത്രത്തില്‍ വീണ്ടും റെക്കോഡുകളുടെ പൂമഴ. നവംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വനിതാ കമാന്‍ഡര്‍ പദവി ഒഴിഞ്ഞ സുനിതാ വില്യംസ് 19ന് കസാഖ്സ്ഥാനില്‍ തിരിച്ചെത്തി. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു കഴിഞ്ഞ വനിത, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്തു നടന്ന വനിത എന്നീ സ്വന്തം റെക്കോഡുകളുടെ തിളക്കം കൂട്ടിയ ഇന്തോ-അമേരിക്കന്‍ വംശജ സുനിത, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വനിത എന്ന റെക്കോഡും ഇത്തവണ സ്വന്തമാക്കി. ഭൂമിയില്‍നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിരുന്ന ഇത്തവണത്തെ ഒളിമ്പിക്സ് വീക്ഷിക്കുന്നതിനും ട്രയാത്ലണില്‍ (ഓട്ടം, ബൈക്കിങ്, നീന്തല്‍) പങ്കെടുക്കുന്നതിനും കഴിഞ്ഞ വനിത, ബഹിരാകാശത്തുനിന്ന് യു-ട്യൂബ് സ്പേസ് ലാബ്വഴി നേരിട്ട് അഭിമുഖം നടത്തുകയും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസ നേരുകയും ചെയ്ത ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ഇന്ത്യ പദ്മഭൂഷണ്‍ നല്‍കി ആദരിച്ച വിദേശപൗരത്വമുള്ള വനിത, യുഎസ് നാവികസേനാ അവാര്‍ഡ് രണ്ടുതവണ ലഭിച്ച വനിത, മറൈന്‍ ക്രോപ്സ് അവാര്‍ഡും ഹ്യൂമാനിട്ടേറിയന്‍ സര്‍വീസ് മെഡലും ലഭിച്ച ആദ്യ വനിത, ഭറഷ്യയുടെ മെറിറ്റ് ഓഫ് സ്പേസ് എക്പ്ലൊറേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ അമേരിക്കന്‍ വനിത... ഇങ്ങനെ നീളുന്നു സുനിതയുടെ റെക്കോഡുകള്‍.

യുഎസ് നാവികസേനയില്‍ ക്യാപ്റ്റന്‍പദവിയുള്ള സുനിത 2012 ജൂലൈ ഒന്നിനു പുറപ്പെട്ട ബഹിരാകാശ ദൗത്യത്തിന്റെ ഫ്ളൈറ്റ് എന്‍ജിനിയറായിരുന്നു. റഷ്യന്‍ കോസ്മോനോട്ട് യൂറി മലെന്‍ചെങ്കോയും ജപ്പാനില്‍നിന്നുള്ള അകിഹിതോ ഹോഷിഡെയും ഈ യാത്രയില്‍ സുനിതയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍സ്ഥാനം ഏറ്റെടുത്തതോടെ ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ വനിത എന്ന ബഹുമതിയും സുനിത വില്യംസിനായി. (2007ല്‍ ഈ പദവി അലങ്കരിച്ച അമേരിക്കയുടെ പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത). 1965 സെപ്തംബര്‍ 19ന് യുഎസിലെ ഓഹിയോ സ്റ്റേറ്റിലുള്ള യൂക്ലിഡ് പ്രവിശ്യയിലാണ് സുനിത ജനിച്ചത്. ഗുജറാത്തില്‍നിന്നുള്ള പ്രശസ്തനായ ന്യൂറോളജിസ്റ്റ് ദീപക് പാണ്ഡ്യയാണ് സുനിതയുടെ അച്ഛന്‍. അമ്മ സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയും. മസാച്ചുസെറ്റ്സിലെ നീഥാം ഹൈസ്കൂളിലായിരുന്നു സുനിതയുടെ വിദ്യാഭ്യാസം തുടങ്ങിയത്.

1987ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍നിന്ന് ഭഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ സുനിത പിന്നീട് 1995ല്‍ ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിങ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. 1987ല്‍ നേവല്‍ കോസ്റ്റല്‍ സിസ്റ്റം കമാന്‍ഡില്‍ ഡൈവിങ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച സുനിത, 1989 ജൂലൈയില്‍ നേവല്‍ ഏവിയേറ്ററായി സ്ഥാനക്കയറ്റം നേടി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ പ്രത്യേക പരിശീലനം കരസ്ഥമാക്കുകയും 1992ല്‍ ഇതേ വിഭാഗത്തില്‍ ഓഫീസര്‍-ഇന്‍-ചാര്‍ജായി നിയമിക്കപ്പെടുകയും ചെയ്തു. ഈ കാലയളവില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ മേഖലകളില്‍ ദുരിതാശ്വാസ ദൗത്യത്തില്‍ സുനിതയും പങ്കെടുത്തു. 1993 മുതല്‍ അമേരിക്കയിലെ നിരവധി ടെസ്റ്റ് പൈലറ്റ് സ്കൂളുകളില്‍ പരിശീലകയായി സേവനമനുഷ്ഠിച്ച സുനിത, 3000 മണിക്കൂര്‍ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പരിശീലന പറക്കല്‍ നിര്‍വഹിച്ചിട്ടുമുണ്ട്. 1998 ജൂണിലാണ് സുനിത വില്യംസ് നാസയിലെത്തുന്നത്. 2008 ആയപ്പോഴേക്കും നാസയുടെ അസ്ട്രോനോട്ട് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് പദവിയിലെത്തി. എസ്ടിഎസ്-116 ദൗത്യത്തില്‍ 2006 ഡിസംബര്‍ ഒമ്പതിനായിരുന്നു സുനിതയുടെ ആദ്യത്തെ ബഹിരാകാശ യാത്ര. ഈ ദൗത്യത്തില്‍തന്നെ സുനിതയുടെ ആദ്യ ബഹിരാകാശ നടത്തവും ഉണ്ടായി. ഈ ദൗത്യത്തില്‍ 2007 ജനുവരി 31, ഫെബ്രുവരി 4, 9 തീയതികളില്‍ മൂന്നുതവണ സുനിത ബഹിരാകാശത്ത് നടന്നു.

2007 ജൂണ്‍ 22ന് ദൗത്യം അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോഴേക്കും ആദ്യ ദൗത്യത്തില്‍ സുനിതയുടെ ബഹിരാകാശജീവിതം 195 ദിവസം പിന്നിട്ടു. സുനിത വില്യംസിന്റെ രണ്ടാം ബഹിരാകാശദൗത്യത്തിന് അമേരിക്കന്‍ ബഹിരാകാശ ഷട്ടില്‍ ആയിരുന്നില്ല ഉപയോഗിച്ചത് എന്നൊരു പ്രത്യേകതകൂടിയുണ്ട്. റഷ്യയുടെ സോയൂസ് ടിഎംഎ-05എം ബഹിരാകാശ പേടകത്തിലായിരുന്നു സുനിതയുടെയും സംഘത്തിന്റെയും യാത്ര. 2012 ജൂലൈ 17ന് അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി സുനിതയും സംഘവും സഞ്ചരിച്ച പേടകം വിജയകരമായി ഡോക്കിങ് നടത്തി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനും ഭൂമിയില്‍നിന്നു കൊണ്ടുപോയ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ആറുതവണ സുനിത വില്യംസ് ബഹിരാകാശത്ത് നടന്നിട്ടുണ്ട്. 44 മണിക്കൂറും രണ്ടു മിനിറ്റും ഇതിനായി ചെലവഴിച്ചു. സെപ്തംബര്‍ 17 മുതല്‍ നവംബര്‍ 17 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ പദവിയും വഹിച്ചു. രണ്ടാംദൗത്യത്തില്‍ 127 ദിവസമാണ് ബഹിരാകാശത്തു കഴിഞ്ഞത്.

വിജയത്തിന്റെ നെറുകയില്‍

2012 നവംബര്‍ 19ന് തന്റെ രണ്ടാമത്തെ ബഹിരാകാശദൗത്യം കഴിഞ്ഞ് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ സുനിതവില്യംസ് നേടിയത് പുതിയ റെക്കോഡുകളും പഴയതു മെച്ചപ്പെടുത്തലും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍പദവി വഹിക്കുന്ന വനിതയെന്നതാണ് രണ്ടാം ബഹിരാകാശദൗത്യത്തിലെ സുനിതയുടെ ഏറ്റവും വലിയ നേട്ടം. 2012 സെപ്തംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തു. നവംബര്‍ 17വരെ ആ ചുമതല തുടര്‍ന്നു. (2007ല്‍ ഈ പദവി അലങ്കരിച്ച അമേരിക്കയുടെ പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത). നാലുമാസത്തിലധികം നീണ്ട രണ്ടാം യാത്രയില്‍ 2012 ജൂലൈ 15മുതല്‍ നവംബര്‍ 19വരെ (127 ദിവസം) ബഹിരാകാശത്തുകഴിഞ്ഞു. ആറുമാസത്തിലധികം നീണ്ട 2006-07ലെ ആദ്യയാത്രയില്‍ കൂടുതല്‍ ദിവസം (195 ദിവസം) ബഹിരാകാശത്തു താമസിച്ച വനിത എന്ന റെക്കോഡും കൂടിയാകുമ്പോള്‍ ആകെ 322 ദിവസം ബഹിരാകാശത്തുകഴിഞ്ഞിട്ടുണ്ട്. നാസയിലെ സഹപ്രവര്‍ത്തകയായ ഷാനന്‍ ലൂസിഡ് 1996ല്‍ സ്ഥാപിച്ച 188 ദിവസത്തിന്റെ റെക്കോഡ്് 2007ല്‍തന്നെ സുനിത തിരുത്തി. ഇത്തവണ (2012) 50 മണിക്കൂര്‍ 40 മിനിറ്റ് ബഹിരാകാശത്തു നടന്നു ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന സ്ത്രീയെന്ന സ്വന്തം റെക്കോഡ് സുനിത വീണ്ടും തിരുത്തി. 2006-07 ലെ ആദ്യ യാത്രയില്‍ 29 മണിക്കൂര്‍ 17 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശയാത്രിക കാത്രിയാന്‍ തോണ്‍ടണിന്റെ റെക്കോഡാണ് അന്ന് മറികടന്നത്. ബഹിരാകാശത്ത് മാരത്തണ്‍ നടത്തിയ ഒരേയൊരാള്‍ എന്ന റെക്കോഡും സുനിതയ്ക്കുതന്നെ.

ബുധനിലും ജലസാന്നിധ്യം

ബുധനിലും ജലസാന്നിധ്യം
ലേഖകന്‍ - സാബുജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി


സൗരകുടുംബത്തില്‍ സൂര്യന്റെ തൊട്ടടുത്തുള്ള ഗ്രഹമായ ബുധനില്‍ ജലസാന്നിധ്യം കണ്ടെത്തി. അതും കുറച്ചൊന്നുമല്ല, ഗ്രഹത്തിന്റെ ധ്രുവമേഖലകളിലുള്ള ഗര്‍ത്തങ്ങളില്‍ നാലു കിലോമീറ്റര്‍വരെ കട്ടിയിലാണ് ഉറച്ച ഹിമപാളികള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് ടണ്‍ ഭാരമുണ്ട് ഈ ഹിമപാളികള്‍ക്ക്. നാസയുടെ മെസഞ്ചര്‍ ബഹിരാകാശപേടകമാണ് അത്ഭുതകരമായ ഈ കണ്ടെത്തല്‍ നടത്തിയത്. ഇത്രയധികം സൗരസാമീപ്യമുള്ള ബുധനിലും ജലസാന്നിധ്യം തിരിച്ചറിഞ്ഞതോടെ സൗരയൂഥം ജലസമൃദ്ധമാണെന്ന സിദ്ധാന്തത്തിന് വിശ്വാസം ശക്തമാകുകയാണ്. ന്യൂട്രോണ്‍ സ്പെക്ട്രോഗ്രഫി എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മെസഞ്ചര്‍, ഗ്രഹത്തിലെ ജലസാന്നിധ്യം കണ്ടെത്തിയത്. സൂക്ഷ്മകണങ്ങളായ ന്യൂട്രോണുകളും ജലത്തിന്റെ ഘടകമായ ഹൈഡ്രജന്‍ ആറ്റങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം അപഗ്രഥിക്കുകയാണ് ഈ സാങ്കേതികവിദ്യ.

വളരെ ലോലമായ അന്തരീക്ഷം മാത്രമുള്ള ബുധനിലെ താപനില പകല്‍ 430 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരാറുണ്ട്. രാത്രിയില്‍ ഇത് -190 ഡിഗ്രി സെല്‍ഷ്യസ്വരെ താഴും. സൂര്യപ്രകാശം ഒരിക്കലും എത്താത്ത ധ്രുവപ്രദേശങ്ങളിലെ ഉല്‍ക്കാഗര്‍ത്തങ്ങളില്‍ കൊടുംതണുപ്പാകും. ഇത്തരം ഉല്‍ക്കാഗര്‍ത്തങ്ങളിലാണ് കട്ടികൂടിയ ഹിമപാളികള്‍ കണ്ടെത്തിയത്. ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ റേഡിയോ ദൂരദര്‍ശിനികള്‍ ബുധനിലെ ജലസാന്നിധ്യത്തിന്റെ സൂചന നല്‍കിയിരുന്നു. റേഡിയോ തരംഗങ്ങളുടെ പ്രതിപ്രവര്‍ത്തന തോത് അപഗ്രഥിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാല്‍ ഉല്‍ക്കാഗര്‍ത്തങ്ങളില്‍ സമൃദ്ധമായുള്ള സിലിക്കേറ്റ് സംയുക്തങ്ങളാവാം റേഡിയോതരംഗങ്ങളുടെ പ്രതിഫലനത്തിനു കാരണമാകുന്നതെന്ന് ചില ജ്യോതിശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ മെസഞ്ചര്‍ സ്പേസ് ക്രാഫ്റ്റിന്റെ പുതിയ കണ്ടെത്തല്‍ ബുധനിലെ ജലസാന്നിധ്യം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ, ധൂമകേതുക്കളുടെ ആക്രമണമാണ് ബുധനിലെയും ജലസാന്നിധ്യത്തിനു കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

മെസഞ്ചര്‍ ദൗത്യം

ബുധപര്യവേഷണത്തിന് 2004 ആഗസ്തില്‍ നാസ വിക്ഷേപിച്ച റോബോട്ട് നിയന്ത്രിത കൃത്രിമ ഉപഗ്രഹമാണ് മെസഞ്ചര്‍ 485 കിലോഗ്രാം ഭാരമുള്ള ഈ പേടകം ബുധന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചും മണ്ണിന്റെ ധാതുഘടനയെയുമാണ് പഠിക്കുന്നത്. ഭൗമഗ്രഹങ്ങളില്‍ ബുധനും ഭൂമിക്കും മാത്രമേ കാന്തിക ക്ഷേത്രങ്ങളുള്ളൂ. ശുക്രനും ചൊവ്വയ്ക്കും ഇത് നഷ്ടമായിക്കഴിഞ്ഞു. 2011 മാര്‍ച്ച് 18നാണ് മെസഞ്ചര്‍ ബുധന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതിനകം ഒരുലക്ഷത്തില്‍പ്പരം ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചിട്ടുണ്ട്. 2013 മാര്‍ച്ചില്‍ മെസഞ്ചര്‍ദൗത്യം അവസാനിക്കും.

ജീവന്റെ സൂചനയാകുമോ?

ബുധന്‍ സൗരകുടുംബത്തിലെ എട്ടു ഗ്രഹങ്ങളില്‍ ഏറ്റവും ചെറുതാണ്. സൂര്യന്റെ ഏറ്റവും അടുത്തുള്ളപ്പോള്‍ സൂര്യനില്‍നിന്ന് ബുധനിലേക്കുള്ള ദൂരം നാലുകോടി 60 ലക്ഷം കിലോമീറ്ററാണ്. അകലെയിരിക്കുമ്പോള്‍ ഇത് ഏഴുകോടി കിലോമീറ്റര്‍ വരും. വളരെ വിസ്തൃതമായ ദീര്‍ഘവൃത്ത പാതയിലാണ് ബുധന്‍ സൂര്യനുചുറ്റും സഞ്ചരിക്കുന്നത്. സൂര്യന്റെ ശക്തമായ ഗുരുത്വാകര്‍ഷണ ബലമാണ് ഇതിനു കാരണം. ഒരുകാലത്ത് ഐസക് ന്യൂട്ടന്റെ ഗുരുത്വനിയമങ്ങളെ വെല്ലുവിളിച്ചിരുന്നു ബുധന്റെ സൂര്യനു ചുറ്റുമുള്ള സഞ്ചാരപാത. പിന്നീട് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തമാണ് ബുധനെ പിടിച്ചുകെട്ടിയത്. 581/2 ഭൗമദിനങ്ങള്‍ വേണം ബുധന് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബുധനിലെ ഒരുദിവസം 581/2 ഭൗമദിനങ്ങള്‍ക്കു തുല്യമാണ്. ഇതിനു കാരണവും സൗരസാമീപ്യം സൃഷ്ടിക്കുന്ന ശക്തമായ ഗുരുത്വവലിവുതന്നെ. 88 ദിനംകൊണ്ട് ബുധന്‍ ഒരുപ്രാവശ്യം സൂര്യനെ വലംവയ്ക്കും. അതായത് 88 ഭൗമദിനങ്ങളാണ് ബുധനിലെ ഒരുവര്‍ഷം.

4880 കിലോമീറ്റര്‍ വ്യാസമുള്ള ബുധന് സ്വാഭാവിക ഉപഗ്രഹങ്ങള്‍ ഒന്നുമില്ല. 3.3022 ഃ 1023 കിലോഗ്രാം പിണ്ഡമുള്ള ഗ്രഹത്തിന്റെ ഭാരത്തിന്റെ 60 ശതമാനവും പ്രധാനംചെയ്യുന്നത് ഗ്രഹകേന്ദ്രത്തിന്റെ ഖരാവസ്ഥയിലുള്ള ഇരുമ്പാണ്. 3600 കിലോമീറ്റര്‍ വ്യാസമുണ്ട് ഗ്രഹത്തിന്റെ ഇരുമ്പുകോറിന്. ഇത്രയധികം ലോഹസാന്നിധ്യമുള്ള മറ്റൊരു ഗ്രഹവും സൗരകുടുംബത്തിലില്ല. ഭൂമിയുടെ 38 ശതമാനം ഗുരുത്വാകര്‍ഷണ ശക്തിയുള്ള ബുധന്റെ സാന്ദ്രത 5.427g/Cm3 ആണ്. ഇത് ഭൂമിയുടെ സാന്ദ്രതയുടെ തൊട്ടടുത്തുവരും. (ഭൂമിയുടെ സാന്ദ്രത 5.515 g/Cm3 ആണ്.) സെക്കന്‍ഡില്‍ 48 കിലോമീറ്റര്‍ വേഗത്തിലാണ് ബുധന്‍ സൂര്യനുചുറ്റും സഞ്ചരിക്കുന്നത്- ഒരു വെടിയുണ്ടയുടെ 10 മടങ്ങിലധികം വേഗത്തില്‍! വളരെ നേര്‍ത്ത അന്തരീക്ഷമാണ് ബുധനുള്ളത്. ഗ്രഹത്തിന്റെ വലുപ്പക്കുറവും സൗരസാമീപ്യവുമാണ് ബുധന്റെ അന്തരീക്ഷം നഷ്ടപ്പെടാന്‍ കാരണമാകുന്നത്. വളരെ ചെറിയ തോതില്‍ ഓക്സിജന്‍, സോഡിയം, ഹൈഡ്രജന്‍, ഹീലിയം, പൊട്ടാസ്യം, ആര്‍ഗണ്‍, നൈട്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്, ജലബാഷ്പം, ക്സീനോണ്‍, നിയോണ്‍ എന്നിവയാണ് അന്തരീക്ഷത്തിലുള്ളത്. പകല്‍ 430 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരുന്ന താപനില രാത്രിയില്‍ -190 വരെ താഴും. അന്തരീക്ഷം ഇല്ലാത്തതുതന്നെയാണ് താപനിലയിലുള്ള ഈ അജഗജ വ്യത്യാസത്തിനു കാരണം. ബുധനില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഗ്രഹത്തിലെ ജലസാന്നിധ്യം ആ ധാരണ പുനഃപരിശോധിക്കാന്‍ ജ്യോതിശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയാണ്.

അല്‍മ മിഴി തുറന്നു

അല്‍മ മിഴി തുറന്നു
ലേഖകന്‍ - സാബു‍ ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ജ്യോതിശാസ്ത്രചരിത്രത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തമായതും ചെലവേറിയതുമായ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം സജീവമായി. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ സ്ഥാപിച്ച അല്‍മ ലോകത്ത് ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തമായ ദൂരദര്‍ശിനിയാണ്. ഭഭൂമിയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ട ടെലസ്കോപ്പ്, ഏറ്റവും ഉയര്‍ന്ന വ്യക്തതയുള്ള പ്രപഞ്ചചിത്രങ്ങള്‍ നല്‍കുന്ന വാനനിരീക്ഷണകേന്ദ്രം, ഏതു ബഹിരാകാശ ടെലസ്കോപ്പിനേക്കാളും വ്യക്തമായ കാഴ്ചനല്‍കുന്ന പര്യവേക്ഷണനിലയം, ഏറ്റവും വലുതും സംവേദനക്ഷമവുമായ അനുബന്ധ ഉപകരണങ്ങള്‍ സജ്ജീകരിച്ച ഒബ്സര്‍വേറ്ററി, ഏറ്റവും നവീനമായ സോഫ്റ്റ്വെയര്‍സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന നിരീക്ഷണ നിലയം. ഇതെല്ലാം ഒത്തുചേര്‍ന്ന അല്‍മ സെപ്തംബര്‍ 30 ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ ജ്യോതിശാസ്ത്ര ഗവേഷണ മേഖലയില്‍ ഇനി പുതിയ വാര്‍ത്തകള്‍ക്കു കാത്തിരിക്കാം. ഈ വാനനിരീക്ഷണ കേന്ദ്രത്തിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം 2013ലേ ആരംഭിക്കുകയുള്ളുവെങ്കിലും ഇപ്പോള്‍ തന്നെ സജീവസാന്നിധ്യം തെളിയിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ .

12 മീറ്റര്‍വരെ വ്യാസമുള്ള 66 റേഡിയോ ടെലസ്കോപ്പുകള്‍ ഓപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് അതിവിദഗ്ധമായി ബന്ധിപ്പിക്കുകയും 16 കിലോമീറ്റര്‍ ചുറ്റളവില്‍ അവയുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യാന്‍കഴിയുന്ന നിരീക്ഷണകേന്ദ്രത്തിന്റെ കലക്ടിങ് ഏരിയ 71,000 ച.അടിയാണ്. 1.3 ബില്യണ്‍ യുഎസ് ഡോളറാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ജനനത്തെക്കുറിച്ചാണ് അല്‍മ ആദ്യമായി പഠിക്കുന്നത്. പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രങ്ങള്‍ , അവയുടെ ഘടന, ആകാശഗംഗയിലെ ഗ്രഹരൂപീകരണം, ഇവയെക്കുറിച്ചെല്ലാം വളരെ വ്യക്തതയുള്ള ചിത്രങ്ങളും കൃത്യമായ വിവരങ്ങളും അല്‍മ നല്‍കും. ഗലീലിയോയുടെ ടെലസ്കോപ്പുമുതല്‍ ഇങ്ങോട്ടുള്ള വാനനിരീക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമായാണ് ശാസ്ത്രലോകം അഘങഅ യെ കാണുന്നത്. പതിനാറുവര്‍ഷം മുമ്പ്, 1995ലാണ് അല്‍മ പദ്ധതി ആസൂത്രണംചെയ്തത്. യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി , യുഎസിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ , കനഡയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ , നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി ഓഫ് ജപ്പാന്‍ , തായ്വാനിലെ അക്കാഡെമിയ സിനിക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് , ചിലി റിപ്പബ്ലിക് എന്നിവരാണ് പദ്ധതിയുടെ പങ്കാളികള്‍ . ഈ സംരംഭത്തിന്റെ ഭാഗമായി 2011 ഒക്ടോബര്‍ 12 മുതല്‍ 14 വരെയും 2012 മാര്‍ച്ച് മൂന്നുമുതല്‍ ആറുവരെയും വിര്‍ജിനിയയില്‍ നടത്തുന്ന അല്‍മ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ശില്‍പ്പശാലയിലേക്ക് എല്ലാ പ്രമുഖ സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളെയും നോര്‍ത്ത് അമേരിക്കന്‍ അല്‍മ സയന്‍സ് സെന്റര്‍ ക്ഷണിച്ചിട്ടുണ്ട്.