Thursday, October 31, 2013

മംഗല്‍യാന്‍ ചുവന്ന മണ്ണിലേക്ക്...

മംഗല്‍യാന്‍ ചുവന്ന മണ്ണിലേക്ക്...

റിപ്പോര്‍ട്ട് കടപ്പാട് :  സാബു ജോസ്, ദേശാഭിമാനി കിളിവാതില്‍



ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം യാഥാര്‍ഥ്യമാവുകയാണ്. മംഗല്‍യാന്‍- 1 (Mars Orbiter) എന്നു പേരിട്ട ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം നവംബറില്‍ വിക്ഷേപിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചു പഠിക്കുന്ന ഉപഗ്രഹം ഗ്രഹോപരിതലത്തില്‍ ഇറങ്ങുന്നതിന് രൂപകല്‍പ്പനചെയ്ത വാഹനമല്ല. കേവലമൊരു ചൊവ്വാ പര്യവേക്ഷണ വാഹനവുമല്ല. മറിച്ച്, ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണമായാണ് (Technology Demonstrator- TD) ഐഎസ്ആര്‍ഒ ഈ പദ്ധതിയെ കാണുന്നത്. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ചൊവ്വാ വാഹനം, ചൊവ്വാ പേടകം എന്നൊക്കെയാണ് മംഗല്‍യാന്‍ എന്ന വാക്കിന്റെ അര്‍ഥം. ചൊവ്വയുടെ ഭ്രമണപഥം ഭൂമിയെ അപേക്ഷിച്ച് കൂടുതല്‍ ദീര്‍ഘവൃത്തമാണ്. ഓരോ 26 മാസം കൂടുമ്പോഴും ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തുവരും. 2013, 2016, 2018 വര്‍ഷങ്ങളിലാണ് ഇനി ഈ പ്രതിഭാസം അരങ്ങേറുക. ശാസ്ത്രജ്ഞര്‍ 2013ലെ അവസരംതന്നെ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നാണ് മംഗല്‍യാന്‍- 1 വിക്ഷേപിക്കുന്നത്. വിക്ഷേപണ വാഹനം രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തമായ പിഎസ്എല്‍വി റോക്കറ്റും. മോണോ മീഥൈല്‍ ഹൈഡ്രാസിനും ഡൈ-നൈട്രജന്‍ ടെട്രോക്സൈഡുമാണ് റോക്കറ്റില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.

മംഗല്‍യാന്‍ -1, പത്തുമാസത്തെ യാത്രയ്ക്കൊടുവില്‍ 2014 ആഗസ്തില്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഗ്രഹത്തിന്റെ അടുത്തെത്തുമ്പോള്‍ 371 കിലോമീറ്ററും അകലെയാകുമ്പോള്‍ 80,000 കിലോ മീറ്ററും പരിധിയുള്ള ദീര്‍ഘവൃത്ത പാതയാണ് പേടകത്തിന്റെ ഭ്രമണപഥമായി നിശ്ചയിച്ചിരിക്കുന്നത്. മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ചുവന്ന ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.

1400 ഃ 1800 മില്ലിമീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് സൗരോര്‍ജ്ജ പാനലുകളാണ് പേടകത്തിലുള്ളത്. 750 വാട്സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാനലുകള്‍ക്കു കഴിയും. വൈദ്യുതി സംഭരിച്ചുവയ്ക്കാന്‍ 36 അഒ ശേഷിയുള്ള ഒരു ലിഥിയം-അയോണ്‍ ബാറ്ററിയും പേടകത്തിലുണ്ട്. മംഗല്‍യാന്‍ പദ്ധതി വിജയംകണ്ടാല്‍ ഗ്രഹാന്തരയാത്രകള്‍ക്കു ശേഷിയുള്ള രാഷ്ട്രങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും അംഗമാവും. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിന്‍, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. 1350 കിലോഗ്രാം ഭാരമുള്ള ഈ ബഹിരാകാശപേടകത്തില്‍ 14.49 കിലോഗ്രാം ഭാരമുള്ള അഞ്ച് ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. ചൊവ്വയുടെ അന്തരീക്ഷഘടന പഠിക്കുന്നതിനുള്ള മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍. ഈ ഉപകരണത്തിന് നാലു കിലോഗ്രാം ഭാരമുണ്ട്.

2. ഗ്രഹാന്തരീക്ഷത്തിലെ മീഥേയ്ന്‍ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് . 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്. ഗ്രഹത്തില്‍ ജീവന്റെ സാന്നിധമുണ്ടോയെന്നു പരീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. സൂക്ഷ്മജീവികള്‍ അവയുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീഥെയ്ന്‍ വാതകം ഉല്‍പ്പാദിപ്പിക്കും. ഇതു കണ്ടെത്തുകയാണ് ഈ ഉപകരണത്തിന്റെ ദൗത്യം. 3. 1.4 കിലോഗ്രാം ഭാരമുള്ള മാര്‍സ് കളര്‍ ക്യാമറയാണ് മറ്റൊരു ഉപകരണം.

4. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിനുള്ള പ്രോബ് ഫോര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഫോര്‍ മാര്‍സ് ആണ് മറ്റൊരു ഉപകരണം. 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്.ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം എംസിസിയും പ്രിസവും ഉപയോഗിച്ച് ഗ്രഹത്തിന്റെ നിരവധി വര്‍ണചിത്രങ്ങള്‍ എടുക്കും.

5. ഗ്രഹാന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സാന്നിധ്യം അളക്കുന്നതിനുളള ലെയ്മാന്‍ അല്‍ഫാ ഫോട്ടോമീറ്റര്‍ ആണ് അഞ്ചാമത്തെ ഉപകരണം. ഇതിന് 1.5 കിലോഗ്രാം ഭാരമുണ്ട്.

ചുവന്ന ഗ്രഹത്തില്‍ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതുന്ന ജലവും കാര്‍ബണ്‍ ഡയോക്സൈഡും എങ്ങനെയാണ് നഷ്ടമായത് എന്നുതുടങ്ങി ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേക്ഷണ ദൗത്യവും അന്വേഷിക്കാത്ത കാര്യങ്ങളാണ് മംഗല്‍യാന്‍ ചെയ്യാനൊരുങ്ങുന്നത്. ഭാരതത്തോടൊപ്പം ശാസ്ത്രസമൂഹവും കാത്തിരിക്കുകയാണ് മംഗല്‍യാന്‍ വിക്ഷേപണദിനത്തിനായി...

More,

No comments:

Post a Comment